റഷ്യൻ സൗന്ദര്യറാണി ഒക്സാന വിവോഡിനയെ സ്വന്തമാക്കാൻ 49കാരനായ സുൽത്താൻ അഹമ്മദ് അഞ്ചാമന് നൽകേണ്ടി വന്നത് തന്റെ കിരീടം തന്നെയായിരുന്നു. മോസ്കോയിൽ നവംബറിൽ ആഡംബരങ്ങളോടെ ഇവർ വിവാഹിതരാകുകയും ചെയ്തു. ഒക്സാനയെ പ്രണയിച്ച് വിവാഹം കഴിച്ചതിനെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളാണ് അധികാരം ഉപേക്ഷിക്കാന്‍ സുല്‍ത്താനെ നിര്‍ബന്ധിതനാക്കിയത്. ചരിത്രത്തിലാദ്യമായാണ് മലേഷ്യൻ രാജാവ് കാലാവധി തികയ്ക്കാതെ സ്ഥാനം ഒഴിയുന്നത്.
2016 ഡിസംബറിലാണ് സുൽത്താൻ മുഹമ്മദ് അഞ്ചാമൻ അധികാരമേറ്റത്. രാജഭരണം നിലനിൽക്കുന്നതും മുസ്‌ലിം ഭൂരിപക്ഷ രാജ്യവുമായ മലേഷ്യയിൽ അഞ്ചു വർഷം കൂടുമ്പോഴാണ് പുതിയ രാജാവ് അധികാരം ഏൽക്കുന്നത്. അധികാരമാറ്റത്തിന് രണ്ട് വർഷം കൂടി ബാക്കിനിൽകെയാണ് സുൽത്താൻ മുഹമ്മദ് അഞ്ചാമൻ അപ്രതീക്ഷിത സ്ഥാനത്യാഗം ഉണ്ടായത്.
എന്നാൽ സുൽത്താൻ മുഹമ്മദിന്റെ വിവാഹബന്ധവും ഉലയുന്നതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ഗർഭിണിയായ സുൽത്താന്റെ ഭാര്യ ഒക്സാന വിവോഡിനയുമായുളള വിവാഹമോചനത്തിന് സുൽത്താൻ ഒരുങ്ങുന്നതായി റഷ്യൻ മാധ്യമങ്ങളാണ് വാർത്ത നൽകിയത്.
റിയാലിറ്റിഷോയില്‍ സഹമത്സരാര്‍ത്ഥിയുമായി നീന്തല്‍ക്കുളത്തില്‍ ഒക്സാന ഇഴുകി ചേർന്നു നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതും രാജകുടുംബത്തിന്റെ എതിർപ്പും പ്രധാനകാരണങ്ങളായി ഇവർ ചൂണ്ടികാണിക്കുന്നു. നവംബർ മുതൽ ചികിൽസാർഥം അവധിയിലായിരുന്ന സുൽത്താൻ മുഹമ്മദ് അഞ്ചാമൻ ഒക്സാന വിവോഡിനയെ (25) വിവാഹം ചെയ്തതിനു പിന്നാലെയാണു സ്ഥാനമൊഴിഞ്ഞത്. ഇരുവരുടെയും വിവാഹ ചിത്രങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു. 2015 ലെ മിസ് മോസ്കോ ആയ ഒക്സാന, ഇസ്‌ലാം മതം സ്വീകരിച്ചതായും വാർത്തകളുണ്ടായിരുന്നു. 1957-ൽ ബ്രിട്ടനിൽനിന്ന് സ്വാതന്ത്ര്യം നേടിയശേഷം സ്ഥാനത്യാഗം ചെയ്യുന്ന ആദ്യത്തെ രാജാവായിരുന്നു സുൽത്താൻ മുഹമ്മദ്.
എന്നാൽ വാർത്തകൾ കെട്ടുകഥകളെന്നായിരുന്നു ഒക്സാനയുടെ പിതാവ് പ്രതികരിച്ചത്. വളച്ചൊടിച്ച വസ്തുതകളുടെ ബലത്തിലാണ് ഈ വാർത്തകളെന്നും ഇതിൽ തെല്ലും കഴമ്പില്ലെന്നും ഒക്സാനയുടെ പിതാവ് പ്രതികരിച്ചു.