ചവിട്ടിത്താഴ്ത്തപ്പെട്ടവരുടെ നിലവിളി; പാളുവ ഭാഷയിലെ പാട്ട് ഹിറ്റ്; പുതിയ തുടക്കം

,mrudula-interview
SHARE

ഒരു കൊടം പാറ്, ഒല്ലിയടുത്താൽ ചൊല്ലാം ഒരു മിളിന്തിയിൽ കാളിയാക്ക്, മറു മിളിന്തിയും കറ്റാണേ കറ്റാൽ നിന്നെ കട്ടോളാ, എന്ത് കട്ടു ചേല് കട്ടു, എന്ത് ചേല് പാട്ട് ചേല്, എന്ത് പാട്ട് നിന്റെ പാട്ട്, എന്ത്‌ നീ എന്റെ നീ..

പാളുവ ഭാഷയുടെ കുസൃതിയും ചേലുമാണീ വരികൾ നിറയെ. പാട്ടെഴുതിയതാകട്ടെ പ്രശസ്ത ദലിത് ആക്ടിവിസ്റ്റും പാഠഭേദം മാസികയുടെ എഡിറ്ററുമായ മൃദുലാദേവി എസ്‌.

പറയ സമുദായത്തിന്റെ തനതു ഭാഷയായ പാളുവ ഭാഷയിൽ മുൻപ് റാപ്പുകളും കവിതകളും വന്നിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് പാളുവയിൽ മലയാള സിനിമയിലൊരു ടൈറ്റിൽ സോങ് വരുന്നത്. സംവിധായകൻ ജിയോ ബേബിയുടെ മഹത്തായ ഭാരതീയ അടുക്കള (ദ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ) എന്ന സിനിമയിലാണ് പാളുവ ഭാഷയുടെ ചന്തം ഈണമായൊഴുകുന്നത്. നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ 'ഒരു കൊടം', 'ചെമ്രാന്തമേറെയാണ്' എന്നീ രണ്ട് പാളുവ പാട്ടുകളാണുള്ളത്.

ഫെയ്സ്ബുക്കിൽ കുറിച്ചിട്ട പാളുവ വരികൾ കണ്ട സംവിധായകൻ തന്റെ പുതിയ സിനിമയിൽ അതൊരു പാട്ടാക്കാമെന്ന് പറയുകയും തുടർന്ന് കൂടുതൽ വരികൾ എഴുതുകയുമാണുണ്ടായതെന്ന് മൃദുല പറയുന്നു. അബോധമായ ആണധികാരത്തെപ്പറ്റി പറയുന്ന സിനിമയോട് ഇഴുകി നിൽക്കുന്നതാണ് താനെഴുതിയ വരികളെന്ന് അവര്‍ പറഞ്ഞു.

ദലിത്‌ സമൂഹങ്ങളിൽ ഗോത്ര സമൂഹങ്ങളെ പോലെത്തന്നെ ഒാരോന്നിനും തനതായ ഭാഷകളും പാട്ടുകളുമുണ്ട്. എന്നാൽ ഈ പാട്ടുകളും പ്രയോഗങ്ങളും ഇതര സമൂഹങ്ങളിൽ എത്തിപ്പെടരുതെന്ന നിർബന്ധവും ഇത്തരം സമുദായങ്ങളിക്കിടയിലുണ്ട്. പാളുവ ഭാഷയും ഏറെ ഗൂഢമായ ഒന്നാണ്. പാളുവയെ പ്രസിദ്ധപ്പെടുത്തുന്നതിലുളള വിയോജിപ്പ് പലരും അറിയിച്ചെന്നും മൃദുലാ പറയുന്നു.

സിനിമയിൽ ഇന്നും നിലനിൽക്കുന്ന സവർണതയാണ് പലപ്പോഴും പാളുവ പോലുള്ള ദലിത് ഭാഷകൾക്ക് മുഖ്യധാരയിലേക്ക് കടന്നുവരാൻ തടസ്സം സൃഷ്ടിക്കുന്നതെന്നും മൃദുല അഭിപ്രായപ്പെട്ടു. ചിലപ്പോൾ മറ്റെല്ലാ എതിർപ്പുകളും താണ്ടി ഇത്തരം ഭാഷകൾ സിനിമയിൽ വരുമ്പോൾ വിതരണക്കാരാണ് എതിർപ്പുമായി വരികയെന്നതും ഖേദകരമാണ്.

ഭാഷ, പാട്ട്, പ്രയോഗങ്ങൾ എന്നിങ്ങനെ ദലിത് സംസ്കാരത്തോടനുബന്ധിച്ച കാര്യങ്ങളെ സ്വീകരിക്കുകയും അതേ സമയം ദലിത് ആവശ്യങ്ങളെയും നിലപാടുകളെയും അടിച്ചമർത്തുകയും ചെയ്യുന്ന സമൂഹത്തിന്‍റെ ഇരട്ടത്താപ്പിനെക്കുറിച്ചും മൃദുല വിമര്‍ശിക്കുന്നു.

ജിയോ ബേബിയെപ്പോലെ ദലിത് സമൂഹത്തെ പ്രാതിനിധ്യത്തിലേക്ക് കൊണ്ടുവരുന്ന നിലപാടുളളവരോടുളള കടപ്പാടും തന്‍റെ പേര് കേരളത്തിലറിയപ്പെടാൻ കൂടെ നിന്ന ദലിത് സമൂഹത്തോടുളള സ്നേഹവും മൃദുല പങ്കുവെച്ചു. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത് നടൻ പൃഥ്വിരാജ് സുകുമാരനും സെക്കൻഡ് ലുക്ക് പോസ്റ്റർ പങ്കുവെച്ചത് നടി മ‍ഞ്ജു വാരിയറും ‍ടീസർ റിലീസ് ചെയ്തത് മമ്മൂട്ടിയുമാണെന്നതാണ് മറ്റൊരു സവിശേഷത.ആദ്യഗാനമായ 'ഒരു കുടം' നടൻ നിവിൻ പോളിയുടെ ഔദ്യോഗിക പേജിലൂടെയാണ് റിലീസ് ചെയ്തത്.

'എങ്ങും കാണാതെയും കേൾക്കാതെയും അറിയാതെയും ചേറിലും ആറ്റിലുമൊക്കെ ചവിട്ടിത്താഴ്ത്തപ്പെട്ട അമ്മയപ്പന്മാരുടെ നിലവിളി ഈ പാട്ടിനുണ്ട്. വീണ്ടും ഈ വരികൾ പുറത്തുവരുമ്പോൾ സന്തോഷമുണ്ട്' മൃദുല പറഞ്ഞു. ഹരിത ബാലകൃഷ്ണനും സുലേഖ കാപ്പടനും ആലപിച്ച ഗാനത്തിന്‍റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് മാത്യുസ് പുളിക്കനാണ്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...