ന്യൂസിലാന്‍ഡ് വെടിവെയ്പിന് കാരണക്കാര്‍ കുടിയേറ്റക്കാരായ മുസ്‌ലിങ്ങളാണെന്നു പറഞ്ഞ സെനറ്റർക്ക് കിട്ടിയത് ചീമുട്ടയേറ്. ഓസ്‌ട്രേലിയന്‍ സെനറ്റര്‍ ഫ്രേസര്‍ ആനിങ്ങ് ആണ് വിവാദപ്രസ്താവന നടത്തിയത്. ആനിങ്ങിനെതിരെ നിയമനടപടിയുണ്ടാവുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അറിയിച്ചു.
വില്‍ കോണലി എന്ന പതിനേഴുകാരനാണ് സെനറ്റർക്കു നേരെ കോഴിമുട്ടയെറിഞ്ഞത്. യുവാവിനെ സെനറ്റര്‍ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.
മുസ്‍ലിം കുടിയേറ്റക്കാര്‍ക്ക് നേരെ തുടര്‍ച്ചയായി ആക്രമണം നടക്കുമ്പോള്‍ അതിനെല്ലാം കാരണം തീവ്ര വെളുപ്പ് ദേശീയതയും അതിശ്രേഷ്ഠതവാദവുമാണെന്ന് പറയുന്നത് ''ക്‌ളീഷ'' ആണെന്നും മുസ്‍ലിം കുടിയേറ്റക്കാര്‍ ഉള്ളിടത്തൊക്കെ ആക്രമണവുമുണ്ടെന്നുമാണ് ഫ്രേസര്‍ പരസ്യമായി പറഞ്ഞത്.
സെനറ്ററെ പുറത്താക്കണമെന്നാവശ്യപ്പെട്ട ഓണ്‍ലൈന്‍ പെറ്റീഷനും ആരംഭിച്ചിട്ടുണ്ട്. ഇതുവരെ 947,573 ആളുകളാണ് ഇതില്‍ ഒപ്പിട്ടിരിക്കുന്നത്.
ഏപ്രില്‍ 11ന് പാര്‍ലമെന്റ് വീണ്ടും ചേരുമ്പോള്‍ ഫ്രേസര്‍ക്കെതിരെ പ്രമേയം കൊണ്ടുവരാനായി ഓസ്‌ട്രേലിയന്‍ സര്‍ക്കാരും ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കേസെടുക്കുകയാണെങ്കില്‍ ഫ്രേസര്‍ക്ക് പാര്‍ലമെന്റ് അംഗത്വം നഷ്ടമാവും.