മനസ്സിന്റെ താളം തെറ്റിയവർക്കു സന്തോഷത്തിന്റെ നിമിഷം പകർന്നു ഡോക്ടറുടെ നൃത്തം. കോവിഡ് പോസിറ്റീവായി ചികിത്സയിൽ കഴിയുന്ന മാനസികാസ്വാസ്ഥ്യം ബാധിച്ചവർക്കു സന്തോഷം പകരാനാണ് പിപിഇ കിറ്റ് ധരിച്ച് പരിശോധനയ്ക്കെത്തിയ ഡോക്ടർ നൃത്തം ചവിട്ടിയത്. ഡോക്ടറുടെ നൃത്തം പകർത്തി സഹപ്രവർത്തകർ സമൂഹ മാധ്യമങ്ങൾ ഇട്ടതോടെ സംഭവം വൈറലായി.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ജൂനിയർ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. ശ്രീജിത്ത് കൃഷ്ണനാണ് കോവിഡ് പോസിറ്റീവായി ചികിത്സയിൽ കഴിയുന്ന തന്റെ രോഗികൾക്ക് വേണ്ടി ചുവടുകൾ വച്ചത്. മാനസികാസ്വാസ്ഥ്യമുള്ളവരെ പാർപ്പിക്കുന്ന പെരിയയിലെ അഭയ കേന്ദ്രത്തിലുണ്ടായിരുന്ന 15 പേരെയാണ് കോവിഡ് പോസിറ്റീവായതിനെ തുടർന്നു ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റിയത്.
ഇവർക്കായി പടന്നക്കാട് കാർഷിക കോളജിലെയും കണ്ണൂര്‍ സര്‍വകലാശാല പാലാത്തടം ക്യാംപസിലെയും ഫസ്റ്റ് ലൈൻ ട്രീറ്റമെന്റ് സെന്ററുകളിൽ പ്രത്യേക സംവിധാനമൊരുക്കിയാണ് ചികിത്സ നൽകുന്നത്. ഇവരെ പരിശോധിക്കാനെത്തിയപ്പോഴാണ് ഡോക്ടർ രോഗികളുടെ സന്തോഷത്തിനായി നൃത്തം വച്ചത്. ‘ അവരെ സന്തോഷിപ്പിക്കുക മാത്രമാണ് ലക്ഷ്യമുണ്ടായിരുന്നത്. അപ്പോൾ മറ്റൊന്നും ചിന്തിച്ചില്ല. 15 പേരും ആരോഗ്യത്തോടെ ഇരിക്കുന്നു’ ഡോ. ശ്രീജിത്ത് കൃഷ്ണൻ പറഞ്ഞു.