നൂറ്റാണ്ടിൽ സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിന്റെ പുതിയ റിപ്പോർട്ടുകളുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. സംസ്ഥാനത്തുണ്ടായത് നൂറ്റാണ്ടിൽ ഇന്ത്യ നേരിട്ട ഏറ്റവും വലിയ പ്രളയമാണെന്ന് നാസ വ്യക്തമാക്കി. ജൂണ്‍ മാസം തുടക്കം മുതല്‍ തന്നെ സാധാരണയില്‍നിന്നു 42 ശതമാനം കൂടുതല്‍ മഴ പെയ്തതായും ഓഗസ്റ്റ് മാസം ആദ്യ 20 ദിവസങ്ങളില്‍ സാധാരണയില്‍നിന്നു 164 ശതമാനം വര്‍ധിച്ച മഴ പെയ്തതതായും നാസയുടെ എര്‍ത്ത് ഒബ്സര്‍വേറ്ററി രേഖപ്പെടുത്തി.
മഴയുടെ വിശദാംശങ്ങള്‍ അടങ്ങിയ വീഡിയോ നാസ പുറത്തുവിട്ടു. നാസയുടെ തന്നെ ഗ്ലോബല്‍ പ്രസിപ്പിറ്റെഷന്‍ മെഷര്‍മെന്റ് മിഷന്‍ കോര്‍ സാറ്റലൈറ്റായ ജി പി എം പകര്‍ത്തിയ ദൃശ്യങ്ങളാണ് നാസ പുറത്തുവിട്ടത്. നാസയും ജപ്പാന്‍ ഏറോസ്‌പേസ് ഏജന്‍സിയായ ജാക്‌സായും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് ജി പി എം. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ശക്തമായ മഴ ലഭിച്ചെങ്കിലും കേരളത്തിലും കര്‍ണാടകയിലും മഴ വ്യാപിക്കുന്നത് വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്.
വിവിധ കാലാവസ്ഥാ നിരീക്ഷണ സാറ്റ്‌ലൈറ്റുകളുടെ സഹായത്തോടെയാണ് നാസ ഇക്കാര്യങ്ങള്‍ തയാറാക്കുന്നത്. ആഗസ്റ്റ് 13 മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ പെയ്ത മഴയുടെ വിവരങ്ങളാണ് രണ്ടു ബാന്‍ഡുകളിലായുള്ള വീഡിയോയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ആദ്യ ബാൻഡിൽ അഞ്ച് മുതല്‍ 14 ഇഞ്ച് വരെ മഴ ബംഗാള്‍ ഉള്‍ക്കടലിന്റെ കിഴക്ക് ഭാഗത്ത് പെയ്തതായി കാണുന്നു. ഇന്ത്യയുടെ തെക്കുപടിഞ്ഞാറ് തീരപ്രദേശത്തേക്ക് ചേര്‍ന്ന് നില്‍ക്കുന്നതാണ് തീവ്രമായ രണ്ടാം ബാന്‍ഡ്. ആദ്യ ബാന്‍ഡില്‍ ന്യൂനമര്‍ദ്ദവും കൂടി ചേര്‍ന്ന് പശ്ചിമഘട്ടത്തില്‍ നിന്നുള്ള ഒഴുക്ക് കൂടിയതം രണ്ടാം ബാന്‍ഡിന്റെ തീവ്രത കൂട്ടിയതായി കാണാം.