വേഗരാജാവ് ഉസൈൻ ബോൾട്ടിനെക്കാൾ വേഗതിയിൽ ഓടിയെത്തിയ കാളയോട്ട മൽസരക്കാരൻ ശ്രീനിവാസ ഗൗണ്ടയുടെ മികവ് പ്രയോജനപ്പെടുത്താനൊരുങ്ങി കായികവകുപ്പ്. ശ്രീനിവാസ ഗൗഡയുടെ പ്രകടനം ശ്രദ്ധയില്‍പ്പെട്ടെന്നും സ്‌പോര്‍ട്‌സ് അതോറിറ്റിയിലേക്ക് ക്ഷണിച്ച് ക്ഷമത പരിശോധിക്കുമെന്നും കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജുവാണ് വ്യക്തമാക്കിയത്. ഒളിമ്പിക്സിന് വേണ്ട മികവുണ്ടെങ്കിൽ അത് പാഴായി പോകാൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ ഉന്നതര്‍ ശ്രീനിവാസ ഗൗഡയെ നേരില്‍ കാണും. അദ്ദേഹത്തെ കായിക ക്ഷമതാ പരിശോധനയ്ക്ക് വിധേയനാക്കും.
സിന്തറ്റിക് ട്രാക്കില്‍ ഉസൈന്‍ ബോള്‍ട്ട് തീര്‍ത്ത 100 മീറ്ററിന്റെ മിന്നല്‍ വേഗത്തെയാണ് ചെളിക്കണ്ടത്തിലെ ട്രാക്കില്‍ ഈ കന്നഡക്കാരന്‍ പിന്നിലാക്കിയത്. മൂടബദ്രിയിലെ ചെളിട്രാക്കില്‍ നടന്ന മല്‍സരത്തില്‍ 28വയസുകാരന്‍ ശ്രീനിവാസ ഗൗഡ കന്നുകാലികളെ തെളിച്ച് ഓടിത്തീര്‍ത്തത് 142.5മീറ്റര്‍. ഇതിനെടുത്ത സമയം 13.62 സെക്കന്‍ഡ്.
ഈ ഓട്ടത്തെ നൂറുമീറ്ററാക്കി ചുരുക്കി, സമയം കണക്കാക്കുമ്പോള്‍ 9.55 സെക്കന്‍ഡാണ്. നൂറുമീറ്ററില്‍ ബോള്‍ട്ടിന്റെ ലോകറെക്കോര്‍ഡ് 9.58സെക്കന്‍ഡ്. 142 കമ്പളയോട്ടത്തിലും ഈ വേഗം സര്‍വകാല റെക്കോര്‍ഡാണ്. ഇതോടെ നിർമാണ തൊഴിലാളിയായ ശ്രീനിവാസ ഗൗഡയ്ക്ക് ഇന്ത്യന്‍ ഉസൈന്‍ ബോള്‍ട്ട് എന്ന വിളിപ്പേരും വീണു.
ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് തീര്‍ത്ത റെക്കോര്‍ഡുകള്‍ക്ക് ഒപ്പമോ പകരമോ അല്ല ഈ ഓട്ടം. പക്ഷേ ചെളിനിറഞ്ഞ ട്രാക്കില്‍ കന്നുകാലികള്‍ക്കൊപ്പം ഓടി ബോള്‍ട്ടിനെ പിന്നിലാക്കിയെന്ന അവിശ്വസനീയത ബാക്കിയാകുന്നു.