'താമസിക്കാന്‍ ചെറിയ കൂര വേണം.'. ഈ സ്വപ്നവുമായാണ് രാജേഷ് എന്ന 30കാരന്‍ മഴവില്‍ മനോരമയുടെ ‘പണം തരും പടം’ എന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. വീട് വയ്ക്കാനുള്ള പണം ഇതില്‍ നിന്നും ലഭിച്ചുവെന്ന് മാത്രമല്ല വീട് വയ്ക്കാനുള്ള സ്ഥലവും ഇപ്പോള്‍ സൗജന്യമായി രാജേഷിന് ലഭിച്ചിരിക്കുകയാണ്. ആരുമില്ലെന്ന സങ്കടം ഒരുപാട് അനുഭവിച്ച, അനാഥനായതിന്റെ നോവ് വേണ്ടുവോളം അറിഞ്ഞ രാജേഷിന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് ഗെയിം ഷോ സമ്മാനിക്കുന്നത്. അതിജീവനത്തിന്‍റെ പാത തേടുന്ന രാജേഷിന് ഇനിയും ചിലത് പറയാനുണ്ട്.
രാജേഷിന്‍റെ വാക്കുകള്‍: ‘പണം തരും പടത്തിലൂടെ അഞ്ചു ലക്ഷം രൂപയാണ് സമ്മാനം ലഭിച്ചത്. ആലുവയിലുള്ള സ്ക്കൂളിലെ ഡ്രോയിങ് അധ്യാപകനാണ്. സ്ക്കൂള്‍ വളപ്പിലാണ് ഇപ്പോള്‍ താമസിക്കുന്നത്. രണ്ട് സെന്‍റ സ്ഥലം മാത്രമായിരുന്നു മൽസരിക്കാൻ വരുമ്പോൾ എന്‍റെ ആഗ്രഹം. ഇതിനു വേണ്ടിയാണ് പണം തരും പടത്തില്‍ പങ്കെടുത്തതും. അഞ്ച് ലക്ഷം രൂപ സമ്മാനവും ലഭിച്ചു. ഈ പരിപാടി കണ്ടാണ് അങ്കമാലിയിലുള്ള വിദേശ മലയാളി രണ്ട് സെന്‍റ സ്ഥലം സ്പോന്‍സര്‍ ചെയ്തത്.
അങ്കമാലി തുറവൂരിലാണ് സ്ഥലം. എന്നെ അവര്‍ അവിടെ കൊണ്ടുപോയി വീടുവയ്ക്കാനുള്ള സ്ഥലവും കാണിച്ചുതന്നു. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, റോജി എം ജോണ്‍ എംഎൽഎ എന്നിവര്‍ ചേര്‍ന്നാണ് ഇതിന്‍റെ സമ്മതപത്രം കൈമാറിയത്. പണം തരും പടത്തില്‍ പങ്കെടുക്കുന്നതിന്‍റെ തലേ ദിവസമാണ് താമസിച്ചിരുന്ന വീട്ടില്‍ നിന്നിറക്കി വിട്ടത്. ഈ സമയത്താണ് ഒറ്റമുറി വീടെങ്കിലും കിട്ടിയിരുന്നെങ്കില്‍ എന്നു ആഗ്രഹിച്ചത്. ആദ്യമായി ജോലിക്കിട്ടിയ സ്ഥലത്തെ ആളുകളും ശമ്പളം തരാതെ പറ്റിച്ചു. ഉറക്കം കളഞ്ഞ് ചെയ്ത വര്‍ക്കായിരുന്നു അത്. എല്ലാത്തിനുമൊടുവിലാണ് ആലുവ സ്ക്കൂളില്‍ കയറിയത്. ഇവിടുത്തെ വളപ്പിലാണ് ഇപ്പോൾ താമസിക്കുന്നത്. ഇവിടം സ്വര്‍ഗമാണ്.’ അദ്ദേഹം പറയുന്നു.