ഇറാനുമായുള്ള ആണവക്കരാറില്‍ നിന്ന് അമേരിക്ക പിന്മാറിയതോടെ എണ്ണവില റെക്കോര്‍ഡിലേക്ക്. രണ്ടാഴ്ചയോളമായി അനങ്ങാത്ത ഇന്ത്യയിലെ ഇന്ധനവില കര്‍ണാടക തിരഞ്ഞെടുപ്പിനുശേഷം കാര്യമായി ഉയരാന്‍ സാധ്യതയുണ്ട്. രൂപയുടെ മൂല്യവും ഇടിഞ്ഞു. അതേസമയം, ഏകപക്ഷീയ പിന്മാറ്റം മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കേണ്ടത് അമേരിക്ക തന്നെയാണെന്ന് ബ്രിട്ടന്‍പ്രതികരിച്ചു.
ഒരു ഡോളറിന് 67 രൂപ 42 പൈസ എന്ന വിനിമയ നിരക്കിലേക്ക് രൂപയെത്തി. 15 മാസത്തിനിടയിലെ രൂപയുടെ ഏറ്റവും കുറഞ്ഞ മൂല്യമാണിത്. ക്രൂഡോയില്‍ ബാരലിന് 77 ഡോളറുമായി. മൂന്നു കൊല്ലത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഒപെകിലെ രണ്ടാമത്തെ വലിയ എണ്ണ ഉൽപാദകരാണ് ഇറാൻ. ഇതോടെ ആഗോള വിപണിയിൽ പ്രതിദിനം എട്ടുലക്ഷം ബാരലിന്റെ കുറവുണ്ടാവും. ഉല്‍പാദനം കൂട്ടാമെങ്കിലും കുറവ് ഒറ്റയ്ക്ക് നികത്താനാവില്ലെന്ന നിലപാടിലാണ് സൗദി അറേബ്യ. . യൂറോപ്യന്‍ യൂണിയന്‍ ഒറ്റക്കെട്ടായി പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് ഫ്രാന്‍സും പരിഹാരമാര്‍ഗം കണ്ടെത്തേണ്ടത് അമേരിക്കയാണെന്ന് ബ്രിട്ടനും പ്രതികരിച്ചു.
കരാറില്‍ നിന്ന് പിന്മാറുമെന്നു പ്രഖ്യാപിച്ച ട്രംപ് പ്രസംഗത്തില്‍ പത്തുനുണകള്‍ പറഞ്ഞുവെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമീനി പ്രതികരിച്ചു.
പ്രശ്നം ചര്‍ച്ചകളിലൂടെ രമ്യമായി പരിഹരിക്കണമെന്നതാണ് ഇന്ത്യയുടെ നിലപാട്. ആണവോര്‍ജം സമാധാനപരമായി ഉപയോഗിക്കാനുള്ള ഇറാന്റെ അവകാശവും മാനിക്കപ്പെടുന്തിനൊപ്പം ലോകരാജ്യങ്ങളുടെ ആശങ്കകള്‍ പരിഗണിക്കണമെന്നും വിദേശകാര്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.