ഒരുവശത്ത് കൊറിയന്‍ നേതാക്കള്‍ കൈകൊടുത്തപ്പോള്‍ ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ മറ്റൊരു പ്രധാനകൂടിക്കാഴ്ച കൂടി പുരോഗമിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനിസ് പ്രസിഡന്റ് ഷി ചിൻപിങ്ങും വുഹാനില്‍ പരസ്പരം ഹൃദയം തുറന്നു. ദോക് ലായിലെ ചൈനീസ് കടന്നുകയറ്റമടക്കം ഒട്ടേറെ തർക്കവിഷയങ്ങൾക്കിടെയായിരുന്നു ഈ കൂടിക്കാഴ്ച. അജന്‍ഡ നിശ്ചയിച്ചുള്ള ചര്‍ച്ചകള്‍ ഉണ്ടായില്ല, സംയുക്തപ്രസ്താവനകളും ഇല്ലായിരുന്നു. പക്ഷെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതില്‍ മാത്രമല്ല, രാജ്യാന്തരതലത്തിലും ഏറെ പ്രാധാന്യം നിറഞ്ഞതായിരുന്നു ഈ കൂടിക്കാഴ്ച. സമീപകാല ചരിത്രത്തിലെ ഏറ്റവും സംഘര്‍ഷം നിറഞ്ഞനാളുകളായിരുന്നു പോയവര്‍ഷം ചൈനീസ് അതിര്‍ത്തിയില്‍ ഉണ്ടായിരുന്നത്.
എല്ലാം പെട്ടന്നായിരുന്നു, പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലേക്ക്് പുറപ്പെട്ടു. എന്താണ് സന്ദര്‍ശനോദ്ദേശ്യമെന്ന ചോദ്യത്തിന് ആരും കൃത്യമായ മറുപടി പറഞ്ഞില്ല. കമ്യൂണിസ്റ്റ് ചൈനയുടെ സ്ഥാപകനായ മാവോ സെദുങ്ങിന്റെ ഇഷ്ട വിശ്രമകേന്ദ്രമായിരുന്ന വുഹാനിലേക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രസിഡന്‍റ് ഷി ചിന്‍പിങ് ക്ഷണിച്ചത്.
മോദിയോടൊപ്പം ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ, ബെയ്ജിങ്ങിലെ ഇന്ത്യൻ അംബാസഡർ ഗൗതം ബംബാവാലെ തുടങ്ങിയവരും ഉണ്ടായിരുന്നു. ഷിയോടൊപ്പം പൊളിറ്റ്ബ്യൂറോ അംഗം യാങ് ജിച്ചി, വിദേശകാര്യമന്ത്രി വാങ് യി, ഇന്ത്യയിലെ ചൈനീസ് അംബാസഡർ ലുവോ ഷവോഹുയി തുടങ്ങിയവരും. മാവോയുടെ സമശീർഷനായി പ്രഖ്യാപിക്കപ്പെട്ട ഷി ചിൻപിങ് ഹുബെയ് പ്രൊവിൻഷ്യൽ മ്യൂസിയത്തില്‍ നരേന്ദ്രമോദിയെ വരവേറ്റു. പ്രോട്ടോക്കോള്‍ മറികടന്നുള്ള സ്വീകരണശേഷം, ചരിത്രപ്രാധാന്യമുളള മ്യൂസിയത്തിലെ ഒാരോ കാഴ്ചകളും ഷി നേരിട്ട് പ്രധാനമന്ത്രിക്ക് വിശദികരിച്ചു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ ലോകത്തെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതിയായ ത്രീ ഗോർജെസ് അണക്കെട്ടിനെപ്പറ്റി പഠിക്കാൻ ഹുബെയ് സന്ദർശിച്ച കാര്യം മോദിയും പറഞ്ഞു. ചൈനീസ് പ്രധാനമന്ത്രിയെയുമായും നരേന്ദ്രമോദി കൂടിക്കഴ്ച നടത്തി. ഈസ്റ്റ് ലെയ്ക്ക് ഗെസ്റ്റ് ഹൗസ് കോംപ്ലക്സിൽ പിറ്റേന്ന് വീണ്ടും കണ്ട നേതാക്കള്‍ തടാകതീരത്തുകൂടി നടന്നുവിവിധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. തുടര്‍ന്നുള്ള ബോട്ട് യാത്രയിലും ഉഭയകക്ഷി പ്രശ്നങ്ങളും പുറമേ ആഗോള, മേഖലാതല വിഷയങ്ങളും ചർച്ചചെയ്തു. . ഉച്ചഭക്ഷണത്തോടെ അനൗപചാരിക ഉച്ചകോടിക്കു തിരശീല വീണു. ഉഭയകക്ഷി തലത്തി്ല്‍ ഏറ്റവു ംസുപ്രധാനമായ തീരുമാനമുണ്ടായത് ഇരു സൈന്യങ്ങള്‍ക്കുമിടയില്‍ കൃത്യമായ ആശയവിനിമയത്തിന് നിര്‍ദേശം കൊടുക്കും എന്നതാണ്. ദോക്്ലാം പോലുള്ള സംഭവങ്ങള്‍ ഒഴിവാക്കുകയാണ് ലക്ഷ്യം. ഇരുരാജ്യങ്ങള്‍ക്കിടയിലുള്ള വ്യാപാരക്കമി നികത്താന്‍ തീരുമാനമായി. അഫ്ഗാനിസ്ഥാനില്‍ നടപ്പാക്കുന്ന സംയുക്തസംരഭത്തെക്കുറിച്ചും നേതാക്കള്‍ ചര്‍ച്ച ചെയ്തു. ആണവദാതാക്കളുടെ സംഘത്തിൽ ഇന്ത്യക്ക് അംഗത്വം നല്‍കുന്നതില്‍ ചൈനയുടെ വിയോജിപ്പ്, ചൈനയുടെ വണ്‍ റോഡ് വണ്‍ ബെല്‍റ്റ് പദ്ധതിയോടുള്ള ഇന്ത്യയുടെ എതിര്‍പ്പ് തുടങ്ങി പരസ്പരവിശ്വാസം നഷ്ടപ്പെടുത്തുന്ന വിവിധവിഷയങ്ങളും ചര്‍ച്ചയായി.
എന്തിനായിരുന്നു തിടുക്കത്തില്‍ ഇത്തരമൊരു കൂടിക്കാഴ്ച ? 426 തവണയാണ് കഴിഞ്ഞ വർഷം ചൈനീസ് സൈന്യം ഇന്ത്യൻ അതിർത്തി അതിക്രമിച്ചു കടന്നത്. ദോക്‌ലായിൽ 73 ദിവസം ഇരുരാജ്യങ്ങളുടെയും സൈന്യങ്ങൾ മുഖാമുഖം യുദ്ധസജ്ജമായി നിലയുറപ്പിച്ചു. ചൈനീസ് മാധ്യമങ്ങള്‍ യുദ്ധമുന്നറിയിപ്പ് നല്‍കി. ഇപ്പോള്‍ സംഘര്‍ഷത്തിന് അയവുണ്ടെഹ്കിലും മേഖലയില്‍ ചൈന, സൈനിക ശക്തി വര്‍ധിപ്പിക്കുന്നത് ഇന്ത്യയക്ക് ഭീഷണിയാണ്. ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയുമായി മുന്നോട്ട് പോകുന്ന ചൈന, മേഖലയിലെ ചെറുരാജ്യങ്ങളിലെല്ലാം സ്വാധീനം വര്‍ധിപ്പിക്കുകയും ആണ്.
