'സ്പീഡ് കുറച്ച് ഓടിച്ചില്ലെങ്കിൽ അടിച്ചു കരണം പൊട്ടിക്കും'!,ബാനർ എഴുതിക്കെട്ടി നാട്ടുകാർ

uluppuni-banner
SHARE

'സ്പീഡ് കുറച്ചു വണ്ടി ഓടിച്ചില്ലെങ്കിൽ അടിച്ചു കരണം പൊട്ടിക്കും'! ഉളുപ്പുണ്ണിയിൽ ട്രെക്കിങ് ജീപ്പ് അപകടങ്ങൾ തുടർക്കഥയായതോടെ നാട്ടുകാർക്ക് ഇത്തരമൊരു ബോർഡ് വെക്കുകയല്ലാതെ നിവർത്തിയില്ലായിരുന്നു.  വിനോദസഞ്ചാരികളുടെ ജീവന് യാതൊരു സുരക്ഷയും ഇല്ല. മരണപ്പാച്ചിൽ നടത്തുന്ന ജീപ്പ് സർവീസുകളെ നിയന്ത്രിക്കാൻ നിയമപാലകർക്ക് കഴിയാത്ത സാഹചര്യം അപകടങ്ങളുടെ എണ്ണം വർധിപ്പിക്കുന്നു. വാഗമൺ–ഉളുപ്പുണി, വണ്ടിപ്പെരിയാർ –സത്രം റൂട്ടിൽ ആണ് സഞ്ചാരികളുമായി ട്രെക്കിങ് ജീപ്പുകൾ ചീറിപ്പായുന്ന കാഴ്ച . കൊടുംവളവ്, പാറക്കെട്ടുകൾ,

കുത്തനെയുള്ള ഇറക്കം, ഉയരത്തിലുള്ള മലനിരകൾ ഇത്തരത്തിൽ അപകട സാധ്യത നിറഞ്ഞ റോഡുകളിലൂടെ മത്സരയോട്ടം നടക്കുമ്പോൾ പൊലീസ്, മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കാഴ്ചക്കാരായി മാറി നിൽക്കുന്നുവെന്നാണ് ആരോപണം. അമിത വേഗം കാരണം നാട്ടുകാരും പൊറുതി മുട്ടിയിരിക്കുകയാണ്. വേഗം കുറച്ചു വാഹനം ഓടിച്ചില്ലെങ്കിൽ അടികൊടുക്കുമെന്നു ബാനർ എഴുതിക്കെട്ടേണ്ട സ്ഥിതിവരെയായി.  ജില്ലാ ഭരണകൂടവും ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിൽ  ഭാരവാഹികളും പരാതികൾ പലതും കണ്ടില്ലെന്ന് നടിക്കുന്നു എന്ന ആക്ഷേപവും ശക്തം.

മൂന്ന് മാസത്തിനിടെ വാഗമൺ–ഉളുപ്പുണി റൂട്ടിൽ ഒട്ടേറെ അപകടങ്ങൾ നടന്നു സെപ്റ്റംബർ 7 തമിഴ്നാട് സ്വദേശികൾ പോയ ജീപ്പ് 60 അടി താഴ്ചയിലേക്ക് മറിഞ്ഞ് 8 സഞ്ചാരികൾക്ക് പരുക്ക്.അപകടത്തിൽ പരുക്കേറ്റ ചെന്നൈ സ്വദേശിയായ 10വയസ്സുകാരൻ ഇപ്പോഴും ചികിത്സയിൽ.സെപ്റ്റംബർ 10 ജീപ്പ് നിയന്ത്രണം വിട്ടു ഉളുപ്പുണിയിൽ മറിഞ്ഞു പരുക്കേൽക്കാതെ യാത്രക്കാർ രക്ഷപ്പെട്ടു.

സെപ്റ്റംബർ 13 ഉളുപ്പുണി വനമേഖലക്കു സമീപം അപകടം യാത്രക്കാർ കഷ്ടിച്ചു രക്ഷപ്പെട്ടു.ഈ മാസം 12 ന് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ട്രക്കിങ് ജീപ്പ് ഇടിച്ചു ഓട്ടോ ഡ്രൈവർക്ക് പരുക്ക്.പരുക്കേറ്റ ഗോപാലകൃഷ്ണൻ ഇപ്പോഴും കോട്ടയം മെഡിക്കൽ കോളജിൽ.വെള്ളിയാഴ്ച ജീപ്പ് മറിഞ്ഞു എറണാകുളം സ്വദേശികളായ 6 പേർക്ക് പരുക്ക്.

ട്രക്കിങ് നടത്തുന്ന വാഹനങ്ങളുടെ കാര്യക്ഷമത, ഡ്രൈവർമാരുടെ പരിചയസമ്പത്ത് എന്നിവ പരിശോധിക്കാറില്ല. വാഹനത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നു ഉണ്ടോ എന്നതു സംബന്ധിച്ച് അന്വേഷണം നടത്താറില്ല. ഓരോ ട്രിപ്പുകളിലും കയറ്റാവുന്ന സഞ്ചാരികളുടെ എണ്ണം സംബന്ധിച്ച കർശന നിർദേശം നടപ്പാക്കൂന്നില്ല. ജീപ്പുകൾക്ക് സമയക്രമം നിശ്ചയിക്കാൻ കഴിയാത്ത അവസ്ഥ.  ഇത് മത്സരയോട്ടത്തിനു ഇടയാക്കുന്നു. വിവിധ വകുപ്പുകളുടെ ഏകോപനം, അവലോകനം.ഡ്രൈവർമാർക്ക് ആവശ്യമായ നിയമ ബോധവൽക്കരണം നൽകാത്ത സ്ഥിതി. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...