മരണമില്ലാത്ത പോരാളികളുടെ കൂട്ടത്തില്‍ ഒരു പേരുകാരന്‍ കൂടി. സലാഹ്. മുറിച്ചിട്ടാലും മുറികൂടി നാടിന് വേണ്ടി പോരാടിയ മനുഷ്യന്‍. കൊല്ലാം പക്ഷേ തോല്‍പ്പിക്കാനാവില്ലെന്ന വാചകത്തിന് ഉദാഹരണമായി അവന്‍ ഇനി ലോകചരിത്രത്തില്‍ എന്നുമുണ്ടാകും. ‘ആദ്യം അവരവന്റെ ഭൂമിയെടുത്തു, പിന്നെ അവര്‍ അവന്റെ കാലുകളെടുത്തു, ഒടുവില്‍ അവര്‍ അവന്റെ ജീവനെടുത്തു.’ പാലസ്തീന്‍ പോരാളി ഫാദി അബു സലാഹിയുടെ മരണത്തെ ഇങ്ങനെയാണ് ലോകമാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്.
പലസ്തീന്‍ വീല്‍ചെയര്‍ പോരാളി ഫാദി അബു സലാഹ് ഇസ്രയേല്‍ സുരക്ഷ സൈന്യത്തിന്‍റെ വെടിയേറ്റാണ് കൊല്ലപ്പെട്ടത്. 2008ല്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കാലുകള്‍ നഷ്ടപ്പെട്ട സലാഹ്, വീല്‍ചെയറില്‍ ഇരുന്നായിരുന്നു പിന്നീടുള്ള പോരാട്ടം. ജെറുസലേമില്‍ യുഎസ് എംബസി തുറക്കുന്നതിനെതിരെ ഗാസ അതിര്‍ത്തിയില്‍ നടന്ന പ്രക്ഷോഭത്തിനിടയിലാണ് ഈ ഇരുപത്തിയൊമ്പതുകാരന്‍ കൊല്ലപ്പെട്ടത്.
2008 ലെ ഗാസ യുദ്ധത്തിലാണ് ഇയാളുടെ ഇരുകാലുകള്‍ നഷ്ടപ്പെട്ടത്. കാലുകളും അറ്റ് പോയെങ്കിലും ഫാദിയുടെ സമരവീര്യം ചോര്‍ന്നില്ല. നടക്കാനായില്ലെന്ന് ഉറപ്പായതോടെ ഇഴഞ്ഞും പിന്നീട് വീല്‍ ചെയറിലുമായി ഇസ്രയേലിനെതിരെയുള്ള ഓരോ സമരത്തിലും ഫാദി തന്റെ പോരാട്ടം തുടര്‍ന്നു. പാലസ്തീന്‍ കുട്ടികള്‍ക്ക് ചരിത്രം പറഞ്ഞ് കൊടുത്തും സമരങ്ങളെ നയിച്ചും വീറോടെ അയാള്‍ ജീവിച്ചു.
അധിവേശ വിരുദ്ധ റാലിയില്‍ പങ്കെടുക്കുമ്പോള്‍ ഇസ്രയേല്‍ സ്നിപ്പേര്‍സിന്‍റെ വെടിയേറ്റാണ് സലാഹ് കൊല്ലപ്പെട്ടത് എന്നാണ് പാലസ്തീന്‍ അനുകൂല വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രദേശിക വാര്‍ത്ത ഏജന്‍സി ക്വാഡ് എന്‍ സലാഹിന്‍റെ മൃതദേഹത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. മെയ് 14നാണ് സലാഹ് മരണപ്പെട്ടത് എന്നാണ് വാര്‍ത്ത ഏജന്‍സി പറയുന്നത്. അതേ സമയം തങ്ങള്‍ കരുതിക്കൂട്ടി സലാഹിനെ ലക്ഷ്യം വച്ചതല്ലെന്നാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്. സലാഹിനെ വെടിവച്ചതില്‍ എന്തെങ്കിലും ധാര്‍മ്മികമായുള്ള പ്രശ്നം ഇല്ലെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്‍റെ വിശദീകരണം.