വളർത്തുനായയെ വളഞ്ഞിട്ട് ആക്രമിച്ച് വാനരക്കൂട്ടം; ഗുരുതര പരുക്ക്, ശസ്ത്രക്രിയ

monkey-attack
SHARE

വാനരക്കൂട്ടത്തിന്റെ ആക്രമണത്തിൽ വളർത്തുനായക്ക് ഗുരുതര പരുക്ക്. വാടോച്ചാൽ എ.വി. രാജേന്ദ്രപ്രസാദിന്റെ നായയെയാണ് കഴിഞ്ഞ ദിവസം കുരങ്ങന്മാർ ആക്രമിച്ചത്. വീടിനു സമീപത്തെ കൃഷിയിടത്തിൽ എത്തിയ കുരങ്ങൻമാരെ തുരത്താൻ  ഓടിക്കയറിയ നായയെ കുരങ്ങുകൾ കൂട്ടത്തോടെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഒടുവിൽ നായയെ രക്ഷിക്കാൻ വീട്ടുടമ തന്നെ തോട്ടത്തിലിറങ്ങേണ്ടി വന്നു. അപ്പോഴേക്കും നായയ്ക്ക് തലയ്ക്കും കണ്ണിനും സാരമായി പരുക്കേറ്റിരുന്നു.

പനമരത്തെ വെറ്ററിനറി ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ ചികിത്സിക്കാൻ കഴിയാത്ത വിധം പരുക്കേറ്റ നായയെ പൂക്കോട് വെറ്ററിനറി ആശുപത്രിയിൽ എത്തിച്ചാണു ശസ്ത്രക്രിയ നടത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി. നായ്ക്കളുടെ കുര കേട്ടാൽ ഭയപ്പെട്ടിരുന്ന വാനരന്മാർ പലയിടത്തും ഇപ്പോൾ  സ്ത്രീകളെയും കുട്ടികളെയും നായ്ക്കളെയും സംഘടിതരായി ആക്രമിക്കാൻ തുടങ്ങിയതു കർഷകരിൽ ആശങ്ക ഉയർത്തുകയാണ്. 

വാഴ, പച്ചക്കറി കൃഷി എന്നിവ കുരങ്ങുകൾ വ്യാപകമായി നശിപ്പിക്കുമ്പോഴും വനനിയമത്തെ ഭയന്ന് ഇവയ്ക്കെതിരെ പ്രതികരിക്കാൻ കർഷകർക്ക് ഭയക്കുകയാണ്. പ്രദേശത്ത് കുറെക്കാലമായി കുരങ്ങുശല്യം രൂക്ഷമാണെന്നു നാട്ടുകാർ പറഞ്ഞു. മണ്ണിനടിയിൽ വിളഞ്ഞതെല്ലാം കാട്ടുപന്നിയും മുകളിൽ വിളഞ്ഞതെല്ലാം കുരങ്ങനും കൊണ്ടുപോവുകയാണ്. കാട്ടിലും വൻകിട തോട്ടങ്ങളിലും ഭക്ഷ്യവസ്തുക്കൾ ഇല്ലാതായതോടെ കാട്ടുപന്നികളും വാനരക്കൂട്ടവും ഗ്രാമങ്ങളിലേക്കിറങ്ങി കർഷകരുടെ വിളകൾ വ്യാപകമായി നശിപ്പിക്കുകയാണ്. വൻകിട തോട്ടങ്ങളിലും ചക്കയും മറ്റ് പഴവർഗങ്ങളും ലഭ്യമാവുമ്പോൾ കൃഷിയിടങ്ങളിലെ ശല്യം കുറവായിരുന്നു. കാട്ടാനകൾക്ക് പുറമേ കാട്ടുപന്നികളും, കുരങ്ങുകളുമാണ് കർഷകർക്ക് ഏറെ ദ്രോഹമുണ്ടാക്കുന്നത്. 

കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനുള്ള നടപടികളുടെ ഭാഗമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം സംസ്ഥാന സർക്കാർ തയാറാക്കിയ ഹോട്സ്പോട്ടുകളുടെ പട്ടികയിൽ ജില്ലയിലെ 49 വില്ലേജുകളിലെ 38 വില്ലേജുകളും ഹോട്സ്പോട്ടുകളായി വനംവകുപ്പ്  കണ്ടെത്തിയിരുന്നു. രാത്രിയിൽ കാട്ടുപന്നികൾ എത്തി കപ്പ, ചേമ്പ്, ചേന തുടങ്ങിയ കിഴങ്ങു വർഗങ്ങൾ നശിപ്പിക്കുമ്പോൾ പകൽ  വാഴക്കുല, പച്ചക്കറി ഉൾപ്പെടെയുള്ള വീട്ടുപരിസരത്തെ വിളകൾ കുരങ്ങുകളും നശിപ്പിക്കുകയാണ്.

MORE IN SPOTLIGHT
SHOW MORE