തീർത്തും ശാന്ത സ്വഭാവക്കാരനായിരുന്നു മസിനഗുഡിയില്‍ തീയില്‍ ചരിഞ്ഞ കാട്ടാന. ആരെയും ഉപദ്രവിക്കാറില്ലെങ്കിലും നല്ല ഉയരവും വലിയ മസ്തകവും നീളന്‍ കൊമ്പുകളുമുള്ള ലക്ഷണമൊത്ത ആനയ്ക്ക് നാട്ടുകാര്‍ എസ്ഐ എന്നു പേരിട്ടു. മസിനഗുഡിയിലെത്തുന്ന സഞ്ചാരികൾക്കും കൗതുകമായിരുന്നു ഈ കൊമ്പൻ. ആരെയും ആകർഷിക്കുന്ന ഗാംഭീര്യമായിരുന്നു ആനയ്ക്ക്. ആദ്യം ഏറ്റ പരുക്കിന്റെ ചികിത്സയ്ക്ക് ശേഷം ഈ ആന വനത്തിലേക്ക് പോയിരുന്നില്ല.
പൊള്ളലേറ്റ ശരീരത്തിൽ പ്രാണൻ പോകുന്ന വേദനയെത്തുമ്പോള്‍ ആ കാട്ടാന ദിവസം മുഴുവന്‍ മരവകണ്ടി ഡാമിലെ വെള്ളത്തില്‍ ഇറങ്ങി നിന്നു. വലിയ ശരീരത്തിനുള്ളിലാകെ വെന്തുനീറുന്നത് ആരുമറിഞ്ഞില്ല. വെള്ളത്തിലിറങ്ങി നിന്നിട്ടും വേദന മാറാതാകുമ്പോള്‍ കരയിലേക്കു കയറും. അപ്പോഴും മുറിവില്‍നിന്നു രക്തവും ചലവും ഒലിച്ചിറങ്ങുന്നുണ്ടാകും. ഈച്ചയാര്‍ക്കുന്ന മുറിവില്‍ അല്‍പം ആശ്വാസത്തിനായി ഒന്നു ചെവിയാട്ടാന്‍ പോലും കഴിയാതെ 20 ദിവസത്തോളം വേദന തിന്ന് ആന അലഞ്ഞു നടന്നു.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഭക്ഷണത്തില്‍ വച്ചു നല്‍കിയ മരുന്നിനോ മയക്കുവെടി വച്ചശേഷം നല്‍കിയ ചികിത്സയ്ക്കോ ജീവന്‍ രക്ഷിക്കാനുമായില്ല. തങ്ങൾക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്ന ആ കാട്ടാന തീ പടർന്ന ശരീരവുമായി ഓടുന്ന വിഡിയോ പുറത്തുവന്നതോടെ ഞെട്ടലിലാണ് മസിനഗുഡിക്കാർ. തീയിൽ ഉരുകി പോയ ചെവിയുടെ ഭാഗത്തുനിന്നു രക്തം വാർന്ന നിലയിലാണ് കാട്ടാനയെ വനപാലകർ കണ്ടെത്തിയത്. അവശനിലയിലായ കാട്ടാനയെ ചികിത്സയ്ക്കായി മയക്കുവെടി വച്ച് തളച്ച് തെപ്പക്കാട് ആന പന്തിയിലേക്ക് കൊണ്ടു വരുന്നതിനിടയിലാണ് പ്രാണൻ വെടിഞ്ഞത്.
പരുക്കേറ്റ കാട്ടാനയെ മരുന്നും ഭക്ഷണവും നൽകി ആരോഗ്യം വീണ്ടെടുക്കാൻ സഹായിച്ച വനം വകുപ്പ് ജീവനക്കാരനായ ബൊമ്മൻ ആന ചരിഞ്ഞപ്പോൾ വിങ്ങിപൊട്ടി തുമ്പിക്കൈയില്‍ ചുംബിക്കുന്ന വിഡിയോ വൈറലായിരുന്നു.