വീട് പൊളിച്ചുമാറ്റാനെത്തിയ ഉദ്യോഗസ്ഥരെ സാക്ഷിയാക്കി ആറുമാസം പ്രായമുള്ള മകളെ കെട്ടിടത്തിന്റെ മുകളിൽ നിന്നും പിതാവ് വലിച്ചെറിഞ്ഞു. ദക്ഷിണാഫ്രിക്കയിലെ കിഴക്കന്‍ തീരനഗരമായ പോര്‍ട്ട് എലിസബത്തിലാണ് ലോകത്തെ നടുക്കിയ സംഭവം. എന്നാൽ താഴെ നിന്ന പൊലീസുകാരൻ കുട്ടിയെ പിടിച്ചതോടെ വലിയ അപകടം ഒഴിവായി.
പോര്‍ട്ട് എലിസബത്തിലെ ടൗണ്‍ഷിപ്പായ ക്വാഡ്‌വെസിയിലെ ചേരിയിലെ അനധികൃത കെട്ടിടങ്ങള്‍ ഒഴിപ്പിക്കാനെത്തിയ സംഘത്തിന്റെ മുന്നിലായിരുന്നു പിതാവിന്റെ കൊടുംക്രൂരത. പൊലീസ് സംഘത്തെ വെല്ലുവിളിച്ച് കെട്ടിടത്തിന് മുകളിലേക്ക് ഇയാൾ കുഞ്ഞുമായി ഒാടികയറി. കെട്ടിടത്തിന് മുകളിൽ നിന്നും കുഞ്ഞിനെ വലിച്ചെറിയുമെന്ന് പിന്നാലെയെത്തിയ പൊലീസുകാരോട് പിതാവ് ഭീഷണി മുഴക്കുകയും ചെയ്തു. പൊലീസുകാര്‍ ഇയാളെ ശാന്തനാക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വഴങ്ങിയില്ല. സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ കുട്ടിയെ തലകീഴായി കാലില്‍ തൂക്കി പിതാവ് താഴേക്ക് എറിയുകയായിരുന്നു. എന്നാല്‍ താഴേക്കു വീണ കുഞ്ഞിനെ ഭാഗ്യത്തിനു കൈയ്യിലൊതുക്കാന്‍ അവിടെ നിന്ന പൊലീസുകാര്‍ക്ക് സാധിച്ചു.
ക്വാഡ്‌വെസിയിലെ ജോയി സ്‌ളോവോ ടൗണ്‍ഷിപ്പില്‍ അനധികൃതമായി നിര്‍മ്മിച്ചിട്ടുള്ള 90 ഷെഡ്ഡുകള്‍ പൊളിച്ചുമാറ്റാനായിരുന്നു അധികൃതരുടെ നീക്കം. എന്നാല്‍ 150 ലധികം പേര്‍ വരുന്ന പ്രതിഷേധക്കാര്‍ കലാപം ഉണ്ടാക്കുകയും വൻപ്രതിഷേധം ഉണ്ടാക്കുകയും ചെയ്തു. ഇതിനിടെയിലാണ് പിതാവിന്റെ ക്രൂരത. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.