ഹെല്‍മെറ്റിന്‍റെ ‘ഡിസൈന്‍’ തെളിവ്; പെണ്‍കുട്ടികളെ വിറപ്പിച്ച യുവാവ് കുടുങ്ങി; സംഭവം ഇങ്ങനെ

tcr-police-arrest
SHARE

അതിരാവിലെ വഴിയരികിലൂടെ നടന്നു പോകുന്ന പെണ്‍കുട്ടികളായിരുന്നു ഇരകള്‍. ബൈക്കുമായി പെണ്‍കുട്ടികളുടെ അടുത്തെത്തി അപമാനിക്കും. രണ്ടോ മുന്നോ നിമിഷങ്ങള്‍ക്കുള്ളില്‍ പെണ്‍കുട്ടികളെ ഉപദ്രവിച്ചു ബൈക്കില്‍ രക്ഷപ്പെടും. കൊരട്ടി, ചാലക്കുടി മേഖലയിലായിരുന്നു ശല്യം കൂടുതല്‍. രാവിലെ നേരത്തെ ട്യൂഷന് പോകുന്ന പെണ്‍കുട്ടികള്‍ നടുറോഡില്‍ അപമാനിക്കപ്പെട്ടു. ആരാധാനാലയങ്ങളിലേക്കു പോകുന്ന പെണ്‍കുട്ടികളും പലപ്പോഴും ഇരകളായി. പൊലീസിനു മുമ്പില്‍ പരാതി പ്രവാഹം. ചാലക്കുടി ഡിവൈ.എസ്.പി. സി.ആര്‍.സന്തോഷിന്‍റെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡ് രൂപികരിച്ചു. 

ആരാണ് ആ ബൈക്ക് യാത്രക്കാരന്‍?

പെണ്‍കുട്ടികള്‍ അപമാനിക്കപ്പെട്ട ഇടങ്ങളിലെല്ലാം പൊലീസ് എത്തി. പെണ്‍കുട്ടികളോട് നേരില്‍ സംസാരിച്ചു. പെട്ടെന്നുണ്ടായ ദേഹോപദ്രവത്തില്‍ പെണ്‍കുട്ടികളെല്ലാം ഭയന്നുവിറച്ചു. ആ സമയത്ത് ബൈക്കിന്‍റെ നമ്പര്‍ ശ്രദ്ധിക്കാനൊന്നും അവര്‍ക്കു സമയം കിട്ടിയില്ല. പക്ഷേ, ഒരു കാര്യം മാത്രം പെണ്‍കുട്ടികള്‍ ഒരേപോലെ പറഞ്ഞു. കറുത്ത ഹെല്‍മറ്റില്‍ ചുവപ്പു ഡിസൈനുണ്ട്. അങ്ങനെയുള്ള ഹെല്‍മറ്റ് മുമ്പ് കണ്ടിട്ടില്ല. കറുപ്പില്‍ പ്രത്യേക ഡിസൈനുള്ള ഹെല്‍മറ്റ് തേടിയായി പൊലീസിന്റെ യാത്ര. അന്വേഷണം നടക്കുന്നതിനിടെയും പെണ്‍കുട്ടികളോടുള്ള ഉപദ്രവം തുടര്‍ന്നു. ഇതിനിടെ, ഒരു സിസിടിവിയില്‍ നേരിയ ദൃശ്യം പതിഞ്ഞു. 

ഹെല്‍മറ്റിലെ ചുവന്ന അടയാളം

ബൈക്ക് യാത്രക്കാരന്‍റെ ഹെല്‍മറ്റില്‍ ചുവന്ന അടയാളം പൊലീസിന്റെ കണ്ണിലും ഉടക്കി. സിസിടിവി ദൃശ്യങ്ങള്‍ക്കു അത്ര കൃത്യതയില്ലെങ്കിലും ആ ചിത്രം ചാലക്കുടിയിലെ പൊലീസുകാരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു. ഇങ്ങനെ, ഹെല്‍മറ്റ് ധരിച്ച് യാത്ര ചെയ്യുന്നവരെ കണ്ടാല്‍ പിന്‍തുടരുക. ഒരു ദിവസം പൊലീസുകാര്‍ പ്രഭാത സവാരിയ്ക്കായി ചാലക്കുടിയില്‍ നടക്കുന്നതിനിടെ ആ ഹെല്‍മറ്റുമായി ഒരു ബൈക്ക് യാത്രക്കാരന്‍ പോകുന്നു. അതുവഴി വന്ന ബൈക്കില്‍ കയറി ഹെല്‍മറ്റുകാരനെ പിന്‍തുടര്‍ന്നു.

കോഴി തീറ്റയുടെ പിരിവുകാരന്‍

കറുപ്പില്‍ ചുവന്ന അടയാളമുള്ള ആ ഹെല്‍മറ്റ് ധരിച്ച വ്യക്തി ചെന്നതാകട്ടെ കോഴി ഫാമില്‍. കോഴിത്തീറ്റയുടെ കാശു വാങ്ങാന്‍ വന്ന തിരുനെല്‍വേലിക്കാരന്‍ ശിവകുമാറായിരുന്നു അത്. കൂടുതല്‍ പൊലീസിനെ വിളിച്ചു വരുത്തി. ശിവകുമാറിനെ ചോദ്യംചെയ്തു. ആദ്യം, കുറ്റം സമ്മതിച്ചില്ല. സിസിടിവി ദൃശ്യത്തില്‍ പതിഞ്ഞ ബൈക്കും ഹെല്‍മറ്റും കാണിച്ചു കൊടുത്തു. ശിവകുമാറിന്‍റെ മൊബൈല്‍ ടവര്‍ ലൊക്കേഷനുകള്‍ പരിശോധിച്ചു. സംഭവ സമയത്തെല്ലാം ശിവകുമാറിന്‍റെ സാന്നിധ്യം. കയ്യോടെ അറസ്റ്റ് ചെയ്തു. ഹെല്‍മറ്റ് ധരിച്ച് ബൈക്കില്‍ എത്തി പെണ്‍കുട്ടികളെ ഉപദ്രവിച്ചാല്‍ അറിയില്ലെന്നായിരുന്നു ശിവകുമാറിന്‍റെ കണക്കുകൂട്ടല്‍. തമിഴ്നാട്ടില്‍ നിന്ന് വാങ്ങിയ പ്രത്യേക ഡിസൈനുള്ള ഹെല്‍മറ്റ് ആളുകളുടെ കണ്ണില്‍ ഉടക്കിയതായിരുന്നു വഴിത്തിരിവ്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...