വിഖ്യാത ശാസ്ത്രജ്ഞൻ സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു

stephen-hawking
SHARE

വിഖ്യാത ഭൗതിക ശാസ്ത്രജ്ഞനും പ്രപഞ്ച ഗവേഷകനുമായ സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു. എഴുപത്തി ആറാം വയസില്‍ കേംബ്രിഡ്ജിലെ വസതിയിലായിരുന്നു അന്ത്യം. കുടുംബമാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. നാഡീകോശങ്ങളെ തളര്‍ത്തുന്ന മാരകമായ മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് ബാധിച്ച് ചലനശേഷി നഷ്ടപ്പെട്ടാണ് ഈ അതുല്യപ്രതിഭ ജീവിച്ചത്.

ഇരുപത്തി ആറാം വയസില്‍ സ്റ്റീഫന്‍ ഹോക്കിങ്സിനോട് ഡോക്ടര്‍ പറഞ്ഞത് താങ്കള്‍ക്ക് ജീവിതത്തില്‍ അവശേഷിക്കുന്നത് ഇനി രണ്ടു വര്‍ഷം മാത്രമാണെന്നാണ്. സാധാരണ ഒരു വ്യക്തിക്ക് മരണഭയം വരുന്ന നിമിഷം. പക്ഷെ ഹോക്കിങ് സമയത്തെകുറിച്ച് ഗവേഷണം തുടങ്ങി. അടുത്തെത്തിയ മരണം ഹോക്കിങിന്റെ നിശ്ചയ ദാര്‍ഢ്യത്തിനു മുന്നില്‍ മാറിനിന്നു. അമ്പത്തിയഞ്ച് വര്‍ഷം. ബ്രിട്ടിഷ് ശാസ്ത്രജ്ഞനായിരുന്ന റോജന്‍ പെന്‍‌റോസിന്റെ തമോഗര്‍ത്തങ്ങളെ കുറിച്ചുള്ള സിദ്ധാന്തങ്ങളായിരുന്നു ഹോക്കിങിന്‍റെ പ്രചോദനം. 1966ല്‍ ഡോക്ടറേറ്റ് നേടിയ സ്റ്റീഫന്‍ ഹോക്കിങ് ആ വര്‍ഷം തന്നെ രചിച്ച "സിങ്കുലാരിറ്റീസ് ആന്‍ഡ് ദി ജോമട്രി ഓഫ് സ്പേസ് ടൈം" എന്ന പ്രബന്ധത്തിന് ആദംസ് പ്രൈസ് ലഭിച്ചു. 

പ്രചഞ്ചത്തേയും സമയത്തേയും സ്നേഹിച്ച ഹോക്കിങ് സമയത്തിന്റെ സംക്ഷിപ്ത ചരിത്രം "എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം" രചിച്ച് മനുഷ്യ ചിന്തകള്‍ക്കും ശാസ്ത്രബേധത്തിനുമപ്പുറം പുതിയകാര്യങ്ങള്‍ ലോകത്തോട് പറഞ്ഞു. പിന്നോട്ടു പായുന്ന സമയവും, തമോഗര്‍ത്തവും ഹോക്കിങ്സ് എന്ന യുവശാസ്ത്രജ്ഞനെ  ഈ യുഗത്തിലെ പരമോന്നത ശാസ്ത്രജ്ഞരിലൊരാളായി വളര്‍ത്തി. 

പ്രപഞ്ചോല്‍പത്തിക്കുകാരണമായ മഹാവിസ്ഫോടനത്തിനുമുന്‍പ് എന്താണ് ഉണ്ടായതെന്ന് തനിക്കറിയാം  എന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ ഹോക്കിങ് അതുവരെയുണ്ടായിരുന്നു ദൈവവിശ്വാസങ്ങളെയെല്ലാം ചോദ്യം ചെയ്തു. ആല്‍ബര്‍ട്ട് ഐന്‍സ്റ്റിനിനുശേഷം ലോകത്ത് ജീവിച്ച ഏറ്റലവും പ്രഗല്‍ഭമായ മസ്തിഷ്കക്കിന്റെ ഉടമയായിരുന്നു ഹോക്കിങ്.

രണ്ടുതവണ ഇന്ത്യസന്ദര്‍ശിച്ച ഹോക്കിങ് മുംബൈയില്‍ ശാസ്ത്രപ്രതിഭകള്‍ക്കുമുന്നില്‍ തന്റെ ആശയങ്ങള്‍ പങ്കുവച്ചു. തന്റെ ഏറ്റവും വലിയ ആഗ്രഹങ്ങില്‍ ഒന്നായ ബഹിരാകാശ യാത്ര ബാക്കിവച്ചാണ് ഹോക്കിങ് വിടപറഞ്ഞത്. 

‘താങ്കൾക്കു ജീവിതത്തിൽ അവശേഷിക്കുന്നത് ഇനി രണ്ടു വർഷത്തെ സമയം മാത്രം...’ എന്ന് ഇരുപതാം വയസ്സിൽ ഡോക്ടർ ഹോക്കിങ്ങിനോട് പറഞ്ഞു. നാഡീ കോശങ്ങളെ തളർത്തുന്ന മാരകമായ അമയോട്രോപ്പിക് ലാറ്ററൽ സ്ക്ലീറോസിസ് (മോട്ടോർ ന്യൂറോൺ ഡിസീസ്) കടുത്തിരിക്കുന്നു. തന്റെ സമയത്തെക്കുറിച്ചു ലഭിച്ച മുന്നറിയിപ്പ് അയാളുടെ മുന്നിൽ ഒരു വഴിയായി തെളിഞ്ഞു; ഗവേഷണത്തിനു വിഷയം കിട്ടാതെ വിഷമിച്ചിരുന്ന ആ യുവാവ് ‘സമയ’ത്തെക്കുറിച്ചു ഗവേഷണം തുടങ്ങി. മരണത്തെ മുന്നിൽ നിർത്തി പല്ലിളിച്ച രോഗം, ആ യുവാവിന്റെ നിശ്ചയ ദാർഢ്യത്തിനു മുന്നിൽ കീഴടങ്ങി ഒളിച്ചു. 

