ഗുജറാത്തിൽ ചികിത്സിക്കാൻ പണമില്ലാത്തതിന്റെ പേരിൽ അച്ഛനമ്മമാർ കുഴിച്ചിട്ട കുഞ്ഞിനെ കർഷകർ രക്ഷപ്പെടുത്തി. മാസം തികയാതെ പ്രസവിച്ച പെൺകുഞ്ഞിനെയാണ് പാടത്തുനിന്ന് കണ്ടെത്തിയത്. സബർക്കന്ധ ജില്ലയിലാണ് സംഭവം. ജനിച്ച് 3 മണിക്കുറുകൾ മാത്രമായ കുഞ്ഞിനാണ് കർഷകന്റെ രക്ഷാകരം കിട്ടിയത്. സ്ഥലം ഉടമയായ ജിതേന്ദ്ര ധാബി കൃഷിയിടത്തിൽ വന്നപ്പോഴാണ് എന്തോ പാടത്ത് അനങ്ങുന്നത് പോലെ കണ്ടത്. ആദ്യം പാമ്പാണെന്ന് കരുതി കുത്താന്‍ ഒരുങ്ങിയെങ്കിലും, പിന്നീട് കരച്ചിൽ കേട്ട് നോക്കുകയായിരുന്നു. അടുത്തുണ്ടായിരുന്ന ആളുകളെ വിളിച്ചു പതുക്കെ മണ്ണുനീക്കിയപ്പോള്‍ കൈ പുറത്തുകണ്ടു.
കുട്ടിയെ ഏഴര മാസം ഉള്ളപ്പോൾ പ്രസവിച്ചതാണെന്നും ഒരു കിലോയെ തൂക്കമുള്ളുവെന്നും പരിശോധനയിൽ കണ്ടെത്തി. മൂക്കിലും വായിലും മണ്ണ് കയറിയതിനാൽ കുഞ്ഞിന് ശ്വാസ തടസ്സം അനുഭവപ്പെടുന്നുണ്ട്. കുഞ്ഞ് ഹിമ്മത്നഗര്‍ സിവില്‍ ആശുപത്രിയിൽ നിലവിൽ ചികിത്സയിലാണ്.
മഞ്ജുള ബജാനിയയുടെയും ശൈലേഷ് ദമ്പദികളുടെയാണ് കുഞ്ഞെന്ന് സ്ഥിരീകരിച്ചു. സംഭവം നടന്ന ഉടൻ പൊലീസ് മൂന്ന് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചിരുന്നു. ഗ്രാമത്തിലെ ഗര്‍ഭിണിയായ ഒരു സ്ത്രീയെയും ഭര്‍ത്താവിനെയും ചാമുണ്ഡനഗറില്‍നിന്ന് കാണാനില്ലെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം ഇവരിലേക്ക് എത്തിയത്.