‘മരണം ഇരന്നു വാങ്ങരുത്’; കോവിഡ് മുക്തനായ യുവാവിന്റെ ഞെട്ടിക്കുന്ന കുറിപ്പ്

usguy-22
പ്രതീകാത്മക ചിത്രം
SHARE

പുറത്തിറങ്ങി മരണം വരുത്തി വയ്ക്കരുതെന്ന മുന്നറിയിപ്പുമായി കോവിഡിൽ നിന്നും രക്ഷപെട്ട യുവാവ് ട്വിറ്ററിൽ. കോവിഡിനൊപ്പം ന്യുമോണിയയും ബാധിച്ചാണ് ഫിലദെൽഫ്യ സ്വദേശിയായ ബ്രാഡ്​ലി സിഫർ ആശുപത്രിയിലായത്. ഭീതിദമായ ദിവസങ്ങളെ കുറിച്ചുള്ള സിഫറിന്റെ അനുഭവം കേട്ട് ഞെട്ടിയിരിക്കുകയാണ് ലോകം. ജീവൻ തിരികെ കിട്ടുമെന്ന് താൻ വിചാരിച്ചിരുന്നില്ലെന്നും അൽപം പ്രതിരോധശേഷി കുറഞ്ഞിരുന്നെങ്കിലെന്ന് ആലോചിക്കാൻ കഴിയുന്നില്ലെന്നും സിഫർ കുറിക്കുന്നു. ചെറുപ്പക്കാർക്ക് അപകടമില്ലെന്ന് വിചാരിക്കുന്നത് മണ്ടത്തരമാണെന്നും സിഫർ വ്യക്തമാക്കുന്നു. 

സിഫറിന്റെ ട്വീറ്റ് ഇങ്ങനെ: ചെറുപ്പക്കാർക്ക് കോവിഡിന്റെ ലക്ഷണങ്ങളേയുണ്ടാകൂ, മറ്റ് പ്രശ്നങ്ങളുണ്ടാകില്ലെന്ന് പറയുന്നത് വെറുതേയാണ്. ജീവിതത്തിൽ ഇത്രത്തോളം ഞാൻ മുൻപ് തളർന്നു പോയിട്ടില്ല. ആ ദുരിത ദിവസങ്ങളെ കുറിച്ച് പറയാം.. കഴിഞ്ഞയാഴ്ച കോവിഡിനോടും ന്യൂമോണിയയോടും പൊരുതുകയായിരുന്നു. 

പത്തു ദിവസം മുൻപാണ് ഇതെല്ലാം തുടങ്ങിയത്. എനിക്കു പതിവില്ലാത്ത വിധം ക്ഷീണം തോന്നി. തലവേദന ഉണ്ടായതുകൊണ്ട് ഞാൻ iboprofen കഴിച്ചിരുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും പനിയായി. ശ്വസിക്കാൻ ബുദ്ധിമുട്ടും തുടങ്ങി. പിറ്റേന്നായപ്പോഴേക്കും ഹൃദയത്തിന് താഴ്ഭാഗത്തായി നെഞ്ചിൽ തുടർച്ചയായ വേദന തുടങ്ങി. കിതയ്ക്കാതെ സംസാരിക്കാൻ പോലും പറ്റാത്ത അവസ്ഥ.

ഈ നേരമത്രയും ഞാൻ പുറത്തിറങ്ങിയില്ല. ഞാനെന്റെ ഡോക്ടറെ വിളിച്ചു. ഞങ്ങളുടെ ചുറ്റുപാടുമുള്ള രോഗപ്പടർച്ചയും എന്റെ രോഗലക്ഷണങ്ങളും മൂലം ഡോക്ടർ അപ്പോയിന്റ്മെന്റ് നൽകിയില്ല. ഹെൽത്ത് ഡിപ്പാർട്മെന്റിനെ ബന്ധപ്പെടാൻ അവരെന്നെ നിർബന്ധിച്ചു. ഞാൻ നാല് വട്ടം വിളിച്ചപ്പോൾ ഒടുക്കം ഒരാൾ ഫോണെടുത്ത് അലറി ‘ഇവിടെ ഞങ്ങളുടെ പക്കൽ ഇനി ടെസ്റ്റ് കിറ്റുകളില്ല, ഒന്ന് വിളിക്കുന്നത് നിർത്ത്’.

ഒരു മണിക്കൂറിനു ശേഷം എനിക്ക് ഒരു ഫോൺ വന്നു. അത് ഹെൽത്ത് ഡിപാർട്മെന്റിൽ നിന്ന് മറ്റൊരാളായിരുന്നു. ആ സ്ത്രീ എന്റെ അവസ്ഥയും രോഗലക്ഷണങ്ങളും ചോദിച്ചറിഞ്ഞു. അവരെന്നോട് പിടിച്ചുനിൽക്കാനും എന്റെ കേസ് നിരീക്ഷണത്തിലാണെന്ന് അറിയിക്കുകയും ചെയ്തു. എന്റെ രോഗലക്ഷണങ്ങളും പനിയും കൂടുതൽ മോശമായിക്കൊണ്ടിരുന്നു.

