പ്രതിപക്ഷ നേതാക്കളുടെ വിദേശ സന്ദര്‍ശനം തടഞ്ഞ് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. സൈനികവിമാനത്താവളത്തിലേക്ക് പുറപ്പെടാനൊരുങ്ങിയ നാന്‍സി പെലോസിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് വൈറ്റ്ഹൗസ് യാത്രാ അനുമതി നിഷേധിച്ചു. ഭരണസ്തംഭനത്തെ തുടര്‍ന്നുള്ള രാഷ്ട്രീയ ചേരിപ്പോര് രൂക്ഷമാവുകയാണ് അമേരിക്കയില്‍.
അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈനികരെ സന്ദര്‍ശിക്കാനാണ് ജനപ്രതിനിധി സഭാ അധ്യക്ഷ നാന്‍സി പെലോസിയുടെ നേതൃതവത്തിലുള്ള സംഘം യാത്ര പുറപ്പെട്ടത്. യാത്രതിരിക്കുന്നതിിന് തൊട്ടുമുമ്പ് വൈറ്റ് ഹൗസില്‍ നിന്നുള്ള അറിയിപ്പെത്തി. ഭരണസ്തംഭനം മൂലം സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ സൈനിക വിമാനം ഉപയോഗിക്കാനാവില്ല. ബെല്‍ജിയം , ഈജിപ്ത് വഴി അഫ്ഗാനിസ്ഥാനിലേക്കുള്ള യാത്രയെ പബ്ലിക് റിലേഷന്‍സ് പരിപാടി എന്നാണ് പ്രസിഡന്‍റ് വിശേഷിപ്പിച്ചത്.
8 ലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ ശമ്പളമില്ലാതെ ബുദ്ധിമുട്ടുമ്പോള്‍ ഈ പരിപാടി അനുചിതമാണെന്ന് പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു. വാഷിങ്ടണില്‍ തുടര്‍ന്ന് അതിര്‍ത്തി മതിലിന്‍റെ കാര്യത്തില്‍ തീരുമാനമുണ്ടാക്കുകയാണ് പെലോസിയും സംഘവും ചെയ്യേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മതില്‍ പണിയാനുള്ള മതിലിനുള്ള 570 കോടി ഡോളർ ധനാഭ്യർത്ഥനയുടെ കാര്യവും കത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്. യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിൽ പ്രസിഡന്റ് നടത്തുന്ന വാർഷിക പ്രസംഗം മാറ്റിവയ്ക്കണമെന്ന് കഴിഞ്ഞദിവസം നാന്‍സി പെലോസി ആവശ്യപ്പെട്ടിരുന്നു.