നിമിഷങ്ങൾ കൊണ്ട് കോൺക്രീറ്റ് കൂമ്പാരമായി ട്രംപ് പ്ലാസ; എട്ടുനില ഉയരത്തിൽ ശേഷിപ്പുകൾ

trump-plazza-new
SHARE

ഒരുകാലത്ത് അറ്റ്ലാന്റിക് സിറ്റിയിലെ ഏറ്റവും പ്രശസ്തമായ ഇടമായിരുന്ന ട്രംപ് പ്ലാസ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തു. മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുൻഉടമസ്ഥതയിലുള്ള കാസിനോ കേന്ദ്രമായിരുന്നു ന്യൂജഴ്സിയിലെ ട്രംപ് പ്ലാസ ഹോട്ടൽ ആൻഡ് കാസിനോ. 3,000 ഡൈനമിറ്റ് ബോംബുകൾ ഉപയോഗിച്ച് നടത്തിയ തുടർസ്ഫോടനങ്ങളിലൂടെയാണ് ഇവിടം തകര്‍ത്തത്. 800 ഡൈനാമൈറ്റ് സ്റ്റിക്കുകൾ പൊട്ടിത്തീരാൻ വേണ്ടിവന്നത് 19.5 സെക്കൻഡ് നേരം മാത്രമാണ്. 39 നിലകളുള്ള ഈ കെട്ടിടം തകർന്നു നിലം പൊത്തിയപ്പോള്‍ രൂപപെട്ടത് എട്ടുനിലകളോളം ഉയരമുള്ള അവശിഷ്ടങ്ങളാണ്. 

ചൂതാട്ടത്തിനു പേരുകേട്ട സ്ഥലമാണ് ന്യൂജേഴ്‌സി. ഇവിടെ നിരവധി കെട്ടിടങ്ങള്‍ ട്രംപിന്റെ പേരിലുണ്ടായിരുന്നു. 2014 മുതൽ ട്രംപ് പ്ലാസ അടഞ്ഞുകിടക്കുകയാണ്. അറ്റ്ലാന്റിക് കടൽത്തീരത്ത് പതിറ്റാണ്ടുകളായി തലയുയർത്തി നിന്ന കെട്ടിടം 2009ൽ പാപ്പർ നടപടിയിൽ ട്രംപിന് നഷ്ടമായിരുന്നു.  പിന്നീട്  ശതകോടീശ്വരനായ നിക്ഷേപകൻ കാൾ സി. ജീൻ 2016ൽ കെട്ടിടം സ്വന്തമാക്കിയത്. പിന്നീട്  അറ്റകുറ്റപ്പണികൾ മുടങ്ങിയതിനാൽ കെട്ടിട ഭാഗങ്ങൾ അടർന്നുവീഴുന്നത് ഭീഷണിയായിരുന്നു. കഴിഞ്ഞ ജൂണിലാണ് കെട്ടിടം തകർക്കുമെന്ന് അറ്റ്ലാൻറിക് സിറ്റി മേയർ പ്രഖ്യാപനം നടത്തിയത്. 

റിയൽ എസ്റ്റേറ്റ് രംഗത്തെ അറിയപ്പെട്ട സംരംഭകനായ ട്രംപ് 1984ലാണ് ഹോട്ടലും കാസിനോയും നിർമിച്ചത്.  ഓഷ്യൻസ് ഇലവൻ പോലുള്ള ഹോളിവുഡ് ചിത്രങ്ങളിൽ വരെ പ്രത്യക്ഷപ്പെട്ടിട്ടുള്ള ഈ കസീനോ തകർന്നടിഞ്ഞതോടെ അവസാനിക്കുന്നത് ട്രമ്പ്‌ യുഗം കൂടിയാണെന്നാണ് കിംവദന്തി. കാസിനോയിൽ ചൂതാട്ടത്തിന് പുറമെ ഹെവിവെയ്റ്റ് ബോക്സിങ് മത്സരങ്ങളും അരങ്ങേറിയിരുന്നു.  നിമിഷങ്ങള്‍ക്കകം കെട്ടിടം നിലംപതിക്കുന്ന കാഴ്ച കാണാന്‍ നിരവധി പേരാണ് ഇവിടെ എത്തിയത്. ഒപ്പം ട്രംപിനു കൂക്കിവിളികളുമായും ആളുകള്‍ കൂട്ടം കൂടിയിരുന്നു. മറുവശത്ത്  കെട്ടിടത്തില്‍ വര്‍ഷങ്ങളായി ജോലി ചെയ്തിരുന്ന വ്യക്തികളും കണ്ണീരോടെ ദൃക്‌സാക്ഷികളായി. നിലവില്‍ ഈ പ്രദേശത്തു ഒന്‍പതു കാസിനോകള്‍ കൂടിയുണ്ട്. എന്നാല്‍ ലോക്ഡൗണിനു ശേഷം ഇവയിൽ പലതും നിലവില്‍ അടഞ്ഞു കിടക്കുകയാണ്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...