അര്‍ബുദത്തിനോട് പോരാടി ജീവിത വിജയം കൈവരിച്ച് ഒരു പെണ്‍കുട്ടി. സാധാരണജീവിതം നയിച്ചിരുന്ന അവളുടെ ജീവിത വീക്ഷണങ്ങളെ തന്നെ മാറ്റിമറിച്ചു രോഗം. ജീവിതം എത്രമാത്രം വിലപ്പെട്ടതാണെന്ന് മനസ്സിലാക്കി കൊടുത്തു അത്. ഫിനിക്സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേറ്റ കഥ പെണ്‍കുട്ടി ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവച്ചിരിക്കുകയാണ് ആ അനുഭവം.
കുറിപ്പ് വായിക്കാം: കോളജില്‍ ആദ്യ വര്‍ഷം പഠിക്കുമ്പോഴാണ് എന്റെ ചെവിയുടെ പുറകിലായി ചെറുതായി നീര് വെച്ചിരിക്കുന്നത് കണ്ടത്. ഞാനും അമ്മയും കരുതിയത് എവിടെയെങ്കിലും ഇടിച്ചതാകും എന്നായിരുന്നു. എന്നാല്‍ ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും എനിക്ക് സഹിക്കാനാകുന്നതിലും അപ്പുറമുള്ള വേദനയായി. ഡോക്ടര്‍മാരെ കാണിച്ചപ്പോള്‍ അവരും ആദ്യം പറഞ്ഞത് നീര്‍വീക്കം മാത്രമാണ്. എന്നാല്‍ കാന്‍സര്‍ ഗവേഷകനായ എന്റെ അങ്കിളിന്റെ അടുത്ത് ഞാന്‍ ഇക്കാര്യം സംസാരിച്ചതിന് ശേഷമാണ് വിശദമായ പരിശോധനകള്‍ നടത്തുകയും എനിക്ക് രക്താര്‍ബുദത്തിന്റെ രണ്ടാം ഘട്ടമാണ് എന്ന് മനസ്സിലാക്കുകയും ചെയ്തത്. എനിക്ക് അന്ന് 19 വയസ്സാണ്. എന്താണ് ചെയ്യേണ്ടത് എന്ന് ഒരു പിടിയുമില്ലായിരുന്നു. ജീവിതത്തിലേക്ക് തിരിച്ചു വരണമെന്നും അസുഖം ഭേദമാകണമെന്നും മാത്രമാണ് ഞാന്‍ ആഗ്രഹിച്ചത്.
ഡല്‍ഹിയില്‍ പോയി കീമോതെറാപ്പി ആരംഭിച്ചു. വേദന നിറഞ്ഞതായിരുന്നു അതിന്റെ പാര്‍ശ്വഫലങ്ങള്‍. എന്റെ ശരീരം മുഴുവന്‍ പൊട്ടലുകള്‍ രൂപപ്പെട്ടു. ഓരോ തവണ കീമോ കഴിയുമ്പോഴും പനി പിടിപെടും. രണ്ട് മാസക്കാലത്തോളം ഓരോ ദിവസം ഇടവിട്ട് എനിക്ക് കീമോ ചെയ്യേണ്ടിവന്നു. അതിന്റെ ഫലമായി 17 കിലോ ഭാരവും മുടിയും നഷ്ടപ്പെട്ടു. അതിലേറെ എന്നെ വേദനിപ്പിച്ചത് കോളജില്‍ പോകാന്‍ പറ്റില്ല എന്നതായിരുന്നു. എന്റെ സുഹൃത്തുക്കളെ കാണാന്‍ ആകുമായിരുന്നില്ല. നിയമം പഠിക്കണമെന്നത് എന്റെ എക്കാലത്തെയും ആഗ്രഹമായിരുന്നു. എനിക്ക് പരീക്ഷകള്‍ എഴുതാന്‍ കഴിയാതിരുന്നതിനാല്‍ ആ ആഗ്രഹവും ഉപേക്ഷിക്കേണ്ടി വന്നു. ഞാന്‍ തകര്‍ന്നുപോയി.
