കേരളത്തിന്റെ കാർഷിക തനിമയിൽ അന്യം നിന്നു പോയ 80 തരം നെൽവിത്തുകളടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു ശേഖരിച്ച 1300ഓളം അപൂർവ വിത്തിനങ്ങളാണ് സയ്യിദ് ഘനി ഖാന്റെ മ്യൂസിയത്തിൽ ഉള്ളത്. വിത്തിന് ആവശ്യക്കാർ ഏറിയതോടെ നാടന്‍ വിത്തുകള്‍ തേടി ഘനി ഖാന്‍റെ യാത്ര ആരംഭിക്കുക ആയിരുന്നു.
ഇത് സയ്യിദ് ഘനി ഖാന്‍.. മ്യൂസിയം ക്യുറേറ്റര്‍ ആകാനായിരുന്നു കര്‍ഷക കുടുംബത്തില്‍ ജനിച്ച ഘനി ഖാന് ആഗ്രഹം. എന്നാൽ പിതാവ് അസുഖബാധിതനായി കിടപ്പിലായപ്പോൾ ഗ്രാജുവേഷൻ പഠനം പാതി വഴിക്കു നിർത്തി. ഒടുക്കം കറങ്ങി തിരിഞ് ഘനി ഖാന്‍ എത്തിപ്പെട്ടത് കൃഷിപ്പണിയില്‍ തന്നെ . ആദ്യം എല്ലാ കര്‍ഷകരെയും പോലെ കീടനാശിനികള്‍ തെളിച്ചു സങ്കരയിനം വിത്തുകളിറക്കി വിള വിപണിയിലെത്തിച്ചു . എന്നാൽ താനുള്‍പ്പെടുന്ന കര്‍ഷകർ വിഷദാതാക്കളായി മാറുകയാണെന്ന ചിന്തയാണ് രാജ്യത്തെ ആദ്യ വിത്ത് മ്യൂസിയത്തിന്റെ പിറവിക്ക് കാരണമായത്. പൂർവികർ നൽകിയ ബസുമതി, ജീരകശാല, കലാബത്ത്, ഗ്രന്ഥശാല എന്നിവയുമായിട്ടായിരുന്നു തുടക്കം. വിത്തിന് ആവശ്യക്കാർ വർദ്ധിച്ചതോടെ നാടന്‍ വിത്തുകള്‍ തേടി ഘനി ഖാന്‍ യാത്ര ആരംഭിച്ചു കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ഗുജറാത്തു മുതല്‍ മിസോറാം വരെ നമ്മുടെ രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 1300 ഓളം വിവിധ ഇനം നെല്ലുകള്‍ ശേഖരിച്ചു . ഇതിൽ കേരളത്തിന്റെ അപൂർവ്വ ഇനം 80 തരം നെൽവിത്തുകളും ഘനി ഖാന്‍ ശേഖരത്തിൽ ഉണ്ട്.
കര്‍ണാടകയിലെ മണ്ടിയ ജില്ലയിലെ കിറുഗാവലു എന്ന ഗ്രാമത്തിലാണ് സയിദ് ഘനി ഖാന്റെ നെല്‍ മ്യൂസിയം. നെല്‍ വിത്തുകളുടെ നാടന്‍ പെരുമ അറിയാന്‍ കാര്‍ഷിക ഗവേഷക വിദ്യാര്‍ത്ഥികള്‍ അടക്കം നിരവധി പേരാണ് മ്യുസിയം സന്ദര്‍ശിക്കുന്നത്.