‘വിപ്ലവം അങ്ങനെയാണ് നടപ്പിലാവുക..’; കമന്റുകൾക്ക് ജോയ് മാത്യുവിന്റെ മറുപടികൾ

joy-mathew-rply
SHARE

സ്വർണക്കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസ് അടക്കം വിവാദത്തിൽ അകപ്പെട്ടതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലും ചര്‍ച്ച. തെരുവിൽ പ്രതിപക്ഷ സംഘടനകൾ രൂക്ഷമായ പ്രതിഷേധം ഉയർത്തുന്നു. ന്യായീകരിക്കും വിമർശിച്ചും സൈബർ രംഗത്തും കമന്റുകളും ട്രോളുകളും സജീവമാണ്. ഇക്കൂട്ടത്തിൽ വേറിട്ട പ്രതികരണവുമായി നടനും സംവിധായകനുമായ ജോയ് മാത്യു ഇന്ന് രംഗത്തെത്തിയിരുന്നു. മലയാള മനോരമ പത്രത്തിൽ അദ്ദേഹം എഴുതിയ ലേഖനം പിന്നീട് ഫെയ്സ്ബുക്കിലും താരം പങ്കുവച്ചു. ഇതിന് പിന്നാലെ പോസ്റ്റിന് താഴെ കമന്റുകളും നിറഞ്ഞു. ചിലതിനൊക്കെ അദ്ദേഹം കൊടുത്ത മറുപടികൾ ഇങ്ങനെ. 

‘എന്തൊക്കെ പറഞ്ഞാലും നിങ്ങൾ ചെയ്തത് ചതിയായിപ്പോയി. സകല കലാകാരന്മാരുടെയും വായ്ക്ക് പൂട്ടിട്ട സമയത്ത് നിങ്ങൾ ഇങ്ങനെ പറയും എന്ന് തീരെ പ്രതീക്ഷിച്ചില്ല. കൊടുവള്ളിയിലോ അല്ലെങ്കിൽ മലബാറിൽ എവിടെയെങ്കിലും നിങ്ങൾക്ക് ഒരു ബന്ധു ഉണ്ടെന്നറിഞ്ഞാൽ ഞങ്ങൾ അതിൽ പിടിച്ചോളാം.’ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് അദ്ദേഹത്തിന്റെ മറുപടി ‘ചതിക്കല്ലേ ചങ്ങാതീ..’ എന്നാണ്. ആരോഗ്യവകുപ്പിൽ ഇന്നും ഇഷ്ടക്കാരന് ജോലിക്കയറ്റം െകാടുത്തൂ എന്ന കമന്റിന്, വിപ്ലവം അങ്ങിനെയാണ് നടപ്പിലാവുക. എന്നാണ് ജോയ് മാത്യു പ്രതികരിച്ചത്.

‘വെറുമൊരു ചായക്കടക്കാരൻ ഇന്ന് ഇന്ത്യയുടെ അധികാര തലപ്പത്തു എങ്ങനെ എത്തി എന്നതും കൂട്ടത്തിൽ അന്വേഷിക്കണം.’ കമന്റിന് താരത്തിന്റെ മറുപടി ഇങ്ങനെ. ‘ചായക്കട നടത്തുന്നവനെ പുച്ഛിക്കുന്ന സംസ്കാരത്തിന്റെ പേരാണോ തന്റെ കമ്യൂണിസം ?’ ഇത്തരത്തിൽ പോസ്റ്റിന് താഴെ പോരാട്ടം കടുക്കുകയാണ്. 

ജോയ് മാത്യു എഴുതിയത്: തല താഴ്ന്നുപോയി. നമ്മുടെ ഐഎസ്ആർഒ വികസിത രാഷ്ട്രങ്ങൾക്കുപോലും അസൂയ ജനിപ്പിക്കുംവിധം മികവു തെളിയിച്ചൊരു ബഹിരാകാശ ഗവേഷണ സ്ഥാപനമാണ്. കേരള സർക്കാർ കോവളത്തൊരു രാജ്യാന്തര ബഹിരാകാശ കോൺക്ലേവ് സംഘടിപ്പിച്ചപ്പോൾ, അതിൽ പങ്കെടുത്ത മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവും ഐഎസ്ആർഒയിൽ ഉന്നത സ്ഥാനമലങ്കരിച്ച ശാസ്ത്രജ്ഞനുമായ എം.സി.ദത്തന് ഉപഹാരം നൽകാൻ നിയോഗിക്കപ്പെട്ടത് സ്വപ്ന സുരേഷ് ആയിരുന്നു. ഒരു ശാസ്ത്രജ്ഞനെ ഇതിൽപരം അപമാനിക്കാനുണ്ടോ?

