‘നാട്ടില്‍ എനിക്കായി കാത്തിരിക്കുന്ന അഞ്ച് വയസ്സുള്ള കുഞ്ഞിനെ ഓര്‍ത്ത് എന്നെ രക്ഷിച്ച് എത്രയും വേഗം നാട്ടിലേക്ക് എത്തിക്കാനുള്ള സഹായം ചെയ്യണമെന്ന് യാചനാപൂര്‍വ്വം അപേക്ഷിക്കുന്നു’ യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി യുവതി നിമിഷ കേരള സര്‍ക്കാരിന് എഴുതിയ പന്ത്രണ്ട് പേജുള്ള കത്ത് അവസാനിക്കുന്നത് ഇങ്ങനെ. കത്ത് നിറയെ കൊടിയ പീഡനങ്ങളുടെ കഥകളാണ്. ഭര്‍ത്താവായി നടിച്ച് ഒപ്പം കൂടിയ ആവെ കൊല്ലേണ്ടിവന്നതാണെന്നും വിശദീകരിച്ചാണ് കത്ത്.
പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയും നഴ്സുമായ നിമിഷ പ്രിയ യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ പാര്‍പ്പിക്കുന്ന ജയിലിലാണ് ഇപ്പോള്‍. പീഡനങ്ങളും ദുരിതങ്ങളും സഹിക്കാതെ വന്നപ്പോഴാണ് കടുംകൈ ചെയ്യേണ്ടിവന്നതെന്ന് നിമിഷ പ്രിയ കത്തില്‍ വിശദമായി വ്യക്തമാക്കുന്നു.
യമന്‍കാരനായ ഭര്‍ത്താവിനെ കൊലപ്പെടുത്തി വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ച കേസിലാണ് നിമിഷപ്രിയ പിടിയിലായത്. ഭര്‍ത്താവ് തലാല്‍ അബ്ദുമഹ്ദിയുമൊന്നിച്ച് ക്ലിനിക് നടത്തുകയായിരുന്നു നിമിഷ. തലാല്‍ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിന് രൂപയും തട്ടിയെടുത്തെന്നും നിമിഷ കത്തില്‍ ആരോപിച്ചു, പാസ്പോര്‍ട്ട് പിടിച്ച് വച്ച് നാട്ടില്‍ വിടാതെ പീഡിപ്പിക്കുക, ലൈംഗിക വൈകൃതങ്ങള്‍ക്കായി ഭീഷണിപ്പെടുത്തുക എന്നിങ്ങനെ കൊടിയ പീഡനങ്ങള്‍ക്ക് ഇരയായി.
യെമനില്‍ എത്തുന്നത് മുതല്‍ ജയിലിലായതുവരെയുള്ള കാര്യങ്ങള്‍ കത്തിലുണ്ട്. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ 2014 ലാണ് തലാല്‍ എന്ന യെമന്‍ പൗരന്‍റെ സഹായം തേടുന്നത്. താന്‍ ഭാര്യയാണെന്ന് തലാല്‍ പലരെയും വിശ്വസിപ്പിച്ചെന്നും വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയെന്നും നിമിഷ ആരോപിക്കുന്നു. ക്ലിനിക്ക് തുടങ്ങാന്‍ സഹായിച്ചെങ്കിലും വരുമാനം മുഴുവന്‍ സ്വന്തമാക്കി.
തന്‍റെ സ്വര്‍ണാഭരണങ്ങള്‍ പോലും തട്ടിയെടുത്ത് വിറ്റു. നിമിഷയുടെ മോചനത്തിനായി പണം നല്‍കാന്‍ മാരിബ് ആസ്ഥാനമായ എന്‍ജിഒ ശ്രമിക്കുന്നുണ്ട്. സര്‍ക്കാര്‍ സഹായം കൂടിയുണ്ടെങ്കില്‍ മോചനം സാധ്യമാകുമെന്നാണ് നിമിഷയുടെ സുഹൃത്തുക്കളുടെ പ്രതീക്ഷ. യെമനിലെ മാരിബ് ജയിലില്‍ നിന്ന് വധശിക്ഷയ്ക്ക് വിധേയരാക്കുന്നവര്‍ക്കായുള്ള അല്‍ബെയ്ദ ജയിലിലേക്ക് നിമിഷയെ മാറ്റിയിട്ടുണ്ട്.