ജനനം, ജീവിതം

യുകെയിലെ ഓക്സ്ഫഡ‍ിൽ ഫ്രാങ് ഹോക്കിങ്ങിന്റെയും ഇസബലിന്റെയും മകനായ‍ി 1942 ജനുവരി എട്ടിനു ജനിച്ച സ്റ്റീഫൻ വില്യം ഹോക്കിങ്ങിന് ഊർജതന്ത്രത്തിലും ഗണിതത്തിലുമായിരുന്നു താൽപര്യം. ഓക്സ്ഫഡ് സർവകലാശാലയിൽ ബിരുദ പഠനത്തിനു ശേഷം കേംബ്രിജിൽ ഗവേഷണത്തിനുള്ള ഒരുക്കങ്ങൾക്കിടയിൽ 1962 ൽ, പെട്ടെന്ന് ഒരു ദിവസം സ്റ്റീഫൻ ഹോക്കിങ് കുഴഞ്ഞു വീണു. വിശദമായ വൈദ്യപരിശോധനയിൽ മോട്ടോർ ന്യൂറോൺ ഡിസീസ് എന്ന മാരക രോഗമാണെന്നു കണ്ടെത്തുകയായിരുന്നു. പരമാവധി രണ്ടു വർഷം ആയുസ്സെന്നു ഡോക്ടർമാർ വിധിയെഴുതി. രോഗം മൂർച്ഛിച്ച്, ക്രമേണ ചലന ശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ട ഹോക്കിങ്ങിന്റെ ജീവിതം വീൽചെയറിലായി. കംപ്യൂട്ടറുമായി ഘടിപ്പിച്ച സ്പീച്ച് സിന്തസൈസർ വഴിയായി സംസാരം. രോഗം ശരീരം തളർത്തുന്നതിനിടയിലും തളരാത്ത മനസ്സുമായി കേംബ്രിജിലെ ഗവേഷണകാലത്തു മഹാസ്ഫോടന സിദ്ധാന്തത്തെക്കുറിച്ചും തമോഗർത്തങ്ങളെക്കുറിച്ചും അദ്ദേഹം പഠിച്ചു.

കുടുംബം

ഗവേഷണകാലത്തു പരിചയപ്പെട്ട ജെയിൻ വൈൽഡിനെ സ്റ്റീഫൻ ഹോക്കിങ് പ്രണയിച്ചു. മാരകമായ രോഗം കണ്ടെത്തിയതോടെ ജെയിൻ വൈൽഡിനെ ഒഴിവാക്കാൻ അദ്ദേഹം ശ്രമിച്ചെങ്കിലും വിവരമറിഞ്ഞതോടെ ജെയിൻ സ്റ്റീഫനെ വിവാഹം കഴിക്കുമെന്ന് ഉറപ്പിക്കുകയായിരുന്നു, പലരുടെയും ഉപദേശത്തെ മറികടന്ന്. ജെയിനുമായുള്ള വിവാഹനിശ്ചയമാണു കൂടുതൽ ജീവിക്കാൻ തനിക്കു പ്രചോദനമായതെന്നു സ്റ്റീഫൻ ഹോക്കിങ് പറഞ്ഞിട്ടുണ്ട്. ഇവർക്കു മൂന്നു മക്കൾ പിറന്ന‍ു – ലൂസി, തിമോത്തി, റോബർട്ട്. ജെയിൻ വൈൽഡുമായുള്ള ബന്ധം പിരിഞ്ഞശേഷം എലെയ്ൻ മേസൺ എന്ന നഴ്സിനെ അദ്ദേഹം വിവാഹം കഴിച്ചു. 

പ്രധാന രചനകൾ

 സ്റ്റീഫൻ ഹോക്കിങ്ങിനെ ലോകപ്രശസ്തനാക്കിയ A Brief History of Time (സമയത്തിന്റെ സംക്ഷിപ്ത ചരിത്രം) . നാൽപതോളം ഭാഷകളിലായി കോടിക്കണക്കിനു പതിപ്പുകൾ വിറ്റഴിഞ്ഞ പുസ്തകമാണിത്. The Universe in a Nutshell, മകൾ ലൂസിയുമായി ചേർന്നു കുട്ടികൾക്കായി അദ്ദേഹം എഴുതിയ 'George's Secret Key to The Universe, ദ് ഗ്രാൻഡ് ഡിസൈൻ, ബ്ലാക്ക് ഹോൾസ് ആൻഡ് ബേബി യൂണിവേഴ്സ്, ഗോഡ് ക്രിയേറ്റഡ് ദ് ഇന്റിജേഴ്സ്, മൈ ബ്രീഫ് ഹിസ്റ്ററി. ജി.എഫ്.ആർ.എല്ലിസുമായി ചേർന്ന് എഴുതിയ ‘ലാർജ് സ്കെയിൽ സ്ട്രക്ചർ ഓഫ് സ്പേസ് ടൈം’, ഡബ്ല്യു.ഇസ്രയേലിനൊപ്പം എഴുതിയ ‘ജനറൽ റിലേറ്റിവിറ്റി’ എന്നിവയാണു മറ്റു പ്രധാന രചനകൾ. 

MORE IN BREAKING NEWS
SHOW MORE