സാലയെ കാണാതായതിൽ ദുരൂഹത; ഫുട്ബോൾ മാഫിയയ്ക്ക് പങ്കെന്ന് മുൻ കാമുകി

emilano-sale-berenice-schkair
SHARE

'ഇതെല്ലാം കള്ളമാണെന്ന് പറയുന്ന ഒരു പുലരിയിലേക്കാണ് എനിക്ക് ഉണരേണ്ടത്. കാലാവസ്ഥയിലെ മാറ്റം കൊണ്ട് സംഭവിച്ച ഒരു അപകടമാണെന്ന് ഇതെന്ന് ഞാൻ വിശ്വസിക്കുന്നില്ല. വിമാനം കാണാതായതിൽ കൂടുതൽ അന്വേഷണം വേണം'.– വിമാനം തകർന്ന് കാണാതായ അർജന്റീനൻ ഫുട്ബോൾ താരം എമിലിയാനൊ സാലയുടെ മുൻ കാമുകി ബെറെനിസ് ഷ്കെയർ ട്വീറ്റ് ചെയ്തു. ബെറെനിസിന്റെ ട്വീറ്റ് വൻ വിവാദമായതിനെ തുടർന്ന് ട്വീറ്റ് ബെറെനിസ് പിൻവലിച്ചു. 

സാലെയുടെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കണമെന്നും ഇതിനു പിന്നിൽ ഫുട്ബോൾ മാഫിയയുടെ ഇടപെടലുളളതായി സംശയിക്കുന്നതായും ബെറെനിസ് ട്വീറ്റിൽ ആരോപിച്ചിരുന്നു. ഇതെല്ലാം ഒരു ദുസ്വപ്നമാകണേ എന്നാണ് തന്റെ പ്രാർത്ഥനയെന്നും ശക്തിയെല്ലാം ചോർന്നു പോകുന്നുവെന്നും ബെറെനിസ് ട്വീറ്റിൽ കുറിച്ചു. 

ഞാൻ ഈ അപകടത്തിൽ വിശ്വസിക്കുന്നില്ല. എല്ലാം ആസൂത്രിതമാണ്. തിരച്ചിൽ ഇടയ്ക്ക് വച്ച് നിർത്തിയത് സംശയാസ്പദമാണ്. ഫുട്ബോൾ മാഫിയയുടെ പങ്ക് അന്വേഷിക്കണം– ബെറെനിസ് പറയുന്നു. 

കഴിഞ്ഞ ശനിയാഴ്ച റെക്കോർഡ് തുകയായ 138 കോടി രൂപയ്ക്ക് കാര്‍ഡിഫ് സിറ്റി ഫ്രഞ്ച് ക്ലബ്ബ് നാന്റെസില്‍ നിന്ന് സാലെയെ വാങ്ങിയത്. തുടർന്ന് സഹതാരങ്ങളോടും ക്ലബിനോടും യാത്ര പറഞ്ഞ് പുതിയ ക്ലബിലേയ്ക്കുളള യാത്ര മദ്ധ്യേയാണ് ദുരന്തമെത്തിയത്. എമിലിയാനോ സാലെ വിമാനം കാണാതാകുന്നതിനു തൊട്ടു മുൻപ് മുൻ ക്ലബ് നാന്റെസിലെ സഹതാരങ്ങൾക്കും കുടുബാംഗങ്ങൾക്കും അവസാനമായി അയച്ച വാട്സ്ആപ്പ് സന്ദേശം പുറത്തു വന്നിരുന്നു. ദുരന്തത്തിലേയ്ക്ക് വിരൽ ചൂണ്ടുന്നതും ഞെട്ടിപ്പിക്കുന്നതുമായിരുന്നു ആ സന്ദേശം. വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായെന്നും തകരാൻ പോകുകയാണെന്നും വ്യക്തമായി സൂചിപ്പിക്കുന്നതായിരുന്നു അത്. വല്ലാതെ ഭയം തോന്നുന്നുവെന്നും തന്നെ കണ്ടെത്താൻ ആരെയെങ്കിലും അവർ അയക്കുമോയെന്നും തനിക്ക് അറിയില്ലെന്നും വാട്സ്ആപ്പ് സന്ദേശത്തിൽ സാലെ പറയുന്നു. 

ഫ്രാൻസിലെ നാന്റെസിൽ നിന്ന് കാർഡിഫിലേയ്ക്കുളള യാത്രമദ്ധ്യേ അൽഡേർനി ദ്വീപുകൾക്ക് സമീപം വിമാനം അപ്രത്യക്ഷമാകുകയായിരുന്നു. സിംഗിള്‍ ടര്‍ബൈന്‍ എഞ്ചിനുള്ള ‘പൈപ്പര്‍ പി.എ46 മാലിബു’ ചെറുവിമാനമാണ് കാണാതായതെന്നും ഇതില്‍ രണ്ട് യാത്രക്കാരെ മാത്രമേ ഉള്‍ക്കൊള്ളൂവെന്നും ആരാണ് രണ്ടാമത്തെ യാത്രക്കാരനെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും ഗേര്‍ണെസി പോലീസ് വ്യക്തമാക്കി.പ്രാദേശിക സമയം രാത്രി 8.30 വരെ വിമാനം റഡാറിന്റെ പരിധിയിലുണ്ടായിരുന്നു. യു.കെ, ഫ്രാൻസ്  തുടങ്ങിയ രാജ്യങ്ങളുടെ സഹായത്തോടെ വിമാനത്തിനുളള തിരച്ചിൽ തുടരുകയാണ്.. ഫ്രഞ്ച് ലീഗില്‍ തുടര്‍ച്ചയായി ‘പ്ലെയര്‍ ഓഫ് ദ മന്ത്’ പുരസ്‌കാരം വാങ്ങി മികച്ച ഫോമിലായിരുന്നു സാലെ. ഈ മികവാണ് താരത്തെ കാര്‍ഡിഫ് സിറ്റിയിലെത്തിച്ചത്.

MORE IN WORLD
SHOW MORE