പാക്കിസ്ഥാന്‍ പൊതുതിരഞ്ഞെടുപ്പില്‍ വ്യാപക അക്രമം; 35 മരണം

pak-election-t
SHARE

പാക്കിസ്ഥാന്‍ പൊതുതിരഞ്ഞെടുപ്പിനിടെയുണ്ടായ വ്യാപക ആക്രമങ്ങളില്‍ 35 മരണം.  ക്വറ്റയിലുണ്ടായ സ്ഫോടനത്തില്‍ മാത്രം 31പേര്‍ കൊല്ലപ്പെട്ടു. നവാസ് ഷെറിഫിന്‍റെ പാക്കിസ്ഥാന്‍ മുസ്ലീംലീഗും ഇമ്രാന്‍ ഖാന്‍റെ പി.ടി.ഐയും തമ്മിലാണ് മുഖ്യപോരാട്ടം. 

പിഎംഎല്‍എന്‍ നേതാവും നവാസ് ഷെറിഫിന്‍റെ സഹോദരനുമായ ഷഹബാസ് ഷറീഫിന് ഇത് ജീവന്‍ മരണപോരാട്ടമാണ്. ഷെറീഫ് കുടുംബത്തിന്‍റെ തറവാടായ പഞ്ചാബ് പ്രവിശ്യയില്‍ പോലും ഇമ്രാന്‍ ഖാന്‍റെ പാര്‍ട്ടി നേട്ടമുണ്ടാക്കുമെന്നാണ് പ്രവചനങ്ങള്‍. പല പ്രമുഖ നേതാക്കളും കളം മാറി ഖാനൊപ്പം ചേര്‍ന്നത് പാര്‍ട്ടിയെ ദുര്‍ബലമാക്കി. സിന്ധ് പ്രവിശ്യയില്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുടെ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി മുന്നേറ്റമുണ്ടാക്കും. ഇന്ത്യയുമായി ചര്‍ച്ചകള്‍ തുടരുമെന്ന് മൂന്ന് പാര്‍ട്ടികളുടെയും പ്രകടനപത്രിക വ്യക്തമാക്കുന്നു.

മുംബൈ ഭീകരാക്രമണത്തിന്‍രെ സൂത്രധാരന്‍ ഹാഫിസ് സയിദിന്‍റെ പാര്‍ട്ടിയും മല്‍സരരംഗത്തുണ്ട്. 85,000 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. മൂന്നു ലക്ഷത്തിലധികം സൈനികരെയാണ് സുരക്ഷാചുമതലയ്ക്ക് വിന്യസിച്ചിട്ടുള്ളത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ജനവിധി നേടാനാവുന്നില്ലെങ്കില്‍ ഭരണം പിടിക്കാന്‍ തക്കം പാര്‍ത്തിരിക്കുകയാണ് പാക് പട്ടാളം. പോളിങ് പൂര്‍ത്തിയായാലുടന്‌ വോട്ടണ്ണല്‍ ആരംഭിക്കും. 

MORE IN WORLD
SHOW MORE