പക്ഷേ കാന്‍സര്‍ എന്നാല്‍ അങ്ങനെയാണ്. ജീവിതം തിരിച്ചു പിടിക്കാനുള്ള കഠിനമായ പ്രക്രിയ നമ്മെ വളരെയധികം കാര്യങ്ങള്‍ പഠിപ്പിക്കും. എനിക്ക് കോളജില്‍ പോകാന്‍ സാധിക്കാതിരുന്ന 13 മാസങ്ങളില്‍ എല്ലാ ചെറിയ കാര്യങ്ങളും എനിക്ക് വിലമതിപ്പുള്ളതായി. വീട്ടില്‍ പാചകം ചെയ്യുന്ന ഭക്ഷണം മുതല്‍ എനിക്ക് വേണ്ടി നോട്ടുകള്‍ എഴുതുകയും വീട്ടിലെത്തി എന്നെ ചിരിപ്പിക്കുകയും ചെയ്യുന്ന സുഹൃത്തുക്കളും നിരന്തരമായി പിന്തുണയ്ക്കുന്ന കുടുംബവും വരെ. എന്റെ സുഹൃത്തുക്കൾ എനിക്കായി എന്റെ അസൈൻമെന്റുകൾ പോലും പൂർത്തിയാക്കി. ഞാന്‍ ഏറ്റവും മോശമായിരുന്ന അവസ്ഥയില്‍ എത്തിച്ചേര്‍ന്ന എന്റെ ജന്മദിനത്തിന് അവര്‍ എനിക്കായി സര്‍പ്രൈസ് പാര്‍ട്ടി ഒരുക്കി.
ആ ദിവസങ്ങളിലൊക്കെ ഞാന്‍ വളരെ സങ്കടപ്പെട്ടിരുന്നു. എല്ലാം ഭേദമാകുമെന്ന് അമ്മ എന്നെ വിശ്വസിപ്പിച്ചുകൊണ്ടേയിരുന്നു. അസുഖത്തിനെതിരെ പോരാടേണ്ടതുണ്ടെന്ന് എനിക്കറിയാം. ഞാൻ എന്റെ മാനസികാവസ്ഥയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. ഞാൻ ടെഡ്ടാക്ക്സ കണ്ടു, പോസിറ്റീവായ, പ്രചോദനാത്മകമായ പുസ്തകങ്ങൾ വായിച്ചു. ഞാൻ ജീവിച്ചിരിപ്പുണ്ട് എന്ന വസ്തുതയെ ഞാൻ വിലമതിക്കാൻ തുടങ്ങി. ഒരു സ്കാര്‍ഫ് ഉപയോഗിച്ച് ഞാന്‍ തല മറയ്ക്കുന്നത് നിര്‍ത്തി. ഈ പരിവര്‍ത്തന സമയത്ത് എനിക്ക് എന്നെ ഒരു ഫിനിക്സ് പക്ഷിയായി തോന്നി. അങ്ങനെയാണ് ഞാന്‍ ഇപ്പോഴും കാന്‍സറിനെ നേരിടുന്നത്. പരീക്ഷകളെല്ലാം എഴുതി എന്റെ സ്വപ്നമായിരുന്ന എംബിഎ പഠനത്തിനായി ബെംഗളൂരുവില്‍ പ്രവേശനം ലഭിച്ചു. അപ്പോഴും എനിക്ക് പ്രതിസന്ധികള്‍ ഉണ്ടായി. ഡോക്ടര്‍ എനിക്ക് യാത്ര ചെയ്യാനുള്ള അമൃനുമതി നല്‍കിയില്ല. അതും ഞാന്‍ നേരിട്ടു. ഞാന്‍ സ്പാനിഷും ശാസ്ത്രീയ നൃത്തവും പഠിക്കാന്‍ തുടങ്ങി. ആരോഗ്യകരമായ ഭക്ഷണം കഴിക്കാന്‍ തുടങ്ങി. ആരോഗ്യം വീണ്ടെടുക്കാന്‍ തുടങ്ങി. ഇപ്പോള്‍ വീണ്ടം എംബിഎ പ്രവേശന പരീക്ഷയ്ക്കായി തയ്യാറെടുക്കുകയാണ്. ഇത്തവണ ഞാന്‍ ഉറപ്പായും പോകും. അത് സാധ്യമാക്കും.
സത്യത്തില്‍ കാന്‍സര്‍ എനിക്ക് ബുദ്ധിമുട്ടുകളാണ് സമ്മാനിച്ചത്. പക്ഷേ പരാതിപ്പെടാന്‍ എനിക്കാകില്ല. കാരണം ഈ രോഗം വന്നില്ലായിരുന്നെങ്കില്‍ ഞാന്‍ ജീവിതത്തെ ഇത്രയധികം വിലമതിക്കുമായിരുന്നില്ല. ഇന്ന് ഞാന്‍ വിജയി ആണെന്ന് തോന്നുമായിരുന്നില്ല.