ഭർത്താവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ കിടക്കയിൽ നിന്ന് വീണ് നട്ടെലിന് പരുക്കേറ്റ് വിൽചെയറിലായതോടെയാണ് ക്ലെയര്‍ ബബ്‌സ്ബി എന്ന 46 കാരി വാർത്തകളിൽ ഇടം നേടിയത്. 2013 ൽ മുതൽ വീൽചെയറിലാണ് ക്ലെയർ തന്റെ ജീവിതം കഴിച്ചു കൂട്ടുന്നത്. 50 ലക്ഷത്തോളം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബെഡ് നിർമ്മാണ കമ്പനിക്കെതിരെ ക്ലെയർ നിയമപോരാട്ടം തുടങ്ങുകയും ചെയ്തു.
എന്നാൽ ക്ലെയറിന്റെ അവകാശവാദങ്ങൾ കോടതിയിൽ തെളിയിക്കാനായില്ലെന്നും അതിനാൽ നഷ്ടപരിഹാരം നൽകേണ്ടതില്ലെന്നും ലണ്ടൻ ഹൈക്കോടതി വിധിച്ചു. വന്‍തുക ചെലവാക്കി വാങ്ങിയ കിടയ്ക്കയുടെ തകരാറ് മൂലം കിടക്കയില്‍ നിന്നു വീണതാണ് പരുക്കിന് കാരണം എന്നും നഷ്ടപരിഹാരം വേണമെന്നുമായിരുന്നു ക്ലെയര്‍ ബബ്‌സ്ബിയുടെ ആവശ്യം.ഇന്നലെയായിരുന്നു ലോകം ഉറ്റുനോക്കിയ കേസിൽ കോടതിയുടെ നിർണായക വിധി.
2013 ൽ വൻതുക ചെലവാക്കി ക്ലെയർ വാങ്ങിയ കിങ് സൈസ് ഡബിള്‍ ദിവാന്‍ എന്ന വിഭാഗത്തിലെ കിടക്കയില്‍ നിന്നാണ് ക്ലെയര്‍ തെറിച്ച് വീഴുന്നത്. ലൈംഗിക ബന്ധത്തിനിടെയാണ് അപകടം. അപകടത്തിൽ നടുവിന് ഏറ്റ ക്ഷതം ക്ലെയറിന്റെ ജീവിതം തന്നെ തകർത്തു കളഞ്ഞു. സ്വന്തം കാര്യങ്ങൾക്കു പോലും മറ്റുളളവരെ ആശ്രയിക്കേണ്ടി വന്നതോടെ നാല് കുഞ്ഞുങ്ങളുടെ ഭാവിയും അനിശ്ചിതത്തിലായി.
കിടക്കയിലെ വിവിധ അടുക്കുകള്‍ തമ്മില്‍ ശരിയായ രീതിയില്‍ ബന്ധിപ്പിക്കാതിരുന്നതാണ് അപകടത്തിന് കാരണമായതെന്നായിരുന്നു ക്ലെയറിന്റെ ആരോപണം. ലണ്ടനിലെ പ്രമുഖ കിടക്ക നിര്‍മാതാക്കളായ ബെര്‍ക്ക്ഷിയര്‍ ബെഡ് കമ്പനിയായിരുന്നു കിടക്ക നിര്‍മിച്ചത്. എന്നാൽ ക്ലെയറിന്റെ ആരോപണം കോടതി മുഖവിലയ്ക്കെടുത്തില്ല. ബെര്‍ക്ക്ഷിയര്‍ ബെഡ് കമ്പനി സമാനമായി നിർമ്മിച്ച കിടക്കകളിലൊന്നിൽ പോലും ഇത്തരം പ്രശ്നങ്ങൾ കണ്ടെത്താൻ സാധിച്ചില്ലെന്നും സാധാരണ അപകടം മാത്രമാണിതെന്നും കോടതി നിരീക്ഷിച്ചു.ശരീരത്തില്‍ സ്പ്രിംഗ് പോലൊരു വസ്തു തട്ടിയാണ് താന്‍ തെറിച്ച് വീണതെന്ന് ക്ലെയറ് പരാതിയില്‍ വിശദമാക്കിയിരുന്നുവെങ്കിലും ആരോപണം തെളിയിക്കാൻ സാധിക്കാത്തതിനാൽ പരാതി തളളുകയാണെന്നും നഷ്ടപരിഹാരം നൽകേണ്ടതില്ലെന്നും കോടതി വിധിച്ചു.