'സുന്ദരമായ എന്തോ ഒന്ന് ഞാന്‍ കേട്ടു. അത് സംഗീതമല്ല, ആഘോഷത്തിലേക്കുള്ള വിളിയായിരുന്നു. സുന്ദരമായ ഈ കാല്‍പന്തുകളിയോടുുള്ള സ്നേഹം ഇവിടെകാണാം. രാഷ്ട്രങ്ങളെ ഒന്നിപ്പിക്കുന്നത് എന്താണോ, അതുതന്നെയാണ് ഈ സമൂഹത്തെയും ഒന്നിപ്പിക്കുന്നത്. ഒരു വഴിമാത്രം അംഗീകരിച്ചാല്‍ എങ്ങനെയാണ് ഈ ലോകത്തിലെ എല്ലാ രാജ്യങ്ങളും ഭാഷയും സംസ്കാരങ്ങളും ഒന്നിക്കുന്നത്..' ഇതായിരുന്നു ഹോളിവുഡ് നടന്‍ മോര്‍ഗന്‍ ഫ്രീമാന്‍റെ ചോദ്യം. 'നമ്മളീ ഭൂമിയിൽ രാഷ്ട്രങ്ങളും ഗോത്രങ്ങളുമായി ചിതറിക്കിടക്കുന്നു. അതുകൊണ്ടുതന്നെ നമ്മള്‍ പരസ്പരം മനസിലാക്കി പാഠങ്ങളുള്‍കൊണ്ട് നമ്മുടെ വ്യത്യാസങ്ങളില്‍ സൗന്ദര്യം കണ്ടെത്താനും നമുക്ക് കഴിയും. ഒരു വലിയ വീടിനുള്ളിലാണ് നമ്മള്‍. ഇവിടെ സഹിഷ്ണുതയോടെയും ബഹുമാനത്തോടെയും കൂടി കഴിയാം. ഈ വീട് എവിടെ നിര്‍മ്മിക്കുന്നോ അതാണ് ഞങ്ങളുടെ വീട്. ഇവിടെ എല്ലാവരും ഒരുമിച്ചുജീവിക്കുന്നു. നിങ്ങളെ ഇവിടേക്ക് സ്വാഗതം ചെയ്യുന്നതും ഞങ്ങളുടെ ഇതേ വീട്ടിലേക്കുതന്നെയാണ്'. മറുപടിയായി ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ട് ഖാനിം പറഞ്ഞത് ഇങ്ങനെ.
നിലത്തിരുന്ന് സംസാരിക്കുന്ന ഈ രണ്ടുപേര്‍ ലോകത്തെ തന്നെ ഒരു കാല്‍പന്തായി മാറ്റുന്ന അതിമനോഹര കാഴ്ചയ്ക്ക് തുടക്കമിടുകയായിരുന്നു. നടന്‍ മോർഗൻ ഫ്രീമാന്‍ പരിചിതനാണെങ്കിലും ഖാനിം അല്‍ മുഫ്താഹ് എന്ന പേര് അത്ര കേട്ടുപരിചിതമല്ല. ഒരു വൈകല്യത്തിനും സ്വപ്നങ്ങളില്‍ നിന്ന് പിന്നോട്ടടിക്കാന്‍ കഴിയില്ലെന്ന ഫിഫയുടെ വാക്കുകള്‍ അര്‍ത്ഥവത്താവും വിധമാണ് ഖാനിമിന്‍റെ ജീവിതവും.
