കൈകോർത്ത് തെരുവീഥികളിലൂടെ നടക്കുന്ന കമിതാക്കളൊക്കെ ഒൗട്ട് ഓഫ് ഫാഷനായി. കാനഡയിലെ കമിതാക്കളുടെ വിചിത്രമായ സവാരിയാണ് സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമാകുന്നത്. കാമുകന്റെ കഴുത്തില്‍ തുടലിട്ട് സവാരിക്കിറങ്ങിയ കാമുകിയാണ് ഇപ്പോൾ ചര്‍ച്ച. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി രാത്രി എട്ടു മുതൽ പുലർച്ചെ അഞ്ച് വരെ കർഫ്യു പ്രഖ്യാപിച്ചിരിക്കയാണ് കാനഡയിൽ. എന്നാൽ അവശ്യ സേവനങ്ങൾക്കും നായ്ക്കളെ പുറത്ത് കൊണ്ടുപോകുന്നവർക്കും ഇതിൽ ഇളവുണ്ട്. ഈ ഇളവാണ് കാമുകനും കാമുകിയും പ്രയോജനപ്പടുത്തിയത്.
കാമുകന്റെ സമ്മതത്തോടെ കഴുത്തില്‍ തുടൽ കെട്ടി കാമുകി പ്രഭാതസവാരിക്കിറങ്ങി. നിർഭാഗ്യകരമെന്ന് പറയട്ടെ, സവാരി തടസപ്പെടുത്തി പൊലീസ് വന്നു. കാര്യം ആരാഞ്ഞപ്പോൾ നായയെ പുറത്ത് നടക്കാൻ കൊണ്ടുപോയതാണെന്നായിരുന്നു കാമുകിയുടെ മറുപടി. ആദ്യം കമിതാക്കൾ ചോദ്യങ്ങളോട് സഹകരിച്ചില്ലെങ്കിലും പിന്നീട് സത്യാവസ്ഥ പറയേണ്ടിവന്നു. വിചിത്രമായ സവാരിക്ക് 6000 ഡോളറും (നാല് ലക്ഷത്തോളം രൂപ) പിഴ ചുമത്തി.