‘വിഷ്ണൂ നിനക്ക് രക്താർബുദമാണ്’; ഉപേക്ഷിച്ച് കാമുകി; അതിജീവനത്തിന്റെ കുറിപ്പ്

vishnu-blood-cancer
SHARE

എല്ലാം അവസാനിച്ചു എന്ന് കരുതിയ ഇടത്ത് നിന്ന് ജീവിതം അതിജീവനത്തിലൂടെ തിരിച്ചു പിടിച്ച കഥയാണ് വിഷ്ണു എന്ന യുവാവ് ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. കാൻസർ എന്ന രോഗം പിടിപ്പെട്ടപ്പോൾ ഒപ്പം നിന്നവരെയും ഇട്ടിട്ടുപോയവരെയും സ്മരിച്ചു കൊണ്ടാണ് ഇൗ യുവാവ് ജീവിതം എഴുതിയിരിക്കുന്നത്. ആത്മഹത്യ ചെയ്യാനുള്ള ധൈര്യത്തിന്റെ പാതി മതി മുന്നോട്ട് ജീവിക്കാെനന്ന് വിഷ്ണു ജീവിതം കൊണ്ട് ചൂണ്ടിക്കാട്ടുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

വിഷ്ണൂ നിനക്ക് ബ്ലഡ് ക്യാൻസർ ആണ്. ഡോക്ടറുടെ ആ വാക്കുകൾ എന്റെ കാതുകളിൽ മുഴങ്ങി. അടുത്ത നിമിഷം ചിന്തിച്ചു ഭൂമിയിൽ ഇനി ആർക്കും ഒരു ഭാരമാകാൻ ഞാനില്ല.ആത്മഹത്യ ചെയ്തേക്കാം.പക്ഷേ ധൈര്യം കൂടുതൽ ഉള്ളത് കാരണം ആ തീരുമാനം പാളി. മരിക്കുവാൻ വേണ്ടതിന്റെ പകുതി ധൈര്യം മതി മുന്നോട്ട് ജീവിക്കാൻ എന്ന് മനസ്സിലായി. അതെ ഞാനും ഒരു പോരാളി തന്നെ. ഇതു എന്റ അനുഭവം ആണ്.പറയാനുള്ളത് എന്റെ കുടുംബത്തിലും. ഇവിടെ ഉള്ള ഓരോരുത്തരും എന്റെ പ്രിയപ്പെട്ടവരാണ് ചങ്കുകളാണ്.

ഒരിക്കൽ ഒരു തലവേദനയുടെ രൂപത്തിൽ എന്നിലേക്ക്‌ എത്തി എന്നെ പ്രണയിക്കാൻ തുടങ്ങി. അവൾ എന്നെ ശരിക്കും കീഴ്പെടുത്തി വലയിലാക്കി.അങ്ങനെ 13/8/2015 ൽ മെഡിക്കൽ ട്രസ്റ്റ്‌ ഹോസ്പിറ്റലിൽ ബ്ലഡ് ടെസ്റ്റ്‌ കണ്ട dr വിഷ്ണു നിങ്ങൾക്കു കാൻസർ ആണ് ഏതു ടൈപ്പ് ആണ് എന്നൊക്കെ അറിയാൻ ബോൺമാരോ ടെസ്റ്റ്‌ ചെയ്യണം അതിനു 18000 വേണം എന്ന് പറയുന്നിടത്ത് യുദ്ധം ആരംഭിച്ചു. മറ്റൊരു പ്രത്യേകത കൂടിയുണ്ട് എന്റ ഏറ്റവും വല്യ മോഹം ആയ ബുള്ളറ്റ് ഉൾപ്പെടെ പല മോഹങ്ങളും തവിടുപൊടിയായതും അന്നാണ്.

റിസൾട്ട്‌ വന്നു ALL (രക്താർബുദം) തന്നെ എന്ന് വ്യക്തമായി.ഇനി ജീവിച്ചിട്ട് കാര്യം എല്ലാ എല്ലാം അവസാനിപ്പിച്ചേക്കാം.അങ്ങനെ ആർക്കും ഭാരമാവാൻ വിഷ്‌ണുവിനെ കിട്ടില്ല..നേരത്തെ പറഞ്ഞത് പോലെ ധൈര്യംകൂടുതൽ കാരണം ആത്മഹത്യാ പാളി. പിന്നെ എല്ലാം വളരെ വേഗത്തിൽ ആയിരുന്നു. കീമോ സ്റ്റാർട്ട്‌ ചെയ്തു. നീണ്ട രണ്ടര വർഷം..ആദ്യത്തെ രണ്ടു മാസം അടച്ചിട്ട റൂമിൽ. കിളിയെക്കൂട്ടിൽ ഇട്ടാൽ ഉള്ള അവസ്ഥ പറയണ്ടല്ലോ.പുറംലോകവുമായി ആകെയുള്ള ബന്ധം ജനാലകളിൽ കൂടിയുള്ള കാഴ്ചകൾ മാത്രം..

വേദനകളുടെ കാലഘട്ടം ഒരു തുടർകഥ ആയി.

തളർന്നു പോയ എനിക്ക് കട്ട സപ്പോർട്ട് തന്ന എന്റ അച്ഛൻ പറഞ്ഞ വാക്കുകൾ. എടാ ഇതും കഴിഞ്ഞു നിന്റെ വണ്ടിയുമായി നമ്മൾ വീട്ടിൽ പോകും. മോൻ ഇതൊക്കെ നേരിടാൻ തയ്യാറാകണം. യാത്രയെ പ്രണയിച്ച എനിക്ക് വണ്ടിയെ കാമുകിയായി കിട്ടുന്ന സ്വപ്നം കണ്ടു നാളുകൾ കടന്നുപോയി.ഒരിക്കൽ പുറംലോകം കാണാൻ കൊതിയായിട്ട് രാത്രി പുറത്തിറങ്ങി. നഴ്സിംഗ് സ്റ്റേഷൻ അടുത്തപ്പോൾ അവർ കണ്ടുപിടിച്ചു. പിന്നീടങ്ങോട്ട് കീമോ എൻജോയ് ചെയ്ത നാളുകൾ. അവിടെ പുൽക്കൂട് ഒരുക്കി. സ്റ്റാർ ഇട്ടു ക്രിസ്മസ് ആഘോഷം.വേദനകൾക്കിടയിലും ഞാൻ സന്തോഷിക്കാൻ പഠിച്ചു. പക്ഷേ എന്റ മുന്നിൽ വിഷമം കാണിക്കാതെ അച്ഛനും അമ്മയും അഭിനയിക്കുന്നതു കണ്ടു ചങ്ക് കലങ്ങി പോയിട്ടുണ്ട്.

രണ്ടുമാസം കടന്നുപോയി.ശരീരം മെലിഞ്ഞുണങ്ങി. മുടി ഇല്ല. കറുത്തരൂപം. വികൃതരൂപം. ഇടക്കൊക്കെ ബ്ലീഡിങ്. പയ്യെ പയ്യെ എല്ലാം മറിത്തുടങ്ങി. കൂടെ ഉണ്ടായിരുന്ന കൂട്ടുകാർ ഇല്ല. അനേഷിക്കാൻ ആളുകൾ ഇല്ല.. ഒറ്റപെടലിന്റ നിമിഷങ്ങൾ.ലൈഫിൽ വല്യ പ്രാധാന്യം കൊടുത്ത കൂട്ടുകാർ കുറവുകളെ കൂടുതൽ സ്നേഹിച്ചു.ഇതിനിടയിൽ ഞാൻ തകർന്നത് എനിക്ക് സപ്പോർട്ട് തന്നു കൂടെ നിന്ന എന്റെ എല്ലാം എല്ലാം ആയ അച്ഛൻ എന്നെ വിട്ടുപോയപ്പോഴാണ്. എല്ലാം തകർന്ന സമയം. എനിക്കുള്ള എല്ലാം തന്നിട്ട് അച്ഛൻ യാത്രയായി.ഇതുപറയുമ്പോൾ കണ്ണുകൾനിറയുന്നു..

പിന്നെ ഇൻഫെക്ഷൻ കാലം ആയിരുന്നു. ഡോക്ടർ എന്നോട് പറഞ്ഞു വിഷ്ണു മരുന്നുകൊണ്ട് ചെയ്യാനുള്ളതെല്ലാം ചെയ്തു ഇനി നീ പ്രാർത്ഥിക്കു. ബാക്കിയെല്ലാം ഈശ്വരന്റെ കയ്യിലാണ്. സങ്കടം താങ്ങാൻ പറ്റാതെ ഞാൻ ഡോക്ടറോട് പറഞ്ഞു സർ എന്റ അമ്മ അവിടെയുണ്ട് ഇതൊന്നും 'അമ്മ കേൾക്കെ പറയല്ലേ സർ. എന്റെ കൈകൾ പിടിച്ചു ഒരു പുഞ്ചിരിച്ച ശേഷം അദ്ദേഹം നടന്നകന്നു. എന്നെ സ്നേഹിച്ചിരുന്നവരുടെ പ്രാർത്ഥന ദൈവം കേട്ടു.ഞാൻ പതിയെ ജീവിതത്തിലേക്ക് തിരിച്ചുവരാൻ തുടങ്ങി. പിന്നീടങ്ങോട്ട് ഒരു ധൈര്യം എന്റെ കൂടെപ്പിറപ്പായി.വരുന്നതെന്തും നേരിടാൻ ഞാൻ സജ്ജമായി. സെൽഫ് ഡ്രൈവ് ചെയ്ത് പോയി അതിശക്തമായ കീമോ എടുത്തത് അഭിമാനത്തോടെ ഓർക്കുന്നു...

രണ്ടുവർഷം കടന്നുപോയി. കാൻസർ പതിയെ പടിയിറങ്ങി. പകരം പുതിയ അഥിതി ബോൺ ടിബി എന്നെ തേടി വന്നു. ആഹാ അന്തസ്.പക്ഷേ മാനസികമായി ബലവാനായി മാറിയ ഞാൻ അതിനെയും നേരിട്ടു.മികച്ച വേദനസമ്മാനിച്ചു ഒരുവർഷം അതും പോരാടി.അങ്ങിനെ രണ്ടും എന്നെ വിട്ടു പോകാൻ തുടങ്ങി.അന്നത്തെ നടുക്കമുള്ള അനുഭവങ്ങൾ ഓർക്കാൻ മധുരമുള്ള ഓർമ്മകളായി മാറി. ക്യാൻസർ വന്നപ്പോൾ എന്നെ ഇട്ടിട്ട് കണ്ടവഴി ഓടിയ കാമുകിക്ക് (കുത്തി നോവിക്കുന്നില്ല ) നന്മ വരണേ എന്നും നല്ല ജീവിതം കിട്ടട്ടെ എന്നും പ്രാർത്ഥിച്ചു.. ഇപ്പോൾ കൂടെ ഉള്ള ചങ്കുകൾ മതി..

ഇപ്പോൾ ഞാൻ സാധാരണ ജീവിതത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നു.അന്ന് തകർന്ന സ്വപ്നമായ ബുള്ളറ്റ് സ്വന്തമാക്കി.യാത്രകളെ പ്രണയിച്ചത് കൊണ്ടാകാം ഡ്രൈവർ ആയി തീർന്നു.യാത്രകൾ എന്നും ഒരു ലഹരി ആണ്.കട്ട സപ്പോർട്ട് ആയി ചങ്കുകൾ കൂടെ ഉണ്ട് നന്ദു ,പ്രഭു , ജസ്റ്റിൻ..ഒരുമിച്ചു യാത്രകൾ തുടരുന്നു.എന്റെ അനുഭവത്തിൽ നിന്നും പറയുന്നതാണ്..ഇതൊരു ചലഞ്ച് ആണ്..ക്യാൻസർ ചലഞ്ച്....ഇതു ഞാൻ നമ്മുടെ അതിജീവനം കുടുംബത്തിൽ അതിജീവിച്ചു കൊണ്ടിരിക്കുന്ന സഹോദരങ്ങൾക്കു സമർപ്പിക്കുന്നു..

ജീവിതം കൈവിട്ടുപോകുനിടത്ത് നിന്ന് തിരിച്ചു പിടിക്കാൻ നമുക്കാകും. ജീവിതം പൊരുതി നേടാനുള്ളത് തന്നെയാണ്...

MORE IN SPOTLIGHT
SHOW MORE
Loading...
Loading...