ശമ്പള വിവാദം തീരുന്നതിന് മുൻപ് തന്നെ അടുത്ത പുലിവാല് പിടിച്ചിരിക്കുകയാണ് യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്തജെറോം. നോക്കിരുന്ന ട്രോളൻമാർ ഇപ്പോൾ വാഴക്കുല െകാണ്ട് ട്രോളൊരുക്കുകയാണ്. ചങ്ങമ്പുഴയുടെ വാഴക്കുല എന്ന പ്രസിദ്ധമായ കവിത വൈലോപ്പിള്ളിയുടേതാണെന്നാണ് ചിന്ത ഡോക്ടറല്‍ഗവേഷണ പ്രബന്ധത്തില്‍ പറയുന്നത്. 2021 ല്‍ ചിന്ത ജെറോം ഡോക്ടറേറ്റ് നേടി. ഇപ്പോഴാണ് ഈ വൻഅബദ്ധം പുറത്തുവരുന്നത്. ഇതെങ്ങനെ സംഭവിച്ചെന്ന് അറിയില്ലെന്ന് പ്രബന്ധം സമർപ്പിച്ച ചിന്ത തന്നെ പറഞ്ഞതോടെ ട്രോളുകൾ നിറയുകയാണ്. വൈലോപ്പിള്ളി എന്നുതന്നെയല്ലേ വെള്ളാപ്പള്ളി എന്നല്ലല്ലോ എന്ന് ഉറപ്പിക്കണമെന്നാണ് ട്രോളുകളിൽ ഒന്ന്.
വാഴക്കുല ബൈ വൈലോപ്പിള്ളി എന്നാണ് ചിന്താജെറോമിന്‍റെ ഗവേഷണ പ്രബന്ധത്തില ആദ്യ അധ്യായത്തില്‍തന്നെ രേഖപ്പെടുത്തിയിരിക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും മികച്ചതും ഏറെ ജനപ്രിയവുമായ കവിതകളിലൊന്നാണ് ചങ്ങമ്പുഴയുടെ വാഴക്കുല. ജന്‍മി വാഴ്ചയോടുള്ള കടുത്ത വിമര്‍ശനമായും ഈ കവിത വിലയിരുത്തപ്പെടുന്നു. ഇടത് ചിന്താഗതിയുടെ സമര ഗാനങ്ങളിലൊന്നായും ഇത് മാറി. ഇന്നും മലയാളിയുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന സാഹിത്യകൃതിയാണിത് . നവലിബറല്‍ കാലത്തെ മലയാളകച്ചവട സിനിമയുടെ പ്രത്യയശാസ്ത്രഅടിത്തറ എന്ന വിഷയത്തിലാണ് ചിന്ത ഗവേഷണം നടത്തിയത്. ഇംഗ്്ളീഷ് സാഹിത്യവു ഭാഷയും എന്ന വകുപ്പിന് കീഴിലായിരുന്നു പഠനം. ഡോ.പിപി. അജയകുമാറായിരുന്നു ഗൈഡ്.
2021 ല്‍ ചിന്ത ജെറോം ഡോക്ടറേറ്റ് നേടി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ആശയങ്ങളും രൂപം നല്‍കിയ ജാതിരഹിത സമൂഹമെന്ന കാഴ്ചപ്പാടില്‍ പ്രിയദര്‍ശന്‍, രജ്ജിത്ത് എന്നിവരുടെ സിനിമകള്‍ വെള്ളം ചേര്‍ക്കുന്നു എന്ന് പറഞ്ഞു വരുന്നതിനിടെയാണ് വാഴക്കുലയെ കുറിച്ചുള്ള പരാമര്‍ശം. അവിടെയാണ് വൈലോപ്പിള്ളിയാണ് ഈ കവിതയെഴുതിയതെന്ന് പറയുന്നത്. ചിന്തയും ഗൈഡും ഈ വലിയ പിഴവ് കണ്ടെത്തിയില്ല. സര്‍വകലാശാലയുടെ വിവിധ സമിതികളോ വിദഗ്ധരോ ഗവേഷണബിരുദം നല്‍കും മുന്‍പൊന്നും ഈ തെറ്റ് തിരിച്ചറിഞ്ഞുമില്ല. ഇങ്ങനെയൊരുകാര്യം ഒാര്‍ക്കുന്നില്ലെന്നും പരിശോധിക്കാമെന്നും ചിന്ത ജെറോം മനോരമ ന്യൂസിനോട് പറഞ്ഞു.