ആ വ്യക്തി പത്താം ക്ലാസ് പാസായോ ഇല്ലയോ എന്ന തർക്കം ഈ വിഷയത്തിൽ വിട്ടുകളയാം. പക്ഷേ, അവരുടെ മറ്റെല്ലാ യോഗ്യതകളുംകൊണ്ട് സർക്കാർ നമുക്കഭിമാനമായ ആ ശാസ്ത്രജ്ഞനെ അപമാനിച്ചുകളഞ്ഞു. അത്തരം യോഗ്യതകൾകൊണ്ട് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന ഒരു കേസിൽ മുഖ്യ കഥാപാത്രമായിക്കഴിഞ്ഞിരുന്നല്ലോ അവർ. യോഗ്യതയെക്കാൾ അയോഗ്യതയും അപയോഗ്യതയും അലങ്കാരമായി കാണുന്ന ഒരു സർക്കാർ ജനങ്ങൾക്കു നാണക്കേടാണ്.

വിദ്യാഭ്യാസയോഗ്യതയല്ല ഒരാളെ വിലയിരുത്താനുള്ള ശരിയായ മാനദണ്ഡം എന്നതു ശരി. പരിഷ്കൃത വിദ്യാഭ്യാസം ലഭിക്കാൻ അവസരമില്ലാതെപോയ എത്രയോ കർഷകർ, തൊഴിലാളികൾ, വ്യാപാരികൾ, കലാകാരന്മാർ, രാഷ്ട്രീയ –  സാമൂഹിക പ്രവർത്തകർ ഒക്കെ നമുക്കു ചുറ്റിലുമുണ്ട്, മികവിന്റെ തൂവലുള്ളവർ. എന്നാൽ, അനധികൃത വഴിയിലൂടെ മികച്ച ജോലികൾ സ്വായത്തമാക്കാനും വ്യാജ കേസുകളിലൂടെ നിരപരാധികളെ കുടുക്കാനുള്ള വൈദഗ്ധ്യം കൈമുതലാക്കിയ മുതലുകളെ എഴുന്നള്ളിച്ചുകൊണ്ടു നടക്കുന്ന ഒരു ജനകീയ ഗവൺമെന്റ് നൂറുശതമാനം സാക്ഷരത നേടിയ ജനതയെ എന്തായിട്ടാണു കണക്കാക്കുന്നത്?

പഠിപ്പിന്റെയും അറിവിന്റെയും സ്വപ്രയത്നത്തിന്റെയും പ്രതിരൂപങ്ങളായി ഒട്ടേറെ ആളുകളുള്ള ഒരു നാട്ടിൽ, പുരോഗമന സ്വഭാവം ഉണ്ടെന്നു നടിക്കുന്ന ഒരു ഗവൺമെന്റ് ഇത്തരം ആളുകളെ ഒപ്പം കൊണ്ടുനടക്കുന്നതിന്റെ സാംഗത്യം മനസ്സിലാകുന്നില്ല. അതോ ഇനി ഇതായിരിക്കുമോ പുരോഗമനപരവും വിപ്ലവാത്മകവുമായ ശൈലി?

ഒടുവിൽ പറഞ്ഞ യോഗ്യത – അതായത് സ്വപ്രയത്നം ആണു മാനദണ്ഡമെങ്കിൽ ഒന്നും പറയാനില്ല. കാരണം, സ്വപ്ന സുരേഷ് സ്വപ്രയത്നംകൊണ്ട് ആർജിച്ചെടുത്തതാണ് പദവികൾ എന്നാണല്ലോ എല്ലാവരും പറയുന്നത്.

കേരളത്തിൽ ചെറുപ്പക്കാർ എംടെക്കും എംബിഎയും കഴിഞ്ഞു വാടകവണ്ടികളോടിച്ചും ഹോട്ടലുകളിൽനിന്നു ഭക്ഷണമെത്തിച്ചും അന്യരാജ്യത്തു ചുമടെടുക്കാനെങ്കിലും കഴിഞ്ഞാലെന്നുവരെ ആശിച്ചു നാടുവിടുകയും ചെയ്യുന്ന ഇക്കാലത്ത് ഇത്തരക്കാർ അധികാര സ്ഥാനത്തുള്ളവരുടെ ചുമലിൽ കയറിയിരിക്കുന്നതിന്റെ ഗുട്ടൻസ് എന്താകും? പിഎസ്‌സി പരീക്ഷയെഴുതി (അതിന്റെ കഥ പറയണ്ടാ) നേരാംവഴിക്കൊരു ജോലി കിനാവു കാണുന്നവരെ കൊഞ്ഞനം കുത്തിക്കൊണ്ട് ഇവരൊക്കെ നിരയായി ഉന്നതശമ്പള പദവികളിൽ എത്തിപ്പെടുന്നത് എങ്ങനെയാണ്? അതോ ഇതാണോ വൈരുധ്യാത്മക ഭൗതികവാദം?

സർക്കാരിനു നേരിട്ടു നിയമനം നടത്താവുന്ന പലയിടത്തും നിയമിച്ചിരിക്കുന്നവരുടെ അടിസ്ഥാന യോഗ്യതകളറിയുമ്പോൾ സന്ദേഹിച്ചുപോകും, കേരളത്തിൽ ജീവിക്കണോ ബഹിരാകാശത്തു ജീവിക്കണോ എന്ന്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...