ക്യൂബയില്‍ ആറുപതിറ്റാണ്ട് നീണ്ട കാസ്ട്രോയുഗത്തിന് തിരശീല വീണു. മിഗ്വേൽ ഡിയാസ് കാനൽ ക്യൂബയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. നയങ്ങളിലോ വ്യവസ്ഥയിലോ മാറ്റമുണ്ടാകില്ലെന്ന് പുതിയ പ്രസിഡന്റ് വ്യക്തമാക്കി
1959 ലെ വിപ്ലവാനന്തരം ക്യൂബന്‍ ഭരണനേതൃത്വത്തില്‍ നിന്ന് കാസ്ട്രോ എന്ന നാമം മാറുന്നു. അന്‍പത്തേഴുകാരന്‍ മിഗ്വേൽ ഡിയാസ് കാനൽ ഇനി ക്യൂബയെ നയിക്കും. പന്ത്രണ്ടുവര്‍ഷം നീണ്ട ഭരണത്തിനുശേഷം എണ്‍പത്തിയാറുകാരനായ റൗള്‍ കാസ്ട്രോ നമൊഴിഞ്ഞതൊടെയാണ് പുതിയ നേതൃത്വം വന്നത്. 604 അംഗ നാഷണല്‍ അംബ്ലിയില്‍ 603 വോട്ട് നേടിയാണ് മിഗ്വേൽ ഡിയാസ് കാനൽ പ്രസിഡന്റ് സ്ഥാനത്തെത്തിയത്. ഭരണത്തില്‍ നിന്ന് മാറിയെങ്കിലും കടിഞ്ഞാണ്‍ റൗള്‍ കാസ്ട്രോയുടെ പക്കല്‍ത്തന്നെയാകും. 2021 വരെ ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലപ്പത്ത് റൗള്‍ കാസ്ട്രോ തുടരും. കടുത്ത രാജ്യാന്തര ഉപരോധം നേരിടുന്ന ക്യൂബയില്‍ ജനതയ്്ക് ഭരണമാറ്റം വെറും മുഖംമാറല്‍ മാത്രമാകും. ഫിഡലിന്റെയും റൗളിന്റെയും നയങ്ങളും കീഴ്്്വഴക്കങ്ങളില്‍ നിന്നും മിഗ്വേൽ ഡിയാസ് കാനൽ വഴിമാറി നടക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. ഒബാമ ഒരുക്കിയ സഹകരണ പാത ട്രംപ് കൊട്ടിയടച്ച സാഹചര്യത്തില്‍ മുന്‍ഗാമികളെപ്പോലെ അമേരിക്കയോടുളള ചെറുത്തുനില്‍പാകും കാനലിന്റെയും മാര്‍ഗവും ലക്ഷ്യവും