എന്നും ഉച്ചയ്ക്ക് 150 പേര്‍ക്ക് ഊണ്; വലിയ നന്‍മയെ ‘ചേര്‍ത്തുപിടിച്ച്’ രാഹുല്‍

rahul-share
SHARE

മെട്രോ മനോരമ ഒക്ടോബർ 23 ന് ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച വയറ് നിറയെ, മനസ് നിറയെ, കണ്ണ് നിറയെ എന്ന വാർത്തയുടെ ഇംഗ്ലീഷ് പരിഭാഷ ഫെയ്സ്ബുക്കിൽ രാഹുൽ ഗാന്ധി ഷെയർ ചെയ്തു. മനോരമ ഓൺലൈൻ ഇംഗ്ലിഷ് പതിപ്പായ ഓൺമനോരമ ‍ഡോട്ട് കോമിൽ വന്ന പരിഭാഷ വായിച്ചാണു നിരത്തിൽ വിശക്കുന്നവർക്കെല്ലാം ഭക്ഷണം വിളമ്പുന്ന വടൂക്കര ജനസേവ ചാരിറ്റബിൾ ട്രസ്റ്റിനെയും സാരഥി ജെയ്സൺ പോളിനെയും അഭിനന്ദിച്ചു പോസ്റ്റിട്ടത്.

‘‘ദിവസവും ഉച്ചയ്ക്ക് തൃശൂരിലെ ഒരു ബസ് സ്റ്റോപ്പ് വീടില്ലാത്തവർക്കും വിശക്കുന്നവർക്കും അന്നം നൽകുന്ന വീടായി മാറിയിരിക്കുന്നു. മദർ തെരേസയിൽ നിന്നു പ്രചോദനമുൾക്കൊണ്ട് ജയ്സൺ പോളും ജനസേവ ചാരിറ്റബിൾ ട്രസ്റ്റും ദിവസേന ഉച്ചയ്ക്കു 100–150 പേർക്ക് ഊണു നൽകുന്നു. അവരുടെ പൊതുസേവനതൽപരതയും മാറ്റമുണ്ടാക്കാനുള്ള ആഗ്രഹവും പ്രത്യേകം പരാമർശിക്കപ്പെടേണ്ടിയിരിക്കുന്നു’ എന്ന കമന്റോടെയാണു രാഹുൽഗാന്ധി ഈ വാർത്തയ്ക്കു ലൈക്കടിച്ചതും ഷെയർ ചെയ്തതും. 

കേരളം ദൈവത്തിന്റെ നാടാണ്, ഞങ്ങൾക്കും ഇവരെപ്പോലെയാകണം, കേരളത്തിലെ പ്രാദേശികവാർത്തകൾ ശ്രദ്ധിച്ചു തുടങ്ങിയതിന് അഭിനന്ദനം തുടങ്ങി ഒട്ടേറെ കമന്റുകൾ രാഹുലിന്റെ ഫോളോവേഴ്സ് ഈ പോസ്റ്റിനടിയിൽ കുറിച്ചു. ഒരു മണിക്കൂറിനുള്ളിൽ നൂറുകണക്കിനാളുകൾ ഇതു ഷെയർ ചെയ്യുകയും ചെയ്തു. ഒന്നാം നമ്പർ സംസ്ഥാനമായ കേരളം പട്ടിണിക്കാരുടെ നാടാണോ എന്ന രീതിയിലുള്ള കമന്റുകളും ഇടം പിടിച്ചു.

ഉച്ചയ്ക്കു തെരുവിലുള്ളവർക്കു ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്ന സംഘടനകൾ വേറെയുമുണ്ടെങ്കിലും ഊണുമേശയൊരുക്കി പേപ്പർഇലയിട്ട് അതിൽ നേരിട്ടു ചോറു വിളമ്പി നൽകുകയാണ് ഈ ചെറുപ്പക്കാർ. രണ്ടുവർഷമായി ഞായറാഴ്ചയൊഴികെ എന്നും പഴയ പട്ടാളം റോഡിലെ ബസ് സ്റ്റോപ്പിലാണ് ജനസേവ ചാരിറ്റിബൾ ട്രസ്റ്റിന്റെ ഭക്ഷണവിതരണം. മെട്രോ മനോരമയിൽ പ്രസിദ്ധീകരിച്ച ഈ വാർത്തയേത്തുടർന്നു നൂറുകണക്കിനുപേർ ഇവരെ അഭിനന്ദിച്ചിരുന്നു. കലക്ടർ എസ്. ഷാനവാസ് ചേംബറിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...