44 സൈനികരുമായി കാണാതായ മുങ്ങികപ്പൽ കടലിനടിയിൽ കണ്ടെത്തി; ആശങ്ക

argentine-navy-ship
SHARE

ലോകം കണ്ണീരോടെ നോക്കിയ ആ തിരിച്ചിലിന് ഒടുവിൽ ഫലം കണ്ടു. കഴിഞ്ഞ വർഷം കാണാതായ അർജന്റീനയുടെ മുങ്ങിക്കപ്പൽ അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്നും കണ്ടെത്തി. കഴിഞ്ഞ നവംബര്‍ പതിനഞ്ചിനായിരുന്നു അര്‍ജന്റീനയുടെ നാവികസേനാ മുങ്ങിക്കപ്പല്‍ സാന്‍ ജുവാന്‍ കടലിൽ കാണാതായത്. കാണാതായ കപ്പലില്‍ 44 നാവികസേനാ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. ചുബു പ്രവിശ്യയിലെ സാന്‍ ജോര്‍ജ് ഉള്‍ക്കടലില്‍ വച്ചാണ് മുങ്ങിക്കപ്പലില്‍ നിന്നും അവസാന സന്ദേശം അധികൃതർക്ക് ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൃത്യം ഒരുവർഷം പിന്നിടുമ്പോഴേക്കും കപ്പൽ കണ്ടെത്താനായത്. 

വാല്‍ഡസ് പെനിന്‍സൂലയില്‍ 2,625 അടി താഴ്ച്ചയിലാണ് കപ്പൽ കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയുടെ ഷിപ്പ് ഓഷ്യന്‍ ഇന്‍ഫിനിറ്റിയെ തിരച്ചിലിനായി അര്‍ജന്റീന വാടകയ്ക്ക് എടുത്തിരുന്നു. 34 വര്‍ഷം പഴക്കമുള്ള മുങ്ങിക്കപ്പലിന്റെ മോശം അവസ്ഥയാണ് അപകടകാരണമെന്ന് കാണാതായ ഉദ്യോഗസ്ഥരുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ തെറ്റാണെന്നും മുങ്ങിക്കപ്പലിന് കേടുപാടുകളൊന്നും ഉണ്ടായിരുന്നില്ലെന്നുമാണ് നാവികസേനയുടെ വാദം.  ഇന്നലെ കപ്പല്‍ കാണാതായതിന്റെ ആദ്യ വാര്‍ഷികത്തില്‍ നാവികരുടെ ബന്ധുക്കള്‍ ഒത്തു ചേര്‍ന്ന് ആദരമര്‍പ്പിച്ചിരുന്നു. അമേരിക്ക, റഷ്യ, ബ്രസീല്‍, ചിലി, കൊളംബിയ, ഫ്രാന്‍സ്, ജര്‍മനി, സൌത്ത് ആഫ്രിക്ക, ഉറുഗ്വേ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ നാവിക-വ്യോമ സേനകളും കപ്പലിനായുള്ള തിരച്ചിലിൽ സജീവമായിരുന്നു.  

MORE IN WORLD
SHOW MORE