കൈകളില്‍ ഷൂസിട്ട് കളിക്കും
2003ല്‍ ഖത്തറിലാണ് ഖാനിം അല്‍ മുഫ്താഹിന്‍റെ ജനനം. കൗഡല്‍ റിഗ്രഷന്‍ സിന്‍ഡ്രം എന്ന അരയ്ക്കു താഴേക്ക് വളര്‍ച്ച മുരടിക്കുന്ന അസുഖബാധിതനാണ്. അവശനായ ഖാനിം 15 വര്‍ഷത്തിനപ്പുറം ജീവിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. അസുഖമുണ്ടെന്ന് അറിഞ്ഞിട്ടും അവനെ ലോകത്തേക്ക് കൊണ്ടുവരാന്‍ മാതാപിതാക്കള്‍ തയ്യാറാവുകയായിരുന്നു. വീട്ടുകാരുടെ ആത്മധൈര്യം അവന്‍റെ കരുത്ത് വര്‍ധിപ്പിച്ചു. അങ്ങനെ സ്കൂള്‍ പഠനം പൂര്‍ത്തിയായി. സ്കൂള്‍ പഠനകാലത്ത്, ഖാനിം കൈകളില്‍ ഷൂസ് ധരിച്ചുകൊണ്ട് കൂട്ടുകാര്‍ക്കൊപ്പം കളിച്ചെത്തുമായിരുന്നു. തുടര്‍ന്ന്, യൂണിവേഴ്സിറ്റിയിലും ചേര്‍ന്നു. 'എന്നും താനായിരുന്നു ആ ലെക്ച്ചെര്‍ ഹാളില്‍ ആദ്യമെത്തുക. പിന്നീട് വണ്ടിയോടിച്ച് വീട്ടില്‍പോകും..'- ഖാനിമിന്‍റെ വാക്കുകള്‍. പൊളിറ്റിക്കല്‍ സയന്‍സായിരുന്നു ഖാനിം പഠിച്ചത്. ഖത്തറിലെ ഭാവി പ്രധാനമന്ത്രി ആകണമെന്നാണ് ലക്ഷ്യമെന്നും ഖാനിം ഒരിക്കല്‍ പറഞ്ഞു.
സോഷ്യല്‍ മീഡിയ സ്റ്റാര്‍
സ്വപ്നങ്ങള്‍ക്കു പിന്നാലെതന്നെ ഖാനിം നീങ്ങി. തന്‍റെ വൈകല്യം സ്വപ്നങ്ങളെ ഇല്ലാതാക്കരുതെന്ന ഉറച്ച തീരുമാനത്തോടെ. സംരംഭകന്‍, ആക്ടിവിസ്റ്റ്, സ്പോര്‍ട്സ് പേഴ്സണ്‍ എന്ന നിലയില്‍ ചിറകുവീശി. സ്വിമ്മിംഗ്, സ്കൂബ ഡൈവിങ്, ഫുഡ്ബോള്‍, ഹൈക്കിങ്, സ്കേറ്റ്ബോര്‍ഡിങ് എല്ലാം ഖാനിമിന്‍റെ താല്‍പര്യ മേഖലകളായിരുന്നു. പിന്നീട് മോട്ടിവേഷണൽ സ്പീക്കർ എന്ന നിലയില്‍ സോഷ്യല്‍ ലോകത്തും ഖാനിം സജീവമായി. ഇപ്പോള്‍ സോഷ്യല്‍ മീഡിയ സ്റ്റാര്‍ എന്ന നിലയില്‍ മൂന്ന് മില്ല്യന്‍ ഫോളോവേഴ്സും ഖാനിമിനുണ്ട്.
പോര്‍ക്കളങ്ങളിലെ വിജയി
പരിമിതികള്‍ തളര്‍ത്താതെ തന്‍റെ കൗമാരപ്രായത്തിലാണ് അറേബ്യൻ പെനിൻസുലയിലെ 9,827അടി ഉയരമുള്ള ജബൽ ഷംസ് പർവതത്തിൽ കയറിയത്. ചാരിറ്റി, അംബാസഡര്‍, സ്പോര്‍ട്സ് സെന്‍റര്‍ ഉടമ എന്നീ നിലയിലും ഖാനിം വളര്‍ന്നു. ഖാനിമിന്‍റെ വാക്കുകള്‍ പോലെതന്നെ, എല്ലാവരെയും ഉള്‍ക്കൊണ്ട്. വൈകല്യമുള്ളവര്‍ക്കും സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്ന് തെളിയിക്കുന്നു ഖാനിം. പേര് സൂചിപ്പിക്കുന്നതുപോലെ പോര്‍ക്കളങ്ങളിലെ വിജയി തന്നെയാണ് ഖാനിം.
Who is that Qatari icon who shared stage with Morgan Freeman