സ്‌റ്റീഫൻ ഹോക്കിങ് വെറുമൊരു പേരല്ല. ഒരുപാട് പേർക്ക് പ്രചോദനം നൽകുന്ന ഒരു ലോകമാണ്. ആ പ്രചോദാത്മക ജീവിതം വെളളിത്തിരയിലേയ്ക്കും പകർത്തപ്പെട്ടു. ആ ജീവിത്തോട് നൂറ് ശതമാനം നീതി പുലർത്തിയ ഒന്നായിരുന്നു എറോള്‍ മോറിസ് സംവിധാനം ചെയ്ത ജീവചരിത്ര ഡോക്യുമെന്ററി ‘എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം’. ഇരുപതു ദശലക്ഷത്തിലേറെ വിറ്റുപോയ എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന ഹോക്കിങ്ങിന്റെ വിഖ്യാതമായ പുസ്തകത്തിന്റെ തലക്കെട്ടിനെക്കാൾ മികച്ച ഒരു പേര് ലഭിക്കില്ലെന്ന ഉത്തമബോധ്യത്തോടു കൂടി തന്നെയാണ് മോറിസ് ആ ജിവചരിത്ര ഡോക്യുമെന്ററിയെ എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന പേരിൽ തന്നെ വിളിച്ചത്.
ലോകം കണ്ട മികച്ച സൈദ്ധാന്തിക ഭൗതിക ശാസ്ത്രജ്ഞനും പ്രപഞ്ചഘടന ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഹോക്കിങ്ങിസിനുളള ആദരമായിരുന്നു ആ ചിത്രം. 1963 ൽ ഇരുപതാം വയസിൽ ഡോക്ടർമാർ അയാൾക്കു വിധിച്ച ആയുസ് വെറും രണ്ട് വർഷമായിരുന്നു. പ്രതിസന്ധികളെ ഊർജമാക്കി ഹോക്കിങ് പറന്ന് ഉയർന്നു. ഈ യുഗത്തിലെ ഏറ്റവും പ്രഗത്ഭനായ ശാസ്ത്രജ്ഞരിൽ ൊരാൾ എന്ന മുദ്ര പതിപ്പിച്ചാണ് മടക്കം.
തമോഗര്‍ത്തങ്ങളെ മനസിലാക്കുന്നതിലും കണികാ പ്രപഞ്ചഘടനാ വിജ്ഞാനീയത്തിലും വലിയ സംഭാവനകള്‍ നല്കി. അതോടൊപ്പം വീല്‍ചെയറില്‍ ഇരുന്ന് ജീവിതം നയിച്ച ഹോക്കിങ് ഒരു സാംസ്കാരിക ബിംബവും കീഴടക്കാനാകാത്ത പ്രജ്ഞയുടെ പ്രതീകവുമായി.
എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന പുസ്തകം പ്രപഞ്ചവിജ്ഞാനീയത്തിന്റെ വിശദീകരണമാണെങ്കിൽ എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന പുസ്തകം ഹോക്കിങ്ങിന്റെ ജീവചരിത്രമാണ്. കുടുംബാംഗങ്ങളും സഹപ്രവർത്തകരും ഹോക്കിങ്ങിന്റെ ജീവിതവുമായി ഏതെങ്കിലും തരത്തിൽ ബന്ധമുളളവരും കഥാപാത്രങ്ങളായി ചിത്രത്തിൽ കടന്നു വരുന്നു.
ഹോക്കിങ്ങിന്റെ ശബ്ദവിവരണത്തിലാണ് ചിത്രത്തിന്റെ പ്രയാണം. ആരോഗ്യമുളള ഹോക്കിങ്ങിൻസിനെയും ചിത്രത്തിൽ കാണാം. ഫിലിപ് ഗ്ലാസ് ആണ് സംഗീതം. വിഖ്യാത സംവിധായകനായ സ്പീൽബർഗാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഗോര്‍ഡന്‍ ഫ്രീഡ്മാന് മോറിസിന്റെ പേര് നിർദേശിച്ചത്. ബാക്കിയുളളതൊക്കെ ചരിത്രം. അമേരിക്കന്‍ ഭൗതിക ശാസ്ത്രജ്ഞനായ ജോണ്‍ വീലറുടെ കീഴില്‍ കുറച്ചുകാലം മോറിസ് ഭൌതികശാസ്ത്രം പഠിച്ചിട്ടുണ്ട് എന്നത് ഈ ചിത്രമെടുക്കുന്നതിന് അയാളെ കൂടുതല്‍ പ്രാപ്തനാക്കി.