7 പേരെ മരണത്തിലേക്ക് കൊണ്ടുപോകുന്നത് കണ്ടു; ഞാനും ഉറപ്പിച്ചു: ബെക്സ് കൃഷ്ണൻ

becks-krishnan
SHARE

‘ജയിലിൽ വധശിക്ഷ കാത്ത് ഒപ്പമുണ്ടായിരുന്ന 7 പേരെ മരണത്തിലേക്കു കൊണ്ടുപോകുന്നതു കണ്ടു മനസ്സു മരവിച്ചിരുന്നിട്ടുണ്ട്. ഒറ്റ മുറി സെല്ലിൽ കഴിഞ്ഞിരുന്ന പാക്കിസ്ഥാൻകാരന്റെ വധശിക്ഷ നടന്നത് ഈ മാസം ആദ്യം. ഒരുനാൾ ഇതുപോലെ ഞാനും തീരുമെന്നുറപ്പിച്ചു കഴിയുകയായിരുന്നു’’– അബുദാബിയിലെ ജയിലിൽ വധശിക്ഷയുടെ വക്കിൽനിന്നു രക്ഷപെട്ടെത്തിയ ബെക്സ് കൃഷ്ണൻ ഇരിങ്ങാലക്കുടയിൽ വീട്ടുകാരുടെ സ്നേഹവലയത്തിൽ ഇരുന്നു പറഞ്ഞു.

‘‘ 7 വർഷം ജയിലിൽ ഓഫിസ് അസിസ്റ്റന്റായി ജോലി ചെയ്തു. മേലധികാരികളാരും ഞാൻ ഒരു കുട്ടിയെ കൊല്ലുമെന്നു വിശ്വസിച്ചില്ല. പക്ഷേ, സുപ്രീം കോടതി വിധിയായതിനാൽ നിർവാഹമുണ്ടായിരുന്നില്ല. എം.എ യൂസഫലി നൽകിയതാണ് ഈ രണ്ടാം ജന്മം. മരണം വരെ കടപ്പാടുണ്ടാകും. അദ്ദേഹത്തിനും കുടുംബത്തിനും ദൈവം ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ എന്നാണു പ്രാർഥന’’– ബെക്സ് പറഞ്ഞു.   

കാർ അപകടത്തിൽ സുഡാനി കുട്ടി മരിച്ച കേസിൽ ലഭിച്ച വധശിക്ഷ ഒഴിവായി ഇന്നലെ പുലർച്ചെയാണ് ബെക്സ് കൊച്ചിയിൽ വിമാനമിറങ്ങിയത്. ഭാര്യ വീണ, മകൻ അദ്വൈത്, സഹോദരൻ ബിൻസൻ, ബന്ധു സേതുമാധവൻ എന്നിവർ സ്വീകരിക്കാനെത്തിയിരുന്നു. നടവരമ്പിലെ വീട്ടിലെത്തി അച്ഛനെയും അമ്മയെയും കണ്ട ശേഷം ക്വാറന്റീനിൽ പോയി.

യൂസഫലിക്ക് യുഎഇയിലുള്ള ബന്ധങ്ങളും സ്വാധീനവുമാണ് ആ കുടുംബത്തെ മാപ്പു നൽകാൻ ഒരുക്കിയെടുത്തതെന്നും ബെക്സ് പറയുന്നു. കീഴ്ക്കോടതികൾ 15 വർഷം ശിക്ഷ വിധിച്ച കേസിൽ സുപ്രീം കോടതിയാണു വധശിക്ഷ വിധിച്ചത്. 

നാട്ടിൽ അവസരം കിട്ടിയാൽ ഇവിടെ നിൽക്കണമെന്നാണ് ആഗ്രഹം. യുഎഇ ഒഴിച്ചുള്ള ഗൾഫ് രാജ്യങ്ങളിലെ ലുലു ഗ്രൂപ്പിന്റെ സ്ഥാപനത്തിൽ ജോലി നൽകാൻ തയാറാണെന്ന് യൂസഫലി അറിയിച്ചിട്ടുണ്ടെന്നും ബെക്സ് പറഞ്ഞു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...