ഇളയരാജകുമാരന്റെ വരവ് ഗംഭീരമാക്കുകയാണ് ജോര്‍ജ് രാജകുമാരനും ഷാര്‍ലറ്റ് രാജകുമാരിയും. ഏപ്രില്‍ 23നാണ് ഇരുവര്‍ക്കും കൂട്ടായി കുഞ്ഞനുജന്‍ എത്തിയത്. മൂന്നാമത്തെ കുഞ്ഞിന്റെ ജനനത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു വില്യം രാജകുമാരനും ഭാര്യയും. പാടിങ്ടണിലെ സെന്റ് മേരീസ് ആശുപത്രിയിൽ കുഞ്ഞനുജനെ കാണാന്‍ പിതാവിനൊപ്പമാണ് ജോർജും ഷാർലറ്റും എത്തിയത്. ഇൗ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ നിമിഷനേരം കൊണ്ട് ലോകം ഏറ്റെടുത്തു.
അച്ഛന്റെ കൈപിടിച്ചെത്തിയ ഇരുവരുടെയും മുഖത്ത് കുഞ്ഞനുജനെ കാണാനുള്ള ആവേശം നിറഞ്ഞ് നിന്നിരുന്നു. വശ്യമായി പുഞ്ചിരിച്ച് കൂടിനിന്നവര്‍ക്ക് നേരെ കൈവീശിയാണ് ഷാര്‍ലറ്റ് രാജകുമാരി എല്ലാവരെയും കയ്യിലെടുത്തത്. മൂന്നാമത്തെ കുഞ്ഞിന്റെ ജനനസമയത്ത് കേറ്റിനരികെ തന്നെയുണ്ടായിരുന്നു വില്യം. പിന്നീടാണ് മക്കളെ കൂട്ടാന്‍ പോയത്. സ്കൂള്‍ യൂണിഫോമിലാണ് ജോര്‍ജ് രാജകുമാരന്‍ എത്തിയത്. മാധ്യമങ്ങളെ കണ്ടപ്പോള്‍ മുഖംകൊടുക്കാന്‍ ജോര്‍ജ് മടിച്ചെങ്കിലും ഷാര്‍ലറ്റ് നിറപുഞ്ചിരിയോടെ മാധ്യമങ്ങളെ കൈവീശി കാട്ടി. ആ ചിത്രം പകര്‍ത്താനുള്ള തിരക്കിലായിരുന്നു മാധ്യമങ്ങള്‍. മെയ് രണ്ടിന് ഷാര്‍ലറ്റ് രാജകുമാരിയുടെ മൂന്നാം പിറന്നാളാണ്. മൂന്നാമത്തെ കുഞ്ഞന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി അറിയിച്ച് വില്യമും കേറ്റും ട്വീറ്റ് ചെയ്തു. കിരീടവകാശ നിരയിൽ പുതിയ അഥിതിക്ക് അഞ്ചാം സ്ഥാനമാണുള്ളത്.