'ഇണചേരാൻ ഒരു രാജ്യം'; പ്രസവിക്കാൻ മറ്റൊരു രാജ്യം: കണ്ണീരായി വെനസ്വേലയിലെ അമ്മമാർ

venezuelan-mothers
SHARE

നിക്കോളാസ് മധുറോയുടെ വെനസ്വേലയിൽ നിന്നുളള ദുരിത വാർത്തകൾ അവസാനിക്കുന്നില്ല. ഒരു ഭരണാധികാരിയും രാജ്യവും എങ്ങനെയായകരുത് എന്നതിന് നേർസാക്ഷ്യമാണ് ജീവിക്കാൻ വേണ്ടി നെട്ടോടമോടുന്ന ജനങ്ങൾ അതിജീവിക്കുന്ന വെനസ്വേല. ഏകാധിപത്യവും ദീർഘവീക്ഷണമില്ലാത്ത നേത്യത്വവും കൂടി കുട്ടിച്ചോറാക്കിയ നാട് ജീവശ്വാസത്തിനു വേണ്ടി കേഴുകയാണ്. വീട്ടിലെ വയറുകൾ പോറ്റാൻ വേണ്ടി അന്യനാട്ടുകളിൽ ശരീരം വിൽക്കുന്ന  സ്ത്രീകൾ വെനസ്വേലയിലെ നിത്യകാഴ്ചയാണ്. പട്ടിണി കൊണ്ട് സ്വന്തം കുഞ്ഞുമക്കളെ പോലും വിൽക്കേണ്ട ഗതികേടിലാണ് ഇവിടത്തെ മാതാപിതാക്കൻമാർ. അതിദാരുണമായി വാർത്തകളാണ് ഇപ്പോൾ വെനസ്വേലയിൽ നിന്നും പുറത്തു വരുന്നത്.  

പ്രസവവുമായി ബന്ധപ്പെട്ട പരിചരണവും മറ്റും അപ്രാപ്യമായതോടെ പ്രസവിക്കാൻ മാത്രമായി അയൽരാജ്യമായ ബ്രസിലിലേയ്ക്ക് കുടിയേറുന്ന അമ്മമാരുടെ എണ്ണം കൂടുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരിചരണം, മരുന്നുകള്‍, ഡൈപ്പറുകള്‍ എന്നിവയെല്ലാം കിട്ടാത്ത സാഹചര്യമായതോടെ ബ്രസീലില്‍ ജനിക്കുന്ന വെനസ്വേലിയന്‍ കുട്ടികളുടെ എണ്ണം കൂടുകയാണ്. പോഷകസംപുഷ്ടമായ ആഹാരം കുഞ്ഞുങ്ങൾക്ക് നൽകുവാൻ കഴിവില്ലാതെ സ്വന്തം മുലപ്പാൽ വിൽക്കുന്ന അമ്മമാർ വെനസ്വേലയിൽ സാധാരണമാണ്. കുഞ്ഞുമക്കളെയും വാരിക്കെട്ടി മതിയായ രേഖകൾ ഇല്ലാതെ ജീവനും കൊണ്ട് അയൽരാജ്യങ്ങളിലേയ്ക്ക് പാലായനം ചെയ്യുന്ന മാതാപിതാക്കൾ നൊമ്പരക്കാഴ്ചയാകുകയാണ്. 

