കോവിഡ് കാലത്ത് പതിനായിരങ്ങള്‍ മാസം സമ്പാദിക്കുന്ന രണ്ടു വിദ്യാര്‍ഥികളെ പരിചയപ്പെടാം. കൊല്ലം തൊടിയൂരില്‍ നിന്നുള്ള അസ്ഹറും അല്‍താഫും. സ്വന്തമായി നിര്‍മിച്ച ഇന്‍ക്യുബേറ്ററില്‍ മുട്ട അടവച്ച് വിരിയിച്ച് വില്‍ക്കുകയാണ് മിടുക്കന്‍മാര്‍.
ശാസ്ത്രമേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ വേണ്ടിയാണ് അസ്ഹറും അല്‍താഫും ചേര്‍ന്ന് ഇന്‍ക്യുബേറ്റര്‍ പണിതത്. പക്ഷേ സമ്മാനം കിട്ടിയില്ല. നിരാശരായില്ലെന്ന് മാത്രമല്ല ഇന്‍ക്യുബേറ്ററിന് ചില മാറ്റങ്ങള്‍ വരുത്തി അവരവരുടെ വീടുകളില്‍ ഹാച്ചറി പണിതു. ആദ്യം എഴുപത് മുട്ട വെച്ചു. അന്‍പതെണ്ണം വിരിഞ്ഞു. അതോടെ അതങ്ങ് പതിവാക്കി. കോഴി കുഞ്ഞുങ്ങളെ മാത്രമല്ല ആവശ്യക്കാര്‍ക്ക് ഇൻക്യുബേറ്ററും നിര്‍മിച്ച് നല്‍കുന്നുണ്ട്. പഠനത്തിലും ഇരുവരും മിടുക്കരാണ്. രക്ഷിതാക്കളുടെയും അധ്യാപകരുടെയും പൂര്‍ണ പിന്തുണയുമുണ്ട്.