'വെളുക്കാൻ തേച്ചത് പാണ്ടായി'; മോഹൻലാൽ–ആന്റണി ട്രോളിൽ മാപ്പ് പറഞ്ഞ് ബോബി

boby-apology
SHARE

ലോക തൊഴിലാളി ദിനത്തില്‍ മോഹന്‍ലാലിനെയും ആന്റണി പെരുമ്പാവൂരിനെയും ട്രോളുന്ന പോസ്റ്റർ സമൂഹമാധ്യമത്തിൽ പങ്കുവച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് ബോബി െചമ്മണ്ണൂര്‍. മോഹന്‍ലാൽ ആരാധകരുടെ ഇടയിൽ നിന്നും ഉണ്ടായ വലിയ പ്രതിഷേധത്തെ തുടർന്നാണ് ബോബി ചെമ്മണ്ണൂർ വിഷയത്തിൽ ഖേദം രേഖപ്പെടുത്തിയത്. തമാശരൂപേണയാണ് ആ ട്രോളിനെ കണ്ടതെന്നും  പോസ്റ്റ് ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് തരണമെന്നും ബോബി പറഞ്ഞു. ‘വെളുക്കാൻ തേച്ചത് പാണ്ടായി’ എന്ന അടിക്കുറിപ്പോടെ സ്വന്തം ശബ്ദത്തിലുള്ള വിഡിയോ സന്ദേശം പങ്കുവച്ചായിരുന്നു മാപ്പ് പറച്ചിൽ.

ബോബി ചെമ്മണ്ണൂരിന്റെ വാക്കുകൾ:

പ്രിയ സുഹൃത്തുക്കളെ ശത്രുക്കളെ, ‘വെളുക്കാൻ തേച്ചത് പാണ്ടായി’

തൊഴിലാളി ദിന ആശംസ പോസ്റ്റ്, ഫോർവേഡ് ആയി വന്നത് എന്റെ സോഷ്യൽമീഡിയയിലൂടെ ഷെയർ െചയ്യപ്പെട്ടു. ഒരു തമാശരൂപേണയാണ് ഞാൻ അതിനെ കണ്ടത്. ഞാ‍ൻ എപ്പോഴും ട്രോളുകളിൽ നിറഞ്ഞു നിൽക്കുകയും, നിങ്ങളെ ചിരിപ്പിക്കുകയുമാണല്ലോ പതിവ്. ഈ പോസ്റ്റ് ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് തരണമേയെന്ന് ഞാൻ അപേക്ഷിക്കുന്നു. ലാലേട്ടൻ വലിയ നടനാണ്. ആന്റണി പെരുമ്പാവൂർ സ്വന്തം കഴിവുകൊണ്ടും അധ്വാനം കൊണ്ടും വളർന്നു വന്ന വലിയ നിർമാതാവാണ്. ഞാൻ അവരെ ബഹുമാനിക്കുന്നു. 

ഒരുവിധം എല്ലാ മലയാള സിനിമകളും ഞാൻ കാണാറുണ്ട്. എനിക്ക് എല്ലാ സിനിമാക്കാരെയും ഇഷ്ടമാണ്. എന്റെ മുദ്രാവാക്യം സ്നേഹം കൊണ്ട് ലോകം കീഴടക്കുക എന്നതാണ്. ഞാൻ എല്ലാവരേയും സ്നേഹിക്കാന്‍ ശ്രമിക്കാറുണ്ട്. എനിക്ക് കക്ഷി രാഷ്ട്രീയമില്ല. എല്ലാ പാർട്ടിക്കാരോടും നല്ല രീതിയിലുള്ള ബന്ധമാണ്. ഞാൻ ഇന്നുവരെ വോട്ട് ചെയ്തിട്ടില്ല. തെറ്റാണെന്നറിയാം. എങ്കിലും ശീലമായിപ്പോയി. എനിക്ക് പ്രത്യേക ജാതിയോ മതമോ ഇല്ല. എന്റെ ജാതി മനുഷ്യജാതി. മതം സ്നേഹമതം.

ജനിക്കുമ്പോൾ ആരും വലിയവനായി ജനിക്കുന്നില്ല. അധ്വാനവും കഴിവും ഭാഗ്യവും ഒത്തുചേരുമ്പോൾ നമ്മൾ വിജയം കൊയ്യുന്ന നേതാക്കന്മാരായി മാറുന്നു. എന്റെ കമ്പനിയിൽ സെയിൽസ് ഓഫിസേഴ്സായി വന്ന പലരും മാസം 13 ലക്ഷം വരെ സമ്പാദിക്കുന്ന പങ്കാളികളും ഡയറക്ടേർസും ആയി മാറിയിട്ടുണ്ട്. ഞാൻ ജോലിക്കാരെ മിത്രങ്ങളായാണ് കാണുന്നത്. എനിക്ക് ശത്രുക്കളില്ല. ശത്രുക്കൾ ഉണ്ടാകല്ലേ എന്നാണ് എന്റെ പ്രാർഥന സ്നേഹിക്കുക. സ്നേഹിക്കപ്പെടുക എന്നത് ഭയങ്കര സുഖമാണ്. അതിനു പകരം വയ്ക്കാൻ ഈ ലോകത്ത് ഒന്നും തന്നെയില്ല.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...