18 വയസ്സാണ് മലേഷ്യയിലെ വിവാഹപ്രായം. മാതാപിതാക്കളുടെ സമ്മതത്തോടെ ചിലർ 16–ാം വയസ്സിൽ വിവാഹിതരാകും. എന്നാൽ മൂന്നാം വിവാഹത്തിലൂടെ മലേഷ്യയിലെ ധനികനായ മധ്യവയസ്കൻ സ്വന്തമാക്കിയത് 11കാരിയെ. ഇയാള്‍ക്കെതിരെ നവമാധ്യമങ്ങളിൽ പ്രതിഷേധം പുകയുകയാണ്. ഇയാളുടെ രണ്ടാം ഭാര്യയാണ് 41 വയസ്സുള്ള ഭർത്താവിൻറെ കയ്യിൽ ചുംബിക്കുന്ന പെൺകുട്ടിയുടെ ചിത്രം പങ്കുവെച്ചത്. ആറു കുട്ടികളുടെ പിതാവാണ് ഇയാൾ. സംഭവം വിവാദമായതോടെ പെൺകുട്ടിക്ക് 16 വയസ്സായാൽ മാത്രമേ ദാമ്പത്യജീവിതം ആരംഭിക്കുകയുള്ളൂ എന്ന് ഇയാൾ പറഞ്ഞു.
തൻറെ മക്കളുടെ കൂട്ടികാരിയെ ആണ് ഭർത്താവ് മൂന്നാമത് വിവാഹം ചെയ്തതെന്നും താനും ആദ്യഭാര്യയും നിയമപരമായി വിവാഹബന്ധം വേർപെടുത്താനുള്ള ഒരുക്കത്തിലാണെന്നും ധനികന്‍റെ രണ്ടാം ഭാര്യ പറഞ്ഞു. ചിത്രം സമൂഹമാധ്യമത്തിലൂടെ പങ്കു വെച്ചപ്പോള്‍ ഇത്രയും വിവാദമാകുമെന്ന് കരുതിയില്ല. മൂന്നാം വിവാഹത്തിൻറെ സാധുതകള്‍ നിയമം പരിശോധിക്കട്ടെ എന്നും ഇവർ പറയുന്നു.
ധനികൻറെ തോട്ടത്തിൽ പണിയെടുക്കുന്നവരാണ് റബ്ബർ ടാപ്പിങ്ങ് തൊഴിലാളികളായ പെൺകുട്ടിയുടെ മാതാപിതാക്കൾ. പെൺകുട്ടിയെ വിവാഹം ചെയ്യാൻ താത്പര്യമുണ്ടെന്ന് ഇയാൾ ആദ്യം അറിയിച്ചത് ഇവരെയാണ്. വിവാഹത്തിന് മാതാപിതാക്കളോ പെണ്‍കുട്ടിയോ എതിരു പറഞ്ഞില്ലെന്നാണ് ഇയാൾ പറയുന്നത്.
സമൂഹമാധ്യമങ്ങളിലൂടെ വരുന്ന വാർത്തകൾ അറിഞ്ഞാണ് സംഭവം ഇത്രയും പ്രശ്നമാണെന്ന് അറിഞ്ഞത്. തനിക്ക് പീഡോഫീലിയ ഉണ്ടെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ കണ്ട് ഏറെ വിഷമിച്ചെന്നും ഇയാള്‍ പറയുന്നു.