‘അന്‍റാര്‍ട്ടിക്കന്‍ തീരത്ത് നിന്നും നൂറുമൈല്‍ അകലെയായി ഉപേക്ഷിക്കപ്പെട്ട നിലയിൽ തലകീഴായി മറിഞ്ഞ കപ്പല്‍ കണ്ടെത്തിയിരിക്കുന്നു.’ നിമിഷനേരം കൊണ്ട് വൈറലായ ഈ വിഡിയോ ഇതുവരെ കണ്ടിരിക്കുന്നത് 50 ലക്ഷത്തിലേറെ കാഴ്ചക്കാരാണ്. MrMBB333 എന്ന പേരിലുള്ള യൂട്യൂബ് പേജിലാണ് ഏറെ വിചിത്രമായ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏകദേശം 400 അടി നീളമുള്ളതാണ് കപ്പലിന്‍റെ ആകൃതിയില്‍ ഉള്ള ഈ വസ്തു.
വിഡിയോ വൈറലായതോടെ പലതരത്തിലുള്ള വാദങ്ങളും പ്രചരിച്ചു. ആർട്ടിക് പ്രദേശത്തെ ഒരു രഹസ്യ നാസി താവളവുമായി ബന്ധപ്പെട്ടതാവാം ഇതെന്ന് ചിലര്‍ പറയുമ്പോള്‍, ആഗോള പ്രതിസന്ധി ഘട്ടങ്ങളിൽ ലോക നേതാക്കളെ എത്തിക്കാൻ വേണ്ടിയുള്ള വെസ്സല്‍ ആകാം എന്ന് മറ്റു ചിലര്‍ വാദിക്കുന്നു. ഏലിയന്‍സ് ഉപയോഗിച്ചതാവാം എന്ന് പറയുന്നവരും കൂട്ടത്തിലുണ്ട്.
ഏകദേശം നാലു ലക്ഷത്തോളം സബ്സ്ക്രൈബേഴ്സ് ഉള്ള യുട്യൂബ് ചാനലാണിത്. ഗൂഗിള്‍ എര്‍ത്ത് വഴി ഭൂമിയുടെ വിവിധ ഭാഗങ്ങളില്‍ കാണുന്ന വിചിത്രമായ കാഴ്ചകള്‍ സ്ഥിരമായി പങ്കുവയ്ക്കുകയാണ് ഈ ചാനല്‍ പ്രധാനമായും ചെയ്യുന്നത്.
എന്നാല്‍ ഇത് യഥാര്‍ത്ഥത്തില്‍ വിചിത്ര ആകൃതിയില്‍ ഉള്ള ഒരു മഞ്ഞുകൂമ്പാരമാണെന്നാണ് റിപ്പോർട്ടുകൾ. ഗൂഗിള്‍ എര്‍ത്തില്‍ കണ്ട മഞ്ഞുകൂമ്പാരത്തിന്‍റെ വിഡിയോ കഴിഞ്ഞ ഓഗസ്റ്റ് ഏഴിനായിരുന്നു ഇയാള്‍ പോസ്റ്റ് ചെയ്തത്. 3D മോഡിലാക്കിയപ്പോള്‍ ഇത് ഒരു കപ്പല്‍ പോലെ കാണപ്പെടുകയായിരുന്നു. അതോടെ ലോകം മുഴുവന്‍ ഇതിനെ 'ഐസ് കപ്പല്‍' എന്ന് വിളിക്കുകയും ചെയ്തു.
ഇങ്ങനെ യഥാര്‍ഥമല്ലാത്ത സങ്കല്‍പ്പിക രൂപങ്ങള്‍ കാണുന്നതിനെ നാസ വിളിക്കുന്നത് 'പാരേഡോലിയ' എന്നാണ്. മുന്‍പും പലപ്പോഴും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ലോകത്തുണ്ടായിട്ടുണ്ട്.