‘അല്ലേലും കുഞ്ഞൂനെ കൂട്ടാതെ പപ്പാ എങ്ങും പോയിട്ടില്ലല്ലോ’; ചാച്ചന്റെ കണ്ണീർക്കുറിപ്പ്

rijesh-jovana
SHARE

അച്ഛനു പിന്നാലെ ഈ ലോകംവിട്ടുപോയ പിഞ്ചു ജൊവാനയ്ക്ക് ചാച്ചൻ ജിജോഷിന്റെ വേദനയിൽ കുതിർന്ന യാത്രാമൊഴി. ഫെയ്സ്ബുക്കിൽ കുറിച്ച വിയോഗക്കുറിപ്പിലാണ് കൊല്ലപ്പെട്ട ജൊവാനയുടെ പിതാവ് റിജോഷിന്റെ സഹോദരൻ ജിജോഷ് വേദന പങ്കുവയ്ക്കുന്നത്. ശാന്തൻപാറ പുത്തടിയിൽ ഫാം ഹൗസ് ജീവനക്കാരൻ റിജോഷിനെയാണ് ഭാര്യ ലിജിയും കാമുകനും ഫാം ഹൗസ് മാനേജറുമായ വസീമും ചേർന്നു കൊലപ്പെടുത്തിയത്. പിന്നീട് ഇളയ കുട്ടി ജൊവാനയുമൊത്ത് ഇവർ മുംബൈയിലേക്ക് കടന്നു. പൊലീസ് പിടികൂടുമെന്ന ഘട്ടത്തിൽ കുഞ്ഞിന് വിഷം കൊന്നു കൊലപ്പെടുത്തി ഇവരും ആത്മഹത്യക്ക് ശ്രമിച്ചു. 

കുറിപ്പിന്റെ പൂർണ രൂപം ചുവടെ:

കുഞ്ഞുസേ സ്വർഗ്ഗത്തിൽ ചെല്ലുമ്പോൾ പ്രാത്ഥിക്കണേ.. 

അവിടെ നിന്നെ നോക്കാൻ നിന്റെ പപ്പാ നിനക്ക് മുന്പേ പോയി വഴി ഒരുക്കീന്നു ചാച്ചൻമാർക്ക് അറിയാം.. അല്ലേലും പണ്ടേ മുതലേ കുഞ്ഞൂനെ കൂട്ടാതെ പപ്പാ എങ്ങും പോയിട്ടില്ലല്ലോ... കളിയും ചിരിയും വരകളും നിറഞ്ഞ ലോകത്തു നിന്നു മാലാഖമാരും എല്ലാവരും ഉള്ള പറുദീസയിലേക്കാണല്ലോ കുഞ്ഞു പോയത്. അവിടെ പിന്നെ ചതിയും വഞ്ചനയും ഇല്ലല്ലോ.. അല്ലേലും പപ്പാ എന്ന് പറഞ്ഞാൽ നിനക്കും ജീവനാണല്ലോ. എവിടെ പോയാലും റിജോ പപ്പാനെ മാത്രം മതീല്ലോ.. 

സ്നേഹിച്ചു കൊതി തീർന്നില്ലാലോ കുഞ്ഞുസേ നിന്നെ.. വിടരുന്നതിനെ മുൻപേ അടർത്തി എടുത്തല്ലോ നിന്നെ.. 

ചാച്ചൻ നോക്കിയേന്നേലോ, പൊന്നു പോലെ നോക്കിയേന്നേലോ നിന്നെ.. എല്ലാ ദിവസം ഓടിവന്നു കുഞ്ഞിചാച്ചാ വല്യചാച്ചാ എന്ന വിളിയോടയല്ലേ തുടങ്ങാറ്. ആ വിളി എങ്ങോ എവിടെന്നോ ഒക്കെ കേൾക്കുന്ന പോലെ.. ആദ്യമായി അവസാനമായും ബോംബെ ഒക്കെ കാണാൻ പറ്റിയല്ലോ നിനക്ക്‌.. ഡോക്ടർ ആകണം എന്ന ആഗ്രഹം സാധിച്ചു തരാൻ പറ്റിയില്ലല്ലോ.. 

റിജോ പപ്പയുടെ അടുത്ത് ഏറ്റവും സേഫ് ആണ് എന്ന് ചാച്ചൻമാർക്കറിയാം.. അല്ലേലും ഈ ലോകത്തിലെ കപട സ്നേഹത്തിൽ നിന്നു നിന്റെ പപ്പാ നിന്നെ രക്ഷിച്ചല്ലോ.. നിന്റെ ചേട്ടായിയും ചേച്ചിയും എന്നും അനോഷിക്കാറുണ്ട് നിന്നെ.. പപ്പയോടു പറഞ്ഞേരെ അവരെ പൊന്നുപോലെ ചാച്ചന്മാര് നോക്കുന്നു. 

സ്നേഹത്തോടെ കുഞ്ഞിചാച്ചൻ.

ശാന്തൻപാറ പുത്തടിയിൽ ഫാം ഹൗസ് ജീവനക്കാരൻ റിജോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഫാം ഹൗസ് മാനേജർ വസീമിന്റെ(32) നില അതീവ ഗുരുതരമാണ്. സംഭവശേഷം ഒളിവിൽ പോയ തൃശൂർ സ്വദേശി വസീമും റിജോഷിന്റെ ഭാര്യ ലിജിയും മുംബൈയിലെ ലോഡ്ജിൽ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചതിനെത്തുടർന്ന് ആശുപത്രിയിലാണ്. ലിജി(29) അപകട നില തരണം ചെയ്തു. ഇവർ വിഷം നൽകി കൊലപ്പെടുത്തിയ മകൾ ജൊവാനയുടെ(2) മൃതദേഹം ഇന്ന് സംസ്കരിച്ചു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...