പതിനെട്ട് കൊല്ലമായി പെരിയാര്‍ നദിയില്‍ പാറപ്പുറത്ത് കുടില്‍കെട്ടി താമസിക്കുന്നൊരു കുടംബമുണ്ട് ഇടമലയാറില്‍. മുതുവാന്‍ സമുദായാംഗങ്ങളായ ചെല്ലപ്പനും ഭാര്യ യശോദയും. പ്രണയവിവാഹത്തെ തുടര്‍ന്ന് ഊരുവിലക്കിയതോടെയാണ് മേല്‍വിലാസമില്ലാതെ കുട്ടികളുമൊത്തുള്ള ദുരിതജീവിതം. പേരിനൊരു റേഷന്‍കാര്‍ഡുപോലുമില്ലാത്ത കുടുംബം സര്‍ക്കാരില്‍ നിന്ന് കനിവ് തേടുകയാണ്.
ഇക്കാലത്ത് കേട്ടാല്‍ പലരും വിശ്വസിക്കില്ല. അടുത്ത ബന്ധുക്കളായിരുന്നു ഇരുവരും, ഊരുനിനയമങ്ങള്‍ ലംഘിച്ച് വിവാഹം കഴിച്ചു. അതോടെ മുതവാന്‍ സമുതായത്തില്‍ നിന്ന് ഭ്രഷ്ഠ് കല്‍പിച്ച് ആട്ടിയോടിച്ചു. അന്ന് തൊട്ട് മേല്‍വിലാസമില്ല. പാറയും, ജലാശയവും, കാടും കാട്ടുമൃഗങ്ങളുമെല്ലാമാണ് ചെല്ലപ്പന്റെ ലോകം.
ഇടമലയാർ ജലായശത്തിലെ മീനുകളാണ്കുടുംബത്തിന്റെ പട്ടിണിമാറ്റുന്നത്. കിട്ടിയ മീന്‍ വില്‍ക്കണമെങ്കില്‍ 28 കിലോമീറ്റര്‍ നടന്ന് കാട് കടക്കണം. വന്യമൃഗങ്ങള്‍ക്കിടയില്‍ മുണ്ടമുറുക്കിയുടുത്താണ് ഓരോ ദിവസും തള്ളിനീക്കുന്നത്. പട്ടിണി എന്താണെന്ന് അറിയണമെങ്കില്‍ ചെല്ലപ്പനോട് ചോദിച്ചാല്‍ മതി. സര്‍ക്കാരിന്റെ കണക്കില്‍പ്പെടാത്തതിനാല്‍ റേഷന്‍ കാര്‍ഡില്ല, കിറ്റില്ല, വീട് സ്വപ്നം മാത്രം.
എല്ലാത്തിനും കരുതല്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ ചെല്ലപ്പനെയും കുടുംബത്തേയും കാണണം. മനുഷ്യനായി തന്നെ കാണണം.