അന്ന് രാത്രി ഞാൻ എമർജൻസി റെസ്പോൺസിനെ വിളിച്ചു. എന്റെ ലക്ഷണങ്ങൾ കണ്ട് അവരെന്നോട് മാറി നിൽക്കാൻ പറഞ്ഞു. രാവിലെ ആയപ്പോഴേയ്ക്കും എന്റെ പനി 104 ഡിഗ്രി ആയി. എല്ലാം കണ്ടും കേട്ടും എന്റെ പ്രതീക്ഷ പതുക്കെ നഷ്ടമായിത്തുടങ്ങി. എനിക്ക് വല്ലാത്ത നിസ്സഹായത അനുഭവപ്പെട്ടു. അന്ന് വൈകിട്ട് ഡോക്ടറെ വിളിച്ചതു വരെയേ എനിക്കോർമയുള്ളൂ. പിന്നെ എല്ലാം മങ്ങിയ ഓർമയേയുള്ളൂ.

പിന്നീട് മറ്റുള്ളവരിൽനിന്ന് എനിക്കറിയാൻ കഴിഞ്ഞത്, ഞാൻ ആശുപത്രിയിലേക്ക് കാറോടിച്ചെത്തി. കാറിൽ നിന്നു പുറത്തിറങ്ങിയതും ബോധരഹിതനായി വീണു, അവിടെ ആ പാർക്കിങ് ലോട്ടിൽ. ICU യിലേയ്ക്ക് ഒരു വീൽചെയറിൽ തള്ളിക്കൊണ്ട് പോകുമ്പോഴാണ് പിന്നെ എനിക്ക് ബോധം വരുന്നത്. പിന്നെയും എനിക്ക് ബോധക്ഷയം സംഭവിച്ചു. പരിചയമില്ലാത്തൊരിടത്ത് ഉണർന്നത് ഞാനോർക്കുന്നു. മരിച്ചു എന്നാണ് ഞാൻ കരുതിയിരുന്നത്. ഒരു ആക്സൈറ്റി അറ്റാക് ഉണ്ടായി തീരെ ശ്വസിക്കാൻ പറ്റാതായപ്പോഴാണ് എനിക്ക് ജീവനുണ്ടെന്ന് എനിക്ക് തന്നെ തിരിച്ചറിവ് വരുന്നത്. എനിക്ക് ഓക്സിജനും മറ്റ് ദ്രവങ്ങളും ആന്റിബയോട്ടിക്കുകളുമെല്ലാം നൽകുന്നുണ്ടായിരുന്നു.

ഞാൻ എല്ലാ ടെസ്റ്റും എടുത്തു. ഒപ്പം ടെസ്റ്റും! തൊണ്ടയിൽ നിന്നും മൂന്ന് കോട്ടൺ സ്വാബുകൾ, രക്തസാമ്പിളുകൾ, കഫം, ഇസിജി എല്ലാം എടുത്തു. ആറ് മണിക്കൂറുകൾ ഞാൻ കാത്തിരുന്നു. അതെ, എനിക്ക് പോസിറ്റീവ് ആയിരുന്നു. എനിക്ക് ന്യൂമോണിയ കൂടി ഉണ്ടെന്ന് സ്ഥിരീകരിച്ചു, ആന്റിബയോട്ടിക്കുകൾക്ക് കുറിച്ച് തന്നു. എന്റെ അവസ്ഥ ഭേദപ്പെടുന്നുണ്ട്‌. എന്റെ പാർട്ണറെക്കണ്ടിട്ട് ആഴ്ചകളാകുന്നു. എനിക്കവരെ മിസ് ചെയ്യുന്നുണ്ട്.

എനിക്ക് വല്ലാത്ത ഒറ്റപ്പെടൽ അനുഭവപ്പെടുന്നുണ്ട്, ഒപ്പം കടുത്ത നിരാശയും. എനിക്ക് സഹായം ലഭിക്കാൻ ഇത്രയ്ക്ക് ബുദ്ധിമുട്ടുണ്ടായത് എന്തുകൊണ്ടാണ്? ഞാൻ വൃദ്ധനായിരുന്നെങ്കിൽ? എന്റെ പ്രതിരോധശേഷി അല്പമെങ്കിലും കുറവായിരുന്നെങ്കിൽ? സർക്കാരുകൾ ഒന്നും ചെയ്തില്ലെങ്കിൽ വ്യക്തികൾ പ്രതിരോധ നടപടികൾ ചെയ്യണം. പുറത്തിറങ്ങാതിരിക്കൂ, വിവേകമുള്ളവരാകൂ. മണ്ടത്തരം കാട്ടി മരണം വാങ്ങി വയ്ക്കാൻ നമുക്ക് പെട്ടെന്ന് കഴിയും.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...