ബ്രസീലിയന്‍ അതിര്‍ത്തിയിലെ ബോവാ വിസ്ത ആശുപത്രിയില്‍ ഈ വർഷം ആദ്യം തന്നെ 571 പ്രസവങ്ങളാണ് നടന്നത്. കഴിഞ്ഞ വർഷം ഇത് 566 ആയിരുന്നു. 2016 ൽ 288 പ്രസവങ്ങൾ മാത്രമാണ് ഇവിടെ നടന്നത്. അഞ്ച് മാസം മുൻപ്  ഒറിനോക്കോ നദിയുടെ പീഠഭൂമിയിലെ വീട്ടില്‍ നിന്നും 800 കിലോമീറ്ററോളം സഞ്ചരിച്ച് ബ്രസീലിയിന്‍ അതിര്‍ത്തി സംസ്ഥാനമായ റൊറെയ്മയില്‍ എത്തി പ്രസവിച്ച 20 കാരിയായ ലോപ്പസിന്റെ ചിത്രം രാജ്യാന്തരമാധ്യമങ്ങൾ വൻ വാർത്തപ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്. ആയിരക്കണക്കിന് ആളുകൾ വെന്വസേലയിൽ നിന്ന് പാലായനം ചെയ്തു കൊണ്ടിരിക്കുന്നു. 

ബോവിസ്തയില്‍ മൂവായിരത്തോളം വെനസ്വേലൻ അഭയാർത്ഥികൾ ഉണ്ടെന്നാണ് കണക്ക്. റോറെയ്മയിൽ സ്ഥിതി ചെയ്യുന്ന ഏക പ്രസവ ആശുപത്രിയിൽ നിലത്ത് തുണിവിരിച്ചാണ് അമ്മമാരും കുഞ്ഞുങ്ങളും കിടക്കുന്നത് തന്നെ. ഈ വര്‍ഷം ആദ്യ മൂന്ന് മാസം തന്നെ 45,000 വെനസ്വേലക്കാർ ബ്രസിലിലിൽ എത്തി കഴിഞ്ഞു. കുടിയേറ്റക്കാരെ നിയന്ത്രിക്കാനുളള മാർഗങ്ങൾ തേടുകയാണ് റോറെയ്മ സ്‌റ്റേറ്റിലെ ഗവര്‍ണര്‍. സുപ്രീംകോടതിയെ ഈ വിഷയത്തിൽ അദ്ദേഹം സമീപിക്കുകയും ചെയ്തു. ഭാര്യമാർക്കൊപ്പം പ്രസവത്തിനായി ബ്രസീലിൽ എത്തിയ ഭർത്താക്കൻമാർ പെയിന്റിംഗും പുന്തോട്ടം കാവലും തുടങ്ങിയ ജോലികൾ ചെയ്താണ് പ്രസവത്തിനു ആവശ്യമായ പണം കണ്ടെത്തുന്നത്. 

 ഈ വര്‍ഷം നാണ്യപ്പെരുപ്പം 1.4 ദശലക്ഷം ശതമാനത്തിലേക്കാണ് ഉയര്‍ന്നിരിക്കുന്നത്. അന്താരാഷട്രാ സാമ്പത്തിക സംഘടനകള്‍ പറയുന്നത് 2019 ല്‍ ഇത് 10 ദശലക്ഷത്തിലേക്ക് ഉയരുമെന്നാണ് കണക്കാക്കുന്നത്. 1.9 ദശലക്ഷം വെനസ്വേലക്കാരാണ് 2015 ന് ശേഷം രാജ്യത്ത് നിന്നും പാലായനം ചെയ്തത്.  

കളളക്കടത്ത് തടയുകയെന്ന ഉദ്ദേശ്യത്തോടെയാണ് വെനസ്വേലയിൽ നോട്ട്നിരോധിച്ചത്. അസാധുവാക്കൽ നടപടി ഗുണം ചെയ്തില്ലെന്ന് മാത്രമല്ല, വെനസ്വേലയുടെ നടുവൊടിക്കുകയും ചെയ്തു. 

വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മദൂറോയുടെ പുതിയ സാമ്പത്തിക നയം വെനസ്വേലയിൽ ദുരിതമാണ് വിതച്ചത്. ഓഗസ്റ്റ് 2018 ൽ ആള്‍ക്കാര്‍ക്ക് മിനിമം ശമ്പളം 3,0000 ശതമാനം ആണ് കൂട്ടിയത്. എന്നിട്ടും ഒരു കിലോ ഇറച്ചി പോലും വാങ്ങാൻ ആ പണം മതിയാകുന്നില്ല. കടുത്ത സാമ്പത്തിക അരാജകത്വത്തിലൂടെ മുമ്പോട്ട് പോകുന്ന വെനസ്വേലയില്‍ നടപ്പാക്കിയ പുതിയ ശമ്പളസ്‌കെയില്‍ ഇന്ത്യന്‍ രൂപയുമായി നോക്കിയാല്‍ വെറും 50 പൈസയാണ് കൂലി വരിക. നിലവിലെ വിനിമയ നിരക്ക് പ്രകാരം ഒരു വെനസ്വേലയന്‍ ബൊളിവറിന് രൂപാമൂല്യം 0.00028 എന്നതാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ആള്‍ക്കാര്‍ അയല്‍രാജ്യമായ ബ്രസീലിലേക്ക് പലായനം ചെയ്യുന്ന സ്ഥിതിയാണ്. 

ഇപ്പോള്‍ ലോകത്തെ ഏറ്റവും ഉയര്‍ന്ന നാണ്യപ്പെരുപ്പം നില നില്‍ക്കുന്ന രാജ്യമാണ് വെനസ്വേല. 2015 ന് ശേഷം രാജ്യത്തെ നാണ്യപ്പെരുപ്പ നിരക്ക് വെനസ്വേലയന്‍ സെന്‍ട്രല്‍ ബാങ്ക് ഇതുവരെ പുറത്തു വിട്ടിട്ടില്ല. പുതിയ നിരക്ക് പ്രകാരം ഏറ്റവും താണശമ്പളം ഇപ്പോള്‍ 1,800 സോവറിന്‍ ബൊളിവര്‍ ആണ്.വെനസ്വേലയുടെ വരുമാനത്തിന്റെ 96 ശതമാനവും എണ്ണഉല്‍പ്പാദനത്തില്‍ നിന്നുമാണ്് എന്നാല്‍ ദിവസം 1.4 ദശലക്ഷം ബാരല്‍ എന്ന നിലയില്‍ 30 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇപ്പോള്‍ ഉല്‍പ്പാദനം.

നാടുകടക്കുന്നവരിൽ അധ്യാപികമാരുണ്ട്. പൊലീസുകാരികൾ, മാധ്യമപ്രവർത്തകർ എല്ലാവരും പട്ടിണി കാരണം സ്വന്തം നാടുവിട്ടു. ഇപ്പോൾ വേശ്യാലയത്തിലാണ്. വീട്ടിലെ വയറുകൾ പോറ്റാൻ വേണ്ടി ഇപ്പോൾ അവർ അന്യനാട്ടുകളിൽ ശരീരം വിൽക്കുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന വെനസ്വേലയില്‍ നല്ല ജോലി ചെയ്തിരുന്ന പലരും അയല്‍രാജ്യമായ കൊളംബിയയിലേക്ക് അനധികൃത കുടിയേറ്റം നടത്തി. അവിടെ ആരുമറിയാതെ വേശ്യാവൃത്തിയിലേക്ക് തിരിഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. 

സാമ്പത്തിക ഭദ്രതയിലേക്ക് നീങ്ങാന്‍ വെനസ്വേല കൂടുതല്‍ എണ്ണയുല്‍പ്പാദനം നടത്തേണ്ട സ്ഥിതിയുണ്ട്. എന്നാല്‍ 2003 ല്‍ ഹ്യൂഗോ ഷാവേസിന്റെ പിന്‍ഗാമിയായി എത്തിയ മദുറോ വിദേശകറന്‍സി വിനിമയം ഏറ്റെടുത്തതോടെ തകര്‍ച്ച തുടങ്ങി. അതിന് ശേഷം വിനിമയ നിരക്കുമായി ബന്ധപ്പെടുത്തി കയറ്റുമതി ഇറക്കുമതിയുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രതിസന്ധിയാണ് രാജ്യം അനുഭവിക്കുന്നത്. വിദേശ കറന്‍സിയുടെ വിനിമയം സര്‍ക്കാര്‍ ഏജന്‍സി വഴി എന്ന രീതിയിലുള്ള മദുറോയുടെ സാമ്പത്തിക പരിഷ്‌ക്കരണം പ്രാദേശിക കറന്‍സിയും ഡോളറും തമ്മില്‍ മാറുന്നതിന് ആള്‍ക്കാര്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചു. സര്‍ക്കാര്‍ ഏജന്‍സിയെ ആശ്രയിക്കേണ്ട സ്ഥിതി വന്നതോടെ ഡോളറുകള്‍ മാറാന്‍ കാരണം കാണിക്കണമെന്നായി. അതിന് പുറമേ ഡോളറിന് സര്‍ക്കാര്‍ വെയ്ക്കുന്ന നിര്‍ബ്ബന്ധിത നിരക്കും പ്രശ്‌നമായി.

ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പിനെ ബാധിച്ച സാമ്പത്തിക പ്രതിസന്ധിയുടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ രൂപമാണ് ലാറ്റനമേരിക്കന്‍ രാജ്യമായ വെനിസ്വേലയെ ബാധിച്ചിരിക്കുന്നത്. ഒരു കാപ്പി കുടിക്കണം എങ്കില്‍ വെനിസ്വലന്‍ കറന്‍സി കയ്യിലുള്ളവര്‍ അത് ചാക്കിലാക്കി കൊണ്ടുപോകേണ്ട അവസ്ഥയാണ് ഇവിടെ. പണപ്പെരുപ്പം മൂലം ഇതുവരെ അഭിമുഖീകരിക്കാത്ത പ്രതിസന്ധിയിലാണ് വെനിസ്വേലന്‍ ജനത.

നാല് വർഷം മുമ്പ്് എണ്ണവിലയിടഞ്ഞതോടെയാണ് രാജ്യത്തിന്റെ ശനിദശയും തുടങ്ങിയത്. മൂല്യമിടിഞ്ഞതോടെ കറന്‍സിയായ ബൊളിവര്‍ അടിച്ചിറക്കിയപ്പോള്‍ പണപ്പെരുപ്പം നൂറുകണക്കിന് ഇരട്ടിയായി. ഇത് നേരിടാന്‍ വീണ്ടും കറന്‍സിയടിച്ചു. അപ്പോള്‍ വീണ്ടും കൂടി. ധനശാസത്രജ്ഞന്മാര്‍ ഹൈപ്പര്‍ ഇന്‍ഫ്ളേഷന്‍ എന്ന് വിളിക്കുന്ന അവസ്ഥയിലാണ് ഈ രാജ്യം.

വെനിസ്വേല യൂണിവേഴ്സിറ്റി പ്രൊഫസര്‍ തന്‍റെ പൊട്ടിയ ഷൂ തുന്നിച്ചതിന് ചാര്‍ജ്ജായി നല്‍കിയത് 2000 കോടി ബൊളിവറായിരുന്നു .അതായത് അദ്ദേഹത്തിന്‍റെ നാലു മാസത്തെ ശമ്പളം. ഇക്കഴിഞ്ഞ മേയില്‍ രാജ്യത്തെ മിനിമം മാസ വേതനം 13 ലക്ഷം ബൊളിവറായിരുന്നു. പണത്തിന്‍റെ മൂല്യം കുത്തനെ ഇടിയുമ്പോള്‍ ചാക്കുകണക്കിന് ബൊളിവറുണ്ടെങ്കിലെ ഒരു ചോക്ലേറ്റ് കിട്ടൂ എന്ന സ്ഥിതിയാണ്. ഈ അവസ്ഥയില്‍ ജനങ്ങള്‍ പട്ടിണികൊണ്ട് വലയുകയാണ്

MORE IN WORLD
SHOW MORE