ചതി പൊറുക്കാനായില്ല; കാമുകനെ കൊന്ന് ബിരിയാണിയാക്കിയതിന് പിന്നിലെ കഥ

biriyani-murder
SHARE

അൽ ഐയ്നിൽ മൊറോക്കൻ സ്വദേശിനിയായ കാമുകി കാമുകനെ കൊന്ന് ബിരിയാണിയാക്കി വിളമ്പിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവാവ് ബന്ധുവായ മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ തയാറെടുത്തതാണ് ഇവരെ പ്രകോപിപ്പിച്ചത് എന്നാണ് കോടതിയിൽ നിന്നുള്ള റിപ്പോർട്ട്. മൊറോക്കോയിൽ തന്നെയുള്ള യുവതിയുമായാണ് ഈ വിവാഹം നടത്താൻ ഉദ്ദേശിച്ചിരുന്നതെന്നും അൽ ഐയ്ൻ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. കൊല്ലപ്പെട്ട യുവാവും മൊറോക്കൻ സ്വദേശിയാണ്.

ഏഴുവർഷം നീണ്ട പ്രണയത്തിനൊടുവിലാണ് കാമുകി കാമുകനെ കൊന്ന് ബിരിയാണിയാക്കി വിളമ്പിയത്. കാമുകനെ കൊന്നശേഷം ശരീരഭാഗങ്ങൾ ഓരോന്നായി ബ്ലെൻഡറിലിട്ട് അടിച്ച് ബിരിയാണിയുടെ ഇറച്ചി പരുവമാക്കുകയായിരുന്നു. അതിനുശേഷം ഇവർ ഇത് ബിരിയാണിയാക്കിയശേഷം വീട്ടുജോലികാർക്ക് വിളമ്പുകയായിരുന്നു. പാകിസ്ഥാനികളായ വീട്ടുജോലിക്കാരും ഇവരുടെ ക്രൂരതയുടെ ബലിയാടുകളായി.ബാക്കിയുള്ളവ സമീപത്തെ നായ്ക്കൾക്ക് നൽകി.

യുവാവിന്റെ അജ്മാനിലുള്ള സഹോദരൻ അന്വേഷിച്ചു വന്നതോടെയാണു സംഭവം പുറംലോകം അറിയുന്നത്. മൂന്നു മാസം മുൻപ് കാമുകൻ പിണങ്ങിപ്പോയെന്നും പിന്നെ യാതൊരു വിവരവുമില്ലെന്നായിരുന്നു യുവതി പറഞ്ഞത്. മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ പദ്ധതിയിട്ടതോടെ ഇരുവരും താമസിച്ചിരുന്ന ക്വാർട്ടഴ്സിൽ നിന്നു ഇയാളെ പുറത്താക്കിയെന്നും കാമുകി പറഞ്ഞു. എന്നാൽ, സംശയം തോന്നിയതിനെത്തുടർന്നു വിശദമായ അന്വേഷണത്തിന് ആവശ്യപ്പെടുകയായിരുന്നു. യുവതിയുടെ വീട്ടിലെ ബ്ലെൻഡറിൽ നിന്നും കാമുകന്റെ ഒരു പല്ല് കണ്ടെത്തിയതോടെയാണു ക്രൂരകൊലപാതകത്തിന്റെ ചുരുളഴിയുന്നത്. പല്ല് ഡിഎൻഎ ടെസ്റ്റിലൂടെ കാമുകന്റേതെന്നു തന്നെ സ്ഥിരീകരിച്ചു. തുടർന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.

കൃത്യം നടത്തി മാസങ്ങൾക്ക് ശേഷമാണ് യുവതിയെ പിടികൂടിയതെന്ന് അൽ ഐയ്ൻ പ്രോസിക്യൂഷൻ അധികൃതർ സൂചിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കാൻ പൊലീസ് വിസമ്മതിച്ചു. തെളിവുകൾ നിരത്തി പൊലീസ് ചോദ്യം ചെയ്യുന്നതിനിടെ യുവതി തലകറങ്ങി വീണു. തുടർന്ന് കൊല നടത്തിയ കാര്യം സമ്മതിക്കുകയും കാമുകനോട് പ്രതികാരം ചെയ്യുകയായിരുന്നുവെന്നും സമ്മതിച്ചു. 

MORE IN WORLD
SHOW MORE