ലോകം തന്നെ നടുങ്ങിയ കൊലപാതകമായിരുന്നു 2016 ൽ ഒഹായോയിലെ പിക്കെ കൗണ്ടിയിൽ അരങ്ങേറിയത്. ഉറങ്ങിക്കിടന്നിരുന്ന എട്ടംഗ കുടുംബത്തെ വെടിവെച്ചു കൊന്നതിനു ശേഷം കിലോമീറ്ററുകൾ വ്യത്യാസത്തിലുളള നാല് വീടുകളിലായി ഉപേക്ഷിച്ച് അക്രമികൾ കടന്നു കളഞ്ഞു. കൊലപാതികൾ ആരെന്നോ അതിക്രുരമായ കൊലപാതകത്തിനു പിന്നിലെ തേജോവികാരമെന്താണന്നോ ആർക്കും കണ്ടെത്താൻ സാധിച്ചതുമില്ല.
ഇരുപതുകാരിയായ അമ്മയുടെ മൃതദേഹത്തോട് ഒട്ടിച്ചേർന്ന നിലയിൽ കണ്ടെത്തിയ ആറുമാസം പ്രായമുളള ഒരു പെൺകുട്ടിയും മറ്റൊരു കുട്ടിയും മാത്രമാണ് ആ ദാരുണ കൊലപാതകത്തെ അതിജീവിച്ചത്. ഒടുവിൽ സംഭവത്തിന്റെ ചുരുളഴിച്ചിരിക്കുകയാണ് ഒഹായോ െപാലീസ്. ലോകം ഞെട്ടിയ ആ കൊലപാതകത്തിലെ പ്രതികളെ പൊലീസ് പിടികൂടി. മുന്‍കൂട്ടി തയ്യാറാക്കി എളുപ്പത്തില്‍ നടത്തിയ കൂട്ടക്കൊലയതാണിതെന്ന് അറ്റോര്‍ണി ജനറല്‍ മൈക്ക് ഡിവൈന്‍ പറയുന്നു. എന്നാല്‍ കൊലപാതകത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
ഒരേ കുടുംബത്തിലെ നാല് പേരാണ് അറസ്റ്റിലായത്. സൗത്ത് വെബ്‌സ്റ്ററിലെ വാഗ്‌നെര്‍ കുടുംബമാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. ജോര്‍ജ് ബില്ലി വാഗ്‌നെര്‍ മൂന്നാമന്‍ (47), ഏഞ്ചല വാഗ്‌നെര്‍ (48), ജോര്‍ജ് വാഗ്‌നെര്‍ നാലാമന്‍ (27), എഡ്‌വേര്‍ഡ് ജാക് വാഗ്‌നെര്‍ (26) എന്നിവരെയാണ് ഗൂഢാലോചന, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റു ചെയ്തത്.
2016 ഏപ്രിൽ 22 നാണ് ലോകം നടുങ്ങിയ ആ ദാരുണ കൊലപാതകം അരങ്ങേറിയത്. പിക്കെ കൗണ്ടി സ്വദേശികളായ റോഡെന്‍ കുടുംബാംഗങ്ങളായ എട്ടു പേരെയാണ് തലയ്ക്ക് വെടിവച്ചു കൊന്നു കളഞ്ഞത്. ക്രിസ്റ്റഫര്‍ (40), മുന്‍ ഭാര്യ ഡാന മാന്‍ലെ (37), ഇവരുടെ മക്കളായ ഹന്ന(20), ക്രിസ്റ്റഫര്‍ ജുനിയര്‍, ഗ്ലാരന്‍സ്, കുട്ടികളില്‍ ഒരാളുടെ ഭാവിവധു, ക്രിസ്റ്റഫറിന്റെ സഹോദരന്‍ കെന്നെത്ത്, ബന്ധു ഗ്രേ എന്നിവരാണ് കൊല്ലപ്പെട്ടത്. ഉറക്കത്തിലായിരുന്നു പലര്‍ക്കും വെടിയേറ്റത്. അതിപ്രതികാര ദാഹത്തോടെയുളള കൊലയാണെന്ന് അന്വേഷണത്തിൽ വ്യക്തമാകുകയും ചെയ്തിരുന്നു. ഒന്നിൽ കൂടുതൽ തവണ അക്രമികൾ നിറയൊച്ചിരുന്നു. രണ്ടു പേരെ അഞ്ചുതവണയും ഒരാളെ ഒമ്പതു തവണയും വെടിവച്ചു. രണ്ടു പേരേ ക്രൂരമായി മർദ്ദിച്ചതിനു ശേഷമാണ് വെടിവച്ചു കൊന്നത്.