അമേരിക്കയില്‍ വീശിയടിച്ച ഫ്ലോറന്‍സ് ചുഴലിക്കാറ്റില്‍ അമ്മയും കുഞ്ഞും ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. ഗതാഗത സംവിധാനങ്ങള്‍ താറുമാറായി. വന്‍ മരങ്ങള്‍ കടപുഴകി വീണു. വില്മിങ്ടണില്‍ വീടിന് മുകളില്‍ മരം വീണാണ് അമ്മയും കുഞ്ഞും മരിച്ചത്. നദികള്‍ കരകവിഞ്ഞതോടെ ഒട്ടേറെ പ്രദേശങ്ങള്‍ വെള്ളത്തിനടയിലായി. ദുരന്തബാധിത മേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. നോര്‍ത്ത് കരലൈനയിലെ വില്‍മിങ്ടണ്‍ പ്രവിശ്യയിലൂടെയാണ് ഫ്ലോറന്‍സ് ചുഴലി കരയണഞ്ഞത്.
അമേരിക്കയെ ആശങ്കയിലാഴ്ത്തിയ ഫ്ലോറന്‍സ് ചുഴലിക്കാറ്റിന് വേഗതകുറഞ്ഞപ്പോള്‍ ലോകത്തെയാകെ വിറപ്പിച്ചുകൊണ്ട് മാഖ്‌മൂട്ട് ചുഴലിക്കാറ്റ് എത്തുന്നു. അതീവ അപകടകാരിയായ മാഖ്‌മൂട്ട് മണിക്കൂറില്‍ 285 കിലോമീറ്റര്‍ വേഗത്തില്‍ വീശും. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ ലക്ഷ്യമിട്ട് നീങ്ങുന്ന ചുഴലിക്കാറ്റ് നാളെയോടെ ഫിലിപ്പീന്‍സിലെ ലുസാന്‍ ദ്വീപില്‍ വീശിത്തുടങ്ങും
മോണ്‍സ്റ്റര്‍ തൈഫൂണ്‍..അതവാ ചെകുത്താന്‍ ചുഴലിക്കാറ്റ്. ഫിലിപ്പീന്‍സ്,വിയറ്റ്നാം, ചൈന തുടങ്ങി തെക്കുകിഴക്കന്‍ എഷ്യയെയാകെ വിറപ്പിച്ചുകൊണ്ടാണ് ഉഗ്രരൂപിയായ മാഖ്‌മൂട്ട് വരുന്നത്. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കാറ്റുവീശിയേക്കാം. 900 കിലോമീറ്റര്‍ ചുറ്റളവുള്ള മാഖ്‌മൂട്ട് അപകടത്തിന്റെ തോത് ഏറ്റവും ഉയര്‍ന്ന കാറ്റഗറി അഞ്ചിലാണ്. 285 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന കാറ്റിന് കരയിലേക്കടുക്കുന്തോറും വേഗത കുറയാനും കൂടാനും സാധ്യതയുണ്ട്.
കുറഞ്ഞത് അന്‍പത് ലക്ഷത്തിലേറെ പേരെ ബാധിക്കുന്നതിനാല്‍ കാറ്റുവീശുന്ന മേഖലകളിലാകെ കൂട്ടപ്പലയാനമാണ്. ഫിലിപ്പീന്‍സില്‍ അയിരക്കണക്കിന് കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വിമാനത്താവളങ്ങല്‍ എല്ലാം അടച്ചു. കാറ്റിനൊപ്പം പേമാരിയും കടല്‍ക്ഷോഭവും മഹാപ്രളയവും ഉണ്ടാവുമെന്ന് കാലാവസ്ഥാ വിദഗ്‌ധര്‍ പറയുന്നു.ഉയര്‍ന്ന പ്രദേശങ്ങളില്‍ മണ്ണിടിച്ചിലിനും സാധ്യതയേറെയാണ്. 2013ൽ ഫിലിപ്പീൻസ് തീരത്ത് ആഞ്ഞടിച്ച ഹയാൻ ആണ് 1946നു ശേഷമുണ്ടായ ഭീമൻ ചുഴലികാറ്റ്. മണിക്കൂറിൽ 230 മുതൽ 325 കിലോമീറ്റര്‍ വേഗത്തില്‍ കരയ്ക്കടിച്ച ഹയാന്‍ ഏഴായിരത്തിലേറെ പേരുടെ ജീവനാണ് അപഹരിച്ചത്.