മുൻവിധികളുടെ ലോകത്താണ് നാം ഇപ്പോഴും ജീവിക്കുന്നത് എന്ന് തെളിയിക്കുന്നു ഈ വാര്‍ത്ത. ലോകമാകെ ഇപ്പോഴും നിലനില്‍ക്കുന്ന ഇസ്ലാമോഫോബിയയുടെ നേര്‍ചിത്രം. ‘ആ കുറിപ്പ് വായിച്ച സമയത്ത് എനിക്ക് എന്ത് പറയണമെന്നോ ചിന്തിക്കണമെന്നോ പോലും അറിയില്ലായിരുന്നു. ഞാന്‍ അത്രക്കും തകര്‍ന്നു പോയിരുന്നു’ ഖലീൽ കാവിൽ എന്ന യുവ പരിചാരകൻ സമൂഹമാധ്യമങ്ങളിൽ എഴുതിയ കുറിപ്പ് ലോകമെങ്ങും കാട്ടുതീ പോലെ പടരുകയാണ്. യുഎസിൽ നിലനിൽക്കുന്ന ഇസ്ലാമോഫോബിയയുടെ ഭീകരത വരച്ചു കാട്ടുന്നതായി യുവപരിചാരകന്റെ കുറിപ്പ്.
ടെക്സാസിലെ ഹോട്ടലിൽ വച്ചാണ് ഖലീലിന്റെ ഹൃദയം തകർത്ത സംഭവമുണ്ടായത്. ഖലീലായിരുന്നു അതിഥികൾക്ക് ഭക്ഷണം വിളമ്പിയത്. അതിഥികൾ പോയ ശേഷം ബില്ലും ടിപ്പും എടുക്കാൻ എത്തിയപ്പോഴാണ് ബില്ലിൽ എഴുതിയ വാക്കുകൾ ഖലീൽ കണ്ടത്. ഞങ്ങള്‍ തീവ്രവാദികള്‍ക്ക് ടിപ്പ് നല്‍കില്ല എന്നായിരുന്നു അവര്‍ ബില്ലില്‍ കുറിച്ചത്. ഭക്ഷണം വിളമ്പിയ പരിചാരകന്റെ പേരില്‍ മുസ്‌ലിം സാദൃശ്യമുള്ള പദം വന്നതാണ് ഇത്തരത്തിലൊരു കുറിപ്പ് എഴുതാന്‍ കാരണം.
തന്നെ കുറിച്ച് യാതൊന്നും അതിഥികൾക്ക് അറിയില്ല. തന്റെ പേര് കേട്ട് താൻ അറബ് രാജ്യത്തിൽ നിന്നുളള വ്യക്തിയാണ് കരുതിയാകും ഈ കുറിപ്പ് എഴുതിയത്. എന്റെ പേര് മാത്രമാണ് ഇവർക്ക് ആകെ അറിയാവുന്നത്. സത്യത്തിൽ ഞാൻ ഒരു ക്രിസ്തുമത വിശ്വാസിയാണ്.
തന്റെ പ്രിയ സുഹൃത്തിന്റെ ഓര്‍മ്മയിലാണ് അച്ഛന്‍ തനിക്ക് ഈ പേര് നല്‍കിയത്. അച്ഛൻ പട്ടാളക്കാരനായിരുന്നു, അപകടത്തിൽ മരിച്ച ഉറ്റസുഹൃത്തിന്റെ ഓർമ്മയ്ക്കായാണ് അദ്ദേഹം എനിക്ക് ഖലീൽ എന്നു പേരു നൽകിയത്.
അതിഥികളുടെ പേര് വെളിപ്പെടുത്താതെയായിരുന്നു സംഭവം ഖലീൽ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. നിമിഷങ്ങൾക്കകം കുറിപ്പ് വൈറലായി. നിരവധി പേർ സമൂഹമാധ്യമങ്ങളിൽ ഖലീലിന് പിന്തുണയുമായി എത്തി. പതിനായിരങ്ങളാണ് കുറിപ്പ് ഷെയർ ചെയ്തത്. ചിലര്‍ ഖലീലിന് പണം അയച്ചുകൊടുക്കുക പോലും ചെയ്തു. ടിപ്പോ പണമോ അല്ല, ഇവിടുത്തെ വിഷയമെന്നും വംശീയതയും വിദ്വേഷവും ഇന്നും നിലനില്‍ക്കുന്നുണ്ടെന്നാണ് ഇത് കാണിക്കുന്നതെന്നും ഖലീല്‍ മറുപടിയായി കുറിച്ചു.