ആലപ്പുഴ പൈത്യക പദ്ധതിയുടെ ഭാഗമായ പോർട്ട് മ്യൂസിയത്തിൽ സ്ഥാപിക്കുന്ന നാവികസേനയുടെ യുദ്ധക്കപ്പൽ വേമ്പനാട്ടു കായലിൽ നിന്ന് കരയ്ക്ക് കയറ്റി. 20 വർഷക്കാലത്തെ രാജ്യസേവനത്തിന് ശേഷം ഡീകമ്മീഷൻ ചെയ്ത കപ്പലാണ് ആലപ്പുഴ ബീച്ചിലേക്ക് റോഡ് മാർഗം വാഹനത്തിൽ കൊണ്ടുവരുന്നത്. തണ്ണീർമുക്കത്ത് നിന്ന് ചേര്‍ത്തല വഴിയാണ് ചെറുകപ്പൽ എത്തിക്കുന്നത് ഇന്ത്യൻ നാവികസേനയുടെ അഭിമാനമായിരുന്ന യുദ്ധക്കപ്പലാണ് ഇൻഫാക് ടി 81. ഇസ്രയേൽ സഹകരണത്തോടെ ഗോവ ഷിപ്പ് യാർഡിലാണ് നിർമിച്ചത്.
1999 ജൂണിൽകമ്മീഷൻ ചെയ്തു..പകലും,രാത്രിയും ശത്രുക്കളെ നിരീക്ഷിക്കാനും, നേരിടാനുമുള്ള ശേഷിയും, അതിവേഗതയുമായിരുന്നു കപ്പലിൻ്റെ സവിശേഷത. 35 മീറ്റർ നീളമുള്ള കപ്പലിന് 60 ടൺ ഭാരമുണ്ട്. ഈ വർഷംജനുവരിയിലാണ് ഡീകമ്മീഷൻ ചെയ്തത്. ഇതോടെ ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായുള്ള പോർട്ട് മ്യൂസിയത്തിൽ സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ കപ്പൽ ഏറ്റെടുത്തു. മുംബൈയിൽ നിന്നാണ് കപ്പൽ കൊച്ചിയിലെത്തിച്ചത്.
കഴിഞ്ഞ ദിവസമാണ് വേമ്പനാട് കായലിൽതണ്ണീർമുക്കം ബണ്ടിനടുത്ത് എത്തിച്ചത്. എഞ്ചിൻ മാറ്റിയതിനാൽ കെട്ടി വലിച്ചാണ്കൊണ്ടുവന്നത് . സ്വകാര്യ കമ്പനിയുടെ 106 ടയറുള്ള കൂറ്റൻ വോൾവോ പുള്ളറിലേക്ക് കയറ്റിയ കപ്പൽ വൈകാതെ ആലപ്പുഴ ബീച്ചിലേക്ക് കൊണ്ടു പോകും.ചേർത്തല വഴി ദേശീയപാതയിലൂടെയാണ് കപ്പൽ ആലപ്പുഴയിലേയ്ക്ക് എത്തിക്കുന്നത്.