തായ്‌വാനിൽ മൂന്ന് ഫെരാരി കാറുകൾ ഇടിച്ചു തകർത്ത ഡെലിവറിബോയ് കുടുങ്ങി. ഹോട്ടലിലെ രാത്രി കാലത്തെ ഡെലിവറി ബോയ് ആയ ലിന്നിന് ഞായറാഴ്ചയാണ് അപകടം സംഭവിച്ചത്. കാര്‍ ഓടിക്കുന്നതിന് ഇടയില്‍ ഉറങ്ങിപ്പോകുകയായിരുന്നു. പിഴ അടച്ച് തീര്‍ക്കാന്‍ വഴിയില്ലാതെ കുടുങ്ങിയ യുവാവിനെ നാട്ടുകാര്‍ കണ്ണുമടച്ച് സഹായിക്കാനൊരുങ്ങി.
ജീവിക്കാൻ നിവൃത്തിയില്ലാതായതോടെയാണ് പഠനം പകുതിക്ക് നിര്‍ത്തി ഇരുപതുകാരനായ ലിന്‍ ഡെലിവറി ബോയ് ആയത്. വീട്ടുചെലവ് നടത്തിക്കൊണ്ടുപോകാന്‍ അമ്മയ്ക്ക് ഒരു സഹായം ആവട്ടെ എന്നായിരുന്നു മനസിൽ. പുലര്‍ച്ചെ കിട്ടിയ ഓഡറില്‍ ഭക്ഷണമെത്തിച്ച് മടങ്ങുന്നതിന് ഇടയിലാണ് ലിന്‍ ഉറങ്ങിപ്പോയത്. വാഹനം പ്രധാനപാതയില്‍ നിന്ന് മാറി റോഡിനരികില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് ഫെറാറി കാറുകളാണ് ഇടിച്ച് തകര്‍ത്തത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റില്ലെങ്കിലും വന്‍തുകയാണ് നഷ്ടപരിഹാരമായി കാറിന്റെ ഉടമസ്ഥര്‍ ആവശ്യപ്പെട്ടത്. 273,13,845 രൂപയാണ് ഫെറാരി കാറുകളുടെ കേടുപാടുകള്‍ തീര്‍ക്കാനായി ലിന്‍ അടയ്ക്കേണ്ടിയിരുന്നത്.
പിഴ അടയ്ക്കേണ്ട തുക കണ്ടെത്താന്‍ ലിന്നിന് സഹായവുമായി എത്തിയത് നിരവധിയാളുകളാണ്. തങ്ങളാല്‍ സാധിക്കുന്ന തുക ലിന്നിന് വേണ്ടി നീക്കി വച്ചതോടെ ലിന്നിന് കാര്‍ ഉടമകള്‍ക്ക് നല്‍കേണ്ട തുകയാണ് ലഭിച്ചത്. അപകടവും ലിന്നിന്റെ അവസ്ഥയും വാര്‍ത്തയായതോടെ പകുതിക്ക് വച്ച് നിര്‍ത്തിയ പഠനം മുഴുവനാക്കാനുള്ള അവസരവും ലിന്നിന് ലഭിച്ചു. സൗജന്യമായി കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനുള്ള അനുമതിയാണ് ലിന്നിന് ലഭിച്ചിരിക്കുന്നത്. നഷ്ടപരിഹാരം നല്‍കാന്‍ ഫെറാരി ഉടമകളും ലിന്നിനോട് വിട്ടുവീഴ്ച കാണിച്ചതോടെ വന്‍ കടബാധ്യത ഒഴിവാകുന്നതിന്റെ ആശ്വാസത്തിലാണ് ഈ ഇരുപതുകാരന്‍.