നരേന്ദ്രമോദി ഷി ചിന്‍പിങ്ങിനെ കെട്ടിപ്പിടിച്ചാല്‍ അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന ചൈനീസ് കടന്നുകയറ്റം എന്ന ഭീഷണി ഇല്ലാതാവുമോ എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. വിദേശകാര്യമന്ത്രി സുഷമാ സ്വരാജും പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും ചൈന സന്ദര്‍ശിച്ചെങ്കിലും ദോക്്്ലാ വിഷയം ഉയര്‍ത്തിക്കാട്ടാനോ ചൈനയ്ക്ക ശക്തമായ മുന്നറിയിപ്പ് നല്‍കാനോ തയാറായില്ലെന്നും വിമര്‍ശനമുണ്ട്.ൽ അധികാരത്തിലെത്തിയശേഷം നരേന്ദ്രമോദി നടത്തുന്ന നാലാമത്തെ ചൈന സന്ദർശനമായിരിന്നു ഇത്. വലിയ പ്രഖ്യാപനങ്ങളില്ലെങ്കിലും ഇരുസൈന്യങ്ങള്‍ക്കുമിടയെ ആശയവിനിമയം വര്‍ധിപ്പിക്കാനുള്ള വുഹാന്‍ തീരുമാനം പ്രതീക്ഷയെകുന്നതാണ്. അഫ്ഗാനിസ്ഥാനിലെ പദ്ധതി യാഥാര്‍ഥ്യമായാല്‍ ആദ്യ ഇന്ത്യ ചൈന സംയുക്ത സംരഭമാകും അത്. ദോക് ലാ സംഘർഷത്തെ തുടർന്നു തകർച്ചയിലായ ബന്ധം അതിവേഗം പഴയപടിയാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ടിബറ്റന്‍ സംഘം സംഘടിപ്പിച്ച ദലൈലാമയുടെ പരിപാടിയില്‍ പങ്കെടുക്കേണ്ടെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത് ഈ ശ്രമത്തിന്‍റെ ഭാഗമായി ആയിരുന്നു. ചൈനയിലൂടെ കടന്നുവരുന്ന ബ്രഹ്മപുത്ര, സത്‌ലജ് നദികളിലെ ജലപ്രവാഹം സംബന്ധിച്ച വിവരങ്ങൾ ഇന്ത്യയ്ക്കു നൽകുന്നതു നിർത്തിവച്ച ചൈന, ഈ വർഷം മുതൽ അതു തുടർന്നു നൽകാൻ സമ്മതിച്ചു.
നാഥു ലാ ചുരത്തിലൂടെ കൈലാസ യാത്ര ഈ വർഷം പുനരാരംഭിക്കും. ഇതേസമയം, ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നിവർ ഒരുമിച്ചു ചേർന്നുള്ള ഇന്ത്യ–പസഫിക് സഖ്യതന്ത്രത്തെ ചൈനയ്ക്ക് ഭയമുണ്ട് . ചൈനയുടെ സ്വപ്നമായ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിക്കു പുതിയ സഖ്യം ഭീഷണിയാകുമോ എന്ന് ബെയ്ജിങ് ആശങ്കപ്പെടുന്നു. ശ്രീലങ്ക, പാകിസ്ഥാന്‍ , നേപ്പാള്‍ എന്നിവരെയെല്ലാം ചേര്‍ത്തുള്ള പദ്ധതി ഇന്തയ്ക്ക് തീരെ താല്‍പര്യമില്ല. ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മാലദ്വീപിനെ ചൈന കൈപ്പിടിയിലാക്കിയതും ന്യൂഡല്‍ഹിയെ അലോസരപ്പെടുത്തുന്നുണ്ട്. നരേന്ദ്രമോദിയുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ വഴി ഇന്ത്യ പസഫിക് സഖ്യതന്ത്രത്തെ തല്‍ക്കാലം പിടിച്ചുകെട്ടാം എന്ന് ഷി ചിന്‍പിങ് കരുതുന്നു. പൊതുതിരഞ്ഞെടുപ്പിലേക്ക് ഏതാനും മാസങ്ങള്‍ മാത്രമുള്ളപ്പോള്‍ അതിര്‍ത്തി സംഘര്‍ഷമെന്ന തലവേദന നരേന്ദ്രമോദിയും ആഗ്രഹിക്കുന്നില്ലന്ന് വ